
മഴക്കെടുതി: എസി കോളനിയിൽ വെള്ളം കയറി; റോഡിലേക്ക് മരം കടപുഴകി വീണു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചങ്ങനാശേരി ∙ ചങ്ങനാശേരി – വാഴൂർ റോഡിൽ പാറേൽപള്ളി ജംക്ഷനു സമീപം റോഡിലേക്ക് മരം കടപുഴകി വീണു. സംഭവസമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. മരത്തിനു സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നെങ്കിലും കേടുപാടുകൾ സംഭവിച്ചില്ല. ഇന്നലെ വൈകിട്ട് 4.30നായിരുന്നു സംഭവം. നഗരത്തിലെ ഏറ്റവും ഗതാഗത തിരക്കേറിയ റോഡിലേക്കാണ് മരം വീണത്. മണിക്കൂറുകളോളം വാഴൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ചങ്ങനാശേരി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രണ്ട് മണിക്കൂറിലധികം സമയം പരിശ്രമിച്ചാണ് മരം റോഡിൽനിന്നു നീക്കം ചെയ്തത്. മരച്ചില്ലകൾ വൈദ്യുതലൈനിൽ തങ്ങി നിന്നതും മരം നീക്കുന്നതിനു തടസ്സമായി. അഗ്നിരക്ഷാസേനാംഗങ്ങളായ നിയാസ്, കെ.എ.മനോജ്, വിജേഷ്, ഹരീഷ് കുമാർ, ഏബ്രഹാം റിനു വർഗീസ്, അർജു, അഭിലാഷ് ശേഖർ എന്നിവർ പങ്കെടുത്തു.
വീടുകളിലുള്ളവരുടെ ഇരുചക്രവാഹനങ്ങൾ പാലത്തിൽ
പാർക്ക് ചെയ്തിരിക്കുന്നു.
∙ ഇന്നലെയുണ്ടായ കാറ്റിലും മഴയിലും ചങ്ങനാശേരി അഗ്നിരക്ഷാസേന നിലയത്തിന്റെ മുകളിൽ മരച്ചില്ല ഒടിഞ്ഞ് വീണ് ഏതാനും ഷീറ്റുകൾ പൊട്ടി. അഗ്നിരക്ഷാസേനാംഗങ്ങൾ തന്നെ മരച്ചില്ലകൾ നീക്കം ചെയ്തു.
∙ ളായിക്കാട് ബൈപാസ് റോഡിൽ പുളി മരത്തിന്റെ ഭാഗം റോഡിലേക്ക് ഒടിഞ്ഞു വീണു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആളപായമില്ല. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഒടിഞ്ഞ ഭാഗം നീക്കം ചെയ്തു.
∙ ചങ്ങനാശേരി – ആലപ്പുഴ റോഡിനു (എസി റോഡ്) സമീപം എസി കോളനിയിൽ വെള്ളം കയറി. കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ വീടുകളിലേക്ക് വെള്ളം കയറി തുടങ്ങി. നിലവിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടില്ല. എസി കനാലിൽ തിങ്ങി നിറഞ്ഞ പോള കാരണം വെള്ളമൊഴുക്ക് നിലച്ചതും പ്രതിസന്ധിയാണ്. എസി റോഡിലുണ്ടാകുന്ന വെള്ളക്കെട്ടിനു പരിഹാരമായി ഡ്രെയ്നേജ് ഹോളുകൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ വൃത്തിയാക്കുന്നുണ്ട്.
പോത്തിനെ രക്ഷിച്ച് ചങ്ങനാശേരി അഗ്നിരക്ഷാസേന
മാടപ്പള്ളി പഞ്ചായത്തിൽ 16ാം വാർഡിൽ പൊങ്ങന്താനത്തെ കുളത്തിൽ വീണ വലിയ പോത്തിനെ ചങ്ങനാശേരി അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷിച്ചു. സ്വകാര്യ സ്ഥാപനത്തിലെ പോത്താണ് അപകടത്തിൽപെട്ടത്. കുളത്തിനു ചുറ്റും കൽക്കെട്ടുകളായതിനാൽ പോത്തിന് കരയിലേക്ക് കയറാൻ സാധിച്ചിരുന്നില്ല. തുടർന്ന് സ്ഥലത്തെത്തിയ സേനാംഗങ്ങൾ കുളത്തിലേക്ക് ചാടി കയറും ഹോസുമായി ബന്ധിച്ച് വലിയ പോത്തിനെ വലിച്ചു കയറ്റുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ബിജുകുമാർ, ഓഫിസർ ഗിരീഷ് കുമാർ, മുഹമ്മദ് സാലി, വിജേഷ്, ഏബ്രഹാം റിനു വർഗീസ്, അഭിലാഷ് കൃഷ്ണ, അഭിലാഷ് ശേഖർ, ശിവരാജ് എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. പോത്തിനു പരുക്കുകൾ ഇല്ല.