
വെളിച്ചെണ്ണ വില തിളയ്ക്കുന്നു; 2 മാസത്തിനിടെ വിലയിൽ ഇരട്ടി വർധന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറവിലങ്ങാട്/കറുകച്ചാൽ ∙ 2 മാസത്തിനിടെ വെളിച്ചെണ്ണ വിലയിൽ ഇരട്ടി വർധന. ടീ സ്റ്റാളുകളും ഹോട്ടലുകളും എണ്ണ ഉപയോഗത്തിൽ മാറ്റം വരുത്തുകയോ വില വർധിപ്പിക്കുകയോ ചെയ്തുതുടങ്ങി. വീടുകളിൽ വെളിച്ചെണ്ണ അതിഥിതാരമാകാൻ സാധ്യത. അതേസമയം മറ്റു ഭക്ഷ്യ എണ്ണകളിൽ കാര്യമായ വിലവർധനയില്ല. പലതിനും വിലയിൽ കുറവുണ്ട്.
പരിഹാരമില്ല പലഹാരത്തിന്
എണ്ണവില വർധന വീടുകൾക്കൊപ്പം ഏറ്റവും ബാധിച്ചതു ചെറുകിട ടീ സ്റ്റാളുകാരെ. വിലവർധിപ്പിക്കുകയോ മറ്റു എണ്ണകൾ ഉപയോഗിക്കുകയോ ചെയ്യേണ്ട സ്ഥിതിയാണെന്ന് ഉടമകൾ പറയുന്നു. വെളിച്ചെണ്ണയിൽ മാത്രം പലഹാരങ്ങൾ ഉണ്ടാക്കുന്നവർ വില വർധന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
വില വർധന വഴി ഒരു പലഹാരത്തിൽ 6 രൂപ അധികം വരുന്നുണ്ടെന്നു വെള്ളൂരിലെ ടീ സ്റ്റാൾ ഉടമ വി.ജി.അനിൽകുമാർ പറഞ്ഞു. ഒരു ദിവസം 10 ലീറ്റർ എണ്ണയാണ് വേണ്ടിവരുന്നത്. നേരത്തേ ഇത് 1400 രൂപയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോൾ 3400 രൂപയായി.
വില കുറയാൻ വഴി കുറവ്
തമിഴ്നാട്ടിലും കർണാടകയിലും തേങ്ങ ഉൽപാദനം കുറഞ്ഞതോടെ കൊപ്ര കിട്ടാനില്ലാതെ വന്നതാണു വിലക്കയറ്റത്തിനു കാരണം. കൊപ്രയുടെ വരവ് 75% കുറവാണെന്നു തമിഴ്നാട്ടിലെ കാങ്കേയം കോക്കനട്ട് ഓയിൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ പറയുന്നു. കൊപ്രക്ഷാമം മാറാൻ സമയം എടുക്കുമെന്നതിനാൽ സെപ്റ്റംബർ വരെ വിലയിൽ കുറവുണ്ടാകാൻ സാധ്യതയില്ല. തമിഴ്നാട്ടിൽനിന്നുള്ള കൊപ്രയുടെ വരവു കുറഞ്ഞതോടെ ചെറുകിട വെളിച്ചെണ്ണ മില്ലുകൾ ഉൾപ്പെടെ ഉൽപാദനം വൻതോതിൽ കുറച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം തേങ്ങയുടെ ഉൽപാദനത്തിൽ 40% കുറവുണ്ടായതായി കർഷകർ പറയുന്നു.
തേങ്ങ ചൈനയിലേക്ക്
തമിഴ്നാട്ടിൽനിന്നു പച്ചത്തേങ്ങ വ്യാപകമായി ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതു കൊപ്ര ലഭിക്കുന്നതിൽ കുറവു വരുത്തുന്നതായി കാങ്കേയം പ്രദേശത്ത് നിന്നുള്ള അറിവ്. പല കൊപ്രക്കളങ്ങളും ഇവിടെ പ്രതിസന്ധിയിലാണ്.
പാമോയിലും സൺ ഫ്ലവറും
തേങ്ങ, വെളിച്ചെണ്ണ വില വർധന കേറ്ററിങ് സ്ഥാപനങ്ങൾ,ഹോട്ടലുകൾ എന്നിവയെ ദോഷകരമായി ബാധിച്ചു. തേങ്ങ ചേർത്തുള്ള വിഭവങ്ങൾ പാകം ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്.
ഹോട്ടലുകളിൽ പാമോയിലും സൺഫ്ലവർ എണ്ണയും കൂടുതലായി ഉപയോഗിച്ചുതുടങ്ങി.
തേങ്ങ, കൊപ്ര വില കൂടി
ആറു മാസത്തിനുള്ളിൽ തേങ്ങ, കൊപ്ര വിലയിലും കാര്യമായ വർധനയുണ്ടായി. ഒരു കിലോഗ്രാം തേങ്ങയ്ക്ക് 35 രൂപയിൽനിന്ന് 85 രൂപയിലേക്ക് എത്തി. കൊപ്ര വില 130– 150 രൂപയിൽനിന്ന് 220– 240ലേക്കും എത്തി.
തേങ്ങ ഉൽപാദനത്തിലും ലാഭമില്ല
10 കിലോഗ്രാം കൊപ്ര ആട്ടിയെടുത്താൽ ഏറ്റവും കൂടിയത് 6 കിലോഗ്രാം വെളിച്ചെണ്ണയാണ് ലഭിക്കുന്നത്.
നിലവിലെ വില അനുസരിച്ചു 10 കിലോഗ്രാം കൊപ്രയുടെ വില 2,200 രൂപ. കൂലിച്ചെലവ് ഉൾപ്പെടെ വരുമ്പോൾ ചെലവ് പിന്നെയും വർധിക്കും. 6 കിലോഗ്രാം വെളിച്ചെണ്ണ കിലോഗ്രാമിനു 400 രൂപ ഈടാക്കി വിൽപന നടത്തിയാൽ പോലും മിച്ചം ലഭിക്കില്ലെന്നു മൊത്ത വ്യാപാരികൾ പറയുന്നു.