
ചിങ്ങവനം ജലപദ്ധതി; നഗരസഭ കനിയുമോ? വെള്ളമാണ് സാർ, കൈകഴുകരുത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ 400 വീട്ടുകാരുടെ ശുദ്ധജലം മുടങ്ങാതിരിക്കാൻ നഗരസഭ ഇന്നെങ്കിലും മനസ്സു വയ്ക്കുമോ? നഗരസഭ കനിഞ്ഞില്ലെങ്കിൽ ചിങ്ങവനം പ്രാദേശിക ജലപദ്ധതിയുടെ വൈദ്യുതി ചാർജ് അടയ്ക്കാൻ കെഎസ്ഇബി ഇനി സാവകാശം നൽകില്ല. അവർ ഇന്നു ഫ്യൂസ് ഊരുമെന്ന നിലപാടിലാണ്. 23 വർഷമായി 1500 പേർക്ക് സൗജന്യമായി ശുദ്ധജലം നൽകുന്ന പദ്ധതിയുടെ 2 മാസത്തെ വൈദ്യുതി ബിൽതുക 27,000 രൂപ 26നു മുൻപ് അടയ്ക്കണമെന്നാണു കെഎസ്ഇബി മുന്നറിയിപ്പു നൽകിയിരുന്നത്. ഇന്ന് 28 ആയി. ഇനി സാവകാശം ലഭിച്ചേക്കില്ല. പദ്ധതി നടത്തിപ്പ് ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയാണു ബിൽ അടയ്ക്കുന്നതിൽനിന്നു നഗരസഭ പിന്മാറിയത്. 2002 മുതലുള്ള സൗജന്യപദ്ധതിയാണിത്. ജലഅതോറിറ്റിയുടെ ശുദ്ധജല പദ്ധതി 2002ൽ നാട്ടകം പഞ്ചായത്ത് ഏറ്റെടുത്തു. അന്നുമുതൽ ഉപഭോക്താക്കൾക്ക് വെള്ളം സൗജന്യമായിരുന്നു.
പഞ്ചായത്ത്, നഗരസഭയിൽ ലയിപ്പിച്ചതോടെ 2010–11 മുതൽ ചുമതല നഗരസഭയ്ക്കായി. ഗുണഭോക്താക്കൾ 27ൽ നിന്നു 400 ആയി. കേടായ ജലസംഭരണി പൊളിച്ച് കൂടുതൽ പൈപ്പുകൾ സ്ഥാപിച്ചു. കരാറുകാരനുള്ള 10 ലക്ഷം രൂപ നഗരസഭ നൽകാതായതോടെ കൗൺസിലർ ജോസ് പള്ളിക്കുന്നേൽ ഈ തുക സ്വന്തമായി അടച്ചു. തുക ഇതുവരെ തിരിച്ചു നൽകിയില്ല. 2017 മുതൽ കഴിഞ്ഞ സാമ്പത്തികവർഷം വരെ പമ്പ് ഓപ്പറേറ്ററുടെ ശമ്പള കുടിശികയിനത്തിൽ 10 ലക്ഷം രൂപ നഗരസഭ കഴിഞ്ഞ വർഷം നൽകി. ശമ്പളം, അറ്റകുറ്റപ്പണി ഇനത്തിൽ 14.56 ലക്ഷം രൂപ കൂടി കുടിശികയുണ്ട്. ഈ തുക നൽകില്ലെന്നും നഗരസഭ തീരുമാനിച്ചു. ജോസ് പള്ളിക്കുന്നേൽ നേരിട്ടാണ് ഈ പദ്ധതി നടത്തുന്നത്.
വാദം X പ്രതിവാദം
കൗൺസിലർ
∙ ജലവിതരണം മുടങ്ങാതിരിക്കാനാണ് പദ്ധതി നേരിട്ടുനടത്തുന്നത്.
∙ പണികളുടെ ചെലവ്, പമ്പ് ഓപ്പറേറ്ററുടെ വേതനം എന്നിവ ഉൾപ്പെടെ 14.56 ലക്ഷം നൽകാനുണ്ട്.
∙ ഓഡിറ്റ്, ജല അതോറിറ്റി, തദ്ദേശ വകുപ്പ്, വിജിലൻസ് വകുപ്പുകളുടെ അനുകൂല റിപ്പോർട്ട് പദ്ധതിക്കുണ്ട്.
∙ കുടിശിക മുഴുവൻ തന്നാൽ നഗരസഭയ്ക്ക് പദ്ധതി ഏറ്റെടുക്കാം.
∙ ഗുണഭോക്തൃ സമിതി രൂപീകരിച്ച് കൈമാറണമെങ്കിൽ ടാങ്ക് പണി ഉൾപ്പെടെ സർക്കാർ നിശ്ചയിക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങൾ നഗരസഭ പാലിക്കണം.
നഗരസഭ
∙ പ്രാദേശിക ജല വിതരണ പദ്ധതികൾ ഗുണഭോക്തൃ സമിതിയാണ് നടത്തേണ്ടത്.
∙ നാട്ടകം പഞ്ചായത്താണ് 10 ലക്ഷം മുടക്കി പദ്ധതി നവീകരിക്കാൻ 2005– 06ൽ കരാർ നൽകിയത്.
∙ പമ്പ് ഓപ്പറേറ്ററുടെ കുടിശിക തുക നഗരസഭ നൽകിയതിന് എതിരെ ഓഡിറ്റ് പരാമർശമുണ്ട്.
∙ പദ്ധതിയിൽ നഗരസഭ സെക്രട്ടറിക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുകയാണ്.
∙ പമ്പ് ഓപ്പറേറ്ററുടെ നിയമനം സംബന്ധിച്ച് ഔദ്യോഗിക രേഖകൾ ലഭ്യമല്ല.
എങ്ങനെ പദ്ധതി മുന്നോട്ടുപോകും ?
വാർഡ് സഭ ചേർന്ന് ഗുണഭോക്താക്കളുടെ പട്ടിക കൗൺസിലർ കൈമാറിയാൽ നഗരസഭ നേരിട്ട് ഗുണഭോക്തൃ സമിതി രൂപീകരിക്കും. തുടർന്നു ജല അതോറിറ്റിയുടെയും നഗരസഭയുടെയും വൈദ്യുതി ബോർഡിന്റെയും പരിശോധനാ റിപ്പോർട്ട് അനുസരിച്ച് പദ്ധതിയുടെ അപാകതകൾ പരിഹരിക്കും. ജലസംഭരണി പണിയണം. വീടുകൾക്ക് വാട്ടർമീറ്റർ ഘടിപ്പിക്കണം. പമ്പ് ഓപ്പറേറ്ററെ നിയമിക്കണം. വീട്ടുകാർ മാസംതോറും തുക അടയ്ക്കണം.