ചെറുവണ്ണൂർ ∙ മരണത്തിലും കൈവിടാതെ ആ നാലു കൂട്ടുകാർ. നാട്ടിലെ എല്ലാ ആവശ്യങ്ങൾക്കും ഓടിനടന്ന യുവാക്കൾ മരണത്തിലേക്ക് കൈകോർത്തു മറഞ്ഞതിന്റെ ദുഃഖത്തിലാണ് ഫാറൂഖ് കോളജ് മേലേവാരം ഗ്രാമം.
അജീഷ്, വിമൽ, ദിനിൽ, ശ്യാംലാൽ എന്നിവരുടെ മരണം ഉൾക്കൊള്ളാൻ ഇപ്പോഴും നാട്ടുകാർക്ക് കഴിഞ്ഞിട്ടില്ല. ഫാറൂഖ് കോളജിനു പിന്നിലുള്ള കോട്ടശ്ശാലി ഭഗവതി ക്ഷേത്രത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് അന്നദാനം കഴിച്ചവരാണ് ഈ കൂട്ടുകാർ.
രാത്രി എട്ടേമുക്കാലോടെയാണ് ഇവർ പിന്നീട് ക്ഷേത്രത്തിലെത്തിയത്. രാത്രി വൈകിയും ഇവർ പരിപാടികളിൽ സജീവമായിരുന്നുവെന്ന് ക്ഷേത്രഭാരവാഹിയായ ആവത്താൻവീട്ടിൽ കൃഷ്ണൻ പറഞ്ഞു.
പുലർച്ചെയോടെ ഭക്ഷണം കഴിക്കാനാണ് കൂട്ടുകാർ ക്ഷേത്രത്തിൽനിന്നുപോയതെന്ന് സുഹൃത്ത് സതീഷും പറഞ്ഞു. മറ്റൊരു കാറിൽ വേറെ സുഹൃത്തുക്കളും ഇതിനു പിന്നാലെ ഭക്ഷണം കഴിക്കാൻ പോയിരുന്നു.
പുലർച്ചെ അഞ്ചോടെ ഉത്സവം കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോഴാണ് അപകട വിവരം നാട്ടുകാർ അറിഞ്ഞത്.
നാട്ടിൽ ഓട്ടോ ഓടിക്കുന്നതു മുതൽ പെയിന്റിങ് വരെയുള്ള ജോലിക്ക് ഓടിയെത്തുന്നയാളാണ് അജീഷ്.
പിഎസ്സി പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിമലും ടാറ്റാ എൽഎക്സി ജീവനക്കാരനായ ശ്യാംലാലും അജീഷിന്റെ ഉറ്റസുഹൃത്തുക്കളാണ്. ഇവർ 3 പേരും അടുത്തുള്ള വീടുകളിലാണ് താമസം.
ഇവരുടെ കൂട്ടുകാരനെന്ന നിലയിലാണ് കാർ ഓടിച്ച കൊടൽനടക്കാവ് സ്വദേശിയായ ദിജിൻ മേലേവാരത്ത് എത്താറുള്ളത്. ദിജിന്റെ ബന്ധുവായ രാമനാട്ടുകര സേവാമന്ദിരം സ്കൂളിനു സമീപം പരിയാപുരത്ത് ദിനിലും നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു.
മരണത്തോടെ നാലു കുടുംബങ്ങൾക്കാണ് അത്താണി നഷ്ടപ്പെട്ടത്. ദിനിലിന്റെ മൃതദേഹംഉച്ചയ്ക്ക് ഒന്നിന് വീട്ടിൽ പൊതുദർശനത്തിനുവച്ചു.
അജീഷിന്റെയും വിമലിന്റെയും ഭൗതികദേഹം ഫാറൂഖ് കോളജ് മേലേവാരത്തെ സാംസ്കാരികനിലയത്തിലാണ് പൊതുദർശനത്തിന് എത്തിച്ചത്.
കുഞ്ഞിനെ കാണും മുൻപേ ശ്യാംലാൽ യാത്രയായി
ചെറുവണ്ണൂർ ∙ കുഞ്ഞിനെ കാണാൻ കഴിയാതെയാണു ശ്യാംലാൽ യാത്രയായത്. ശ്യാംലാലിന്റെ ഭാര്യ സ്വാതി 8 മാസം ഗർഭിണിയാണ്.
സ്വാതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു മരണവിവരം അറിയിക്കാനാവാതെ ബന്ധുക്കൾ കഷ്ടപ്പെടുകയായിരുന്നു. വിവരം അറിയാത്തതിനാൽ ഇന്നലെ പകൽ മുഴുവൻ സ്വാതി ശ്യാമിന്റെ ഫോണിലേക്ക് വിളിച്ചു നോക്കുന്നുണ്ടായിരുന്നു.
വിദേശത്തുള്ള സഹോദരൻ വരാനുള്ളതിനാൽ സംസ്കാരച്ചടങ്ങ് ഇന്നത്തേക്ക് മാറ്റി. എന്നാൽ, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങൾ റദ്ദാക്കിയതോടെ അനിശ്ചിതത്വം തുടരുകയാണ്.
സങ്കടക്കയത്തിൽ അജീഷിന്റെ കുടുംബം
ചെറുവണ്ണൂർ ∙ അജീഷിന്റെ മരണത്തോടെ തീരാദുരിതങ്ങളുടെ നടുക്കടലിലേക്കാണ് കുടുംബം വീണത്.
നാട്ടുകാർ മുത്തുവെന്നു വിളിക്കുന്ന അജീഷാണ് ചെയ്യാവുന്ന എല്ലാ ജോലികളും ചെയ്ത് കുടുംബം പുലർത്തിയിരുന്നത്. അജീഷിന്റെ ജ്യേഷ്ഠ സഹോദരൻ അർബുദ ബാധിതനായി ചികിത്സയിലാണ്.
രണ്ടാമത്തെ സഹോദരൻ രാജേഷ് 10 വർഷമായി പക്ഷാഘാതം ബാധിച്ചു കിടപ്പിലാണ്. ഫിസിയോതെറപ്പി ചെയ്യാൻ പറഞ്ഞിരുന്നെങ്കിലും വരുമാനം ഇല്ലാത്തതിനാൽ ഇതു കൃത്യമായി നടത്താനായിരുന്നില്ല.
മറ്റൊരു സഹോദരൻ ബിജേഷ് ജോലിയുമായി പുറത്താണ്. ഒരു വർഷം മുൻപാണ് അജീഷിന്റെ പിതാവ് ഗോപി മരിച്ചത്.
സുഖമില്ലാത്ത അമ്മ കമലയെ ചികിത്സയ്ക്കു കൊണ്ടുപോകുന്നതും സഹോദരനു മരുന്നു വാങ്ങുന്നതുമൊക്കെ അജീഷാണ്. പെയിന്റിങ് ജോലികൾക്കും കൂലിപ്പണിക്കുമൊക്കെ പോയിരുന്ന അജീഷ് ഓട്ടോറിക്ഷയും ഓടിച്ചിരുന്നു.
ഇതിൽനിന്നു കിട്ടുന്ന വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

