
കോട്ടയം ∙ നഗരമധ്യത്തിൽ കെഎസ്യു ബ്ലോക്ക് പ്രസിഡന്റ് മാഹിൻ നവാസിനു (23) നേരെ ആക്രമണം. ഹെൽമറ്റ് ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ ഇടതുകൈക്കു പരുക്കേറ്റ മാഹിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അസ്ഥിക്കു പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. സിപിഎം– ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നു മാഹിൻ ആരോപിച്ചു.
‘സിപിഎം ജില്ലാ സെക്രട്ടറിയുടെ വാഹനം തടയാറായോടാ’ എന്നു ചോദിച്ചായിരുന്നു ആക്രമിച്ചതെന്ന് മാഹിൻ പറഞ്ഞു. സിഎംഎസ് കോളജ് തിരഞ്ഞെടുപ്പിലുണ്ടായ അക്രമത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ സംഭവമെന്നും ഇവർ പറയുന്നു.
ഇന്നലെ വൈകിട്ട് 7ന് പുളിമൂട് ജംക്ഷനിലാണ് സംഭവം.
മാഹിന്റെ ഉടമസ്ഥതയിലുള്ള ചെരിപ്പു കടയിൽ നിന്നു നമസ്കാരത്തിനായി താഴത്തെ പള്ളിയിലേക്കു നടന്നു പോകുന്നതിനിടെ ഇരുചക്ര വാഹനത്തിലെത്തിയ 5 പേരാണ് ആക്രമിച്ചത്. അക്രമകാരികളിൽ നിന്നു രക്ഷപ്പെടാൻ സ്വന്തം കടയിലേക്ക് ഓടിക്കയറിയ മാഹിനെ അഞ്ചംഗ സംഘം പിന്തുടർന്ന് എത്തി ആക്രമിച്ചു.
ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തു. പൊലീസ് സംഭവസ്ഥലത്ത് എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
ആശുപത്രിയിൽ കഴിയുന്ന മാഹിന്റെ മൊഴി രേഖപ്പെടുത്തി കേസിൽ ഉടൻ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
സിഎംഎസ് കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പ് ദിവസം വലിയ സംഘർഷം കോളജ് ക്യാംപസിൽ നടന്നിരുന്നു. അന്ന് സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ.
രഘുനാഥൻ ക്യാംപസിലേക്ക് എത്തിയ വാഹനം കെഎസ്യു– യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്യാംപസിന് മുന്നിൽ തടഞ്ഞിരുന്നു. ജില്ലയിലെ കോളജ് തിരഞ്ഞെടുപ്പുകളിൽ കെഎസ്യു നടത്തിയ അപ്രതീക്ഷിത മുന്നേറ്റത്തിൽ അസൂയാലുക്കളായ എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളിലെ രാഷ്ട്രീയ ഗുണ്ടകളാണ് ആക്രമണത്തിനു പിന്നിലെന്നു കെഎസ്യു ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി.
സിഎംഎസ് കോളജിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നലെ നടന്നതെന്നു ഡിസിസി വൈസ് പ്രസിഡന്റ് ചിന്റു കുര്യൻ ജോയി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]