പാലാ∙ 90 ശതമാനം പൊള്ളലേറ്റ് മരണത്തെ മുഖാമുഖം കണ്ട 2 വയസുകാരന് പുനർജന്മം.
4 മാസം നീണ്ടുനിന്ന ചികിത്സയ്ക്കൊടുവിലാണ് ഇടുക്കി വണ്ടൻമേട് സ്വദേശിയായ രണ്ടു വയസുകാരൻ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ ഒക്ടോബർ 9നാണ് 2 വയസുകാരൻ ചൂടു വെള്ളത്തിലേക്ക് വീണ് അപകടം സംഭവിക്കുന്നത്.
തല മുതൽ കാൽമുട്ട് വരെയുള്ള ഭാഗം പൂർണമായി പൊള്ളി. മണിക്കൂറുകൾ മാത്രമെ ജീവിച്ചിരിക്കൂവെന്ന് വിധി എഴുതിയ കുഞ്ഞിനെയാണ് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പീഡിയാട്രിക് ഐസിയുവിലും ബേൺ ഐസിയുവിലുമായി നൽകിയ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
മാസങ്ങൾ നീണ്ട
ചികിത്സയ്ക്കിടയിൽ സങ്കീർണമായ പല ശസ്ത്രക്രിയകളും നടത്തി. അത്യാധുനിക വെന്റിലേറ്റർ സംവിധാനം ക്രമീകരിച്ചാണ് കുഞ്ഞിന്റെ ശ്വസനം നിയന്ത്രിച്ചിരുന്നത്.
ശ്വാസതടസ്സം ഒഴിവാക്കുന്നതിനായി മൂന്നാഴ്ച്ച കഴിഞ്ഞപ്പോൾ ട്രക്കിയോസ്റ്റമിയും വേണ്ടി വന്നു. 35 ദിവസത്തിനു ശേഷമാണ് കുഞ്ഞിനെ വെന്റിലേറ്റർ സഹായത്തിൽ നിന്നു മാറ്റുന്നത്.
പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് വിഭാഗമാണ് കുട്ടിയുടെ ശരീരം പഴയ രൂപത്തിലാക്കിയത്. തുടർന്ന് 8 ശസ്ത്രക്രിയകൾ നടത്തി.
കുഞ്ഞിന്റെ ശരീരം പൂർണമായി പൊള്ളിയിരുന്നതിനാൽ മാതാവിന്റെ ശരീരത്തിൽ നിന്ന് സ്കിൻ ഗ്രാഫ്റ്റ് എടുത്താണ് ആദ്യശസ്ത്രക്രിയകൾ ചെയ്തിരുന്നത്.
നെഞ്ചിലും കൈയ്യിലും എല്ലാം പിടിപ്പിച്ച ഗ്രാഫ്റ്റുകൾ ചേർന്നതോടെ കുഞ്ഞ് സാധാരണ രൂപത്തിലേക്ക് സാവധാനം തിരിച്ചെത്തി. കുഞ്ഞിന്റെ കാലിൽ പൊള്ളലേൽക്കാതിരുന്ന ഭാഗത്തെ ഗ്രാഫ്റ്റ് എടുത്തു പിടിപ്പിച്ചും ശസ്ത്രക്രിയ നടത്തി.
മരണത്തെ മുഖാമുഖം കണ്ട അപകടത്തിൽ നിന്നു പുതുജീവിതത്തിലേക്ക് മടങ്ങിയ രണ്ട് വയസുകാരന് മധുരവും സമ്മാനങ്ങളും നൽകിയുമാണ് യാത്രയാക്കിയത്.
വൈദ്യശാസ്ത്രത്തിന്റെ മികവും ദൈവത്തിന്റെ കരുണയുമാണ് കുരുന്നിനെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചതെന്നു ആശുപത്രി മാനേജിങ് ഡയറക്ടർ ഫാ.മാത്യു തെക്കേൽ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

