
വഴിതെറ്റി കേരളത്തിലെത്തി; ഗൗഡയെ ബന്ധുക്കളെ ഏൽപിച്ച് പൊൻകുന്നത്തിന്റെ കരുതൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൊൻകുന്നം ∙ മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽനിന്ന് ട്രെയിൻ മാറിക്കയറി കേരളത്തിലെത്തിയ അശോക് രാജാറാം ഗൗഡയെ (59) ബന്ധുക്കളെ ഏൽപിച്ച് സുമനസ്സുകൾ. മാനസിക വെല്ലുവിളി നേരിടുന്ന ഗൗഡ പത്തു മാസം മുൻപാണ് സിന്ധുദുർഗിൽ നിന്നും മുംബൈയ്ക്ക് പോകാൻ യാത്ര തിരിച്ചത്. എന്നാൽ വഴിതെറ്റി. ടൗണിൽ അലഞ്ഞുതിരിഞ്ഞ ഇദ്ദേഹത്തെ കെഎസ്ഇബിക്ക് സമീപം വാടകയ്ക്കു താമസിക്കുന്ന ശരവണ നിവാസിൽ വേണുധരൻ പിള്ളയാണ് കഴിഞ്ഞ തിങ്കളാഴ്ച കണ്ടെത്തിയത്. പണം കൊടുത്തെങ്കിലും വാങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് ചായയും ബണ്ണും വാങ്ങി നൽകി.
42 വർഷം മഹാരാഷ്ട്രയിൽ ജോലി ചെയ്തിട്ടുള്ള വേണുധരൻ പിള്ള മറാഠി ഭാഷയിൽ സംസാരിച്ചപ്പോഴാണ് ഗൗഡയുടെ കഥ അറിയുന്നത്. തുടർന്ന് സിന്ധുദുർഗ് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു. 10 മാസം മുൻപ് ഇദ്ദേഹത്തെ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര പൊലീസ് മറുപടി നൽകി. തുടർന്നു പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചു.
ഗൗഡയുടെ മൂത്ത സഹോദരൻ രമേശ് രാജാറാമും ഇദ്ദേഹത്തിന്റെ മകൻ ആനന്ദ് രമേശ് ഗൗഡയും കേരളത്തിലേക്ക് പുറപ്പെട്ടു. ചിറക്കടവ് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ എന്നിവർ ചേർന്ന് ബന്ധുക്കൾ എത്തുന്നതുവരെ ഗൗഡയെ കൂവപ്പള്ളി ഹോളിക്രോസ് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയോടെ ബന്ധുക്കൾ പൊൻകുന്നത്ത് എത്തി. ഇന്നലെ ഡൗഡയുമായി നാട്ടിലേക്കു മടങ്ങി.