
കെട്ടിടങ്ങളിൽ ഒതുങ്ങി വികസനം; അവഗണനയുടെ ട്രാക്കിൽ കോട്ടയം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ സ്റ്റേഷൻ നവീകരിക്കുമ്പോൾ മാറ്റം ഉണ്ടാകുമെന്നും പുതിയ സർവീസുകൾ പരിഗണിക്കുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റു തുടങ്ങി. എറണാകുളം ജംക്ഷനിൽ അവസാനിക്കുന്ന പ്രൈമറി മെയ്ന്റനൻസ് ഇല്ലാത്ത ട്രെയിനുകൾ കോട്ടയത്തേക്ക് ദീർഘിപ്പിക്കുന്നതിൽ നിലവിൽ തടസമൊന്നുമില്ലെന്ന് പറയുമ്പോഴും 1A അടക്കം ആറു പ്ലാറ്റ്ഫോമുണ്ടായിട്ട് പോലും റിസർവേഷൻ സൗകര്യമുള്ള ഒരു എക്സ്പ്രസ്സ് സർവീസ് പോലും കോട്ടയത്തിന് നേടാൻ കഴിഞ്ഞിട്ടില്ല. രാവിലെ എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാർ കോട്ടയത്ത് നിന്നും ചവിട്ടുപടിയിൽ തൂങ്ങിയാണ് പലപ്പോഴും യാത്ര ചെയ്യുന്നത്.
എറണാകുളത്ത് നിന്ന് ഉച്ചയ്ക്കു ശേഷം 2.40 ന് പുറപ്പെട്ടിരുന്ന കൊല്ലം മെമുവിന്റെ സമയം കോവിഡിന് ശേഷം മാറ്റിയതാണ് കൊല്ലം ഭാഗത്തേക്കുള്ള യാത്രക്കാരെ കൂടുതൽ ദുരിതത്തിലാഴ്ത്തിയത്. വൈകുന്നേരം 3.30 നുള്ള പരശുറാം എക്സ്പ്രസ് കഴിഞ്ഞാൽ 5.40 നുള്ള മെമു മാത്രമാണ് കൊല്ലം ഭാഗത്തേക്ക് കോട്ടയത്തു നിന്നുള്ള യാത്രക്കാർക്ക് ആശ്രയമായിട്ടുള്ളത്. കോട്ടയത്തെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്ന വിദ്യാർഥികൾ രണ്ടു മണിക്കൂറിലേറെ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. 5.40ന് പുറപ്പെടുന്ന എട്ടുകോച്ചുകൾ മാത്രമുള്ള കൊല്ലം മെമുവാകട്ടെ അഞ്ചുമണിയോടെ നിറഞ്ഞു കവിയും. പിന്നീടെത്തുന്നവരുടെ കാര്യം വലിയ കഷ്ടമാണ്.
വിവേക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ ഷെഡ്യൂൾ സമയം അനുസരിച്ച് വൈകുന്നേരം കോട്ടയത്ത് നിന്ന് പുറപ്പെടുന്ന മെമുവിന് മുമ്പാണെങ്കിലും പതിവായി ലേറ്റ് ആകുന്നതിനാലും ചെങ്ങന്നൂർ, കായംകുളം സ്റ്റേഷനിൽ മാത്രം സ്റ്റോപ്പുള്ളതിനാലും മെമുവിലെ തിരക്കുകൾക്ക് പരിഹാരമാകുന്നില്ല. വീക്കിലി, ബൈ വീക്കിലി ട്രെയിനുകൾക്കും ജനറൽ കോച്ചുകളും സ്റ്റോപ്പുകളും പരിമിതമായതിനാൽ യാത്രാക്ലേശത്തിന് കുറവില്ല. ജൂൺ മുതൽ മൺസൂൺ സമയമാറ്റം പ്രാബല്യത്തിൽ വരികയും ഗംഗാനഗർ, ഗരീബ്, ലോക്മാന്യ തിലക് – കൊച്ചുവേളി പോലുള്ള ട്രെയിനുകളുടെ സമയത്തിൽ മൂന്നുമണിക്കൂറിലേറെ വ്യത്യാസം വരികയും ചെയ്യും. അതോടെ മെമുവിലെ തിരക്ക് പാരമ്യത്തിലെത്തും.
എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 1.55 നുള്ള പരശുറാമിനും വൈകുന്നേരം 5.20 നുള്ള വേണാടിനും ഇടയിൽ കൊല്ലത്തേയ്ക്ക് ഒരു മെമു വേണമെന്ന ആവശ്യവുമായി എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ പ്രേമചന്ദ്രൻ എന്നിവരെ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് സമീപിച്ചിരുന്നു. മെമുവിന്റെ റേക്ക് ലഭ്യമല്ലെന്ന് പറഞ്ഞ് റെയിൽവേ, യാത്രക്കാരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. എന്നാൽ ഉച്ചയ്ക്ക് 1.30 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന എറണാകുളം പാസഞ്ചർ കായംകുളത്തേക്കോ, കൊല്ലത്തേക്കോ ദീർഘിപ്പിച്ചാൽ വൈകുന്നേരത്തെ തിരക്കുകൾക്ക് അറുതിയാവുമെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
രാവിലെ പാലരുവി എക്സ്പ്രസ്, മെമു(06169), വേണാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, ശബരി എക്സ്പ്രസ്, മെമു(66303) ട്രെയിനുകളിൽ ജോലി ആവശ്യങ്ങൾക്കായി കോട്ടയമെത്തുന്നവർക്ക് വൈകുന്നേരങ്ങളിൽ മടങ്ങാൻ ആവശ്യത്തിന് സർവീസുകളില്ല. എംജി യൂണിവേഴ്സിറ്റി, മെഡിക്കൽ കോളേജ്, ഐടിഐ പോലുള്ള സ്ഥാപനങ്ങളിലേക്ക് തെക്കൻ ജില്ലകളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ രാവിലെ ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്നവർക്ക് മടങ്ങി പോകാൻ 6.20 നുള്ള വേണാട് എത്തുന്നത് വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. പലരും കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന കൊല്ലം മെമു പിടിക്കാൻ നാഗമ്പടത്ത് ബസ് ഇറങ്ങി ഓടുന്ന കാഴ്ചയും കാണാം. രാവിലെ ഏറ്റുമാനൂർ സ്റ്റേഷനിൽ എംജി യൂണിവേഴ്സിറ്റിയുടെ രണ്ടു ബസുകൾ ജീവനക്കാരെ കാത്തുകിടക്കും. എന്നാൽ ഈ ബസുകൾ വൈകുന്നേരം കോട്ടയത്തേയ്ക്ക് ആളെ ഇറക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഗുരുവായൂർ- എറണാകുളം പാസഞ്ചർ ദീർഘിപ്പിക്കുന്നതോടെ ഈ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരമാകുമെന്നും രാവിലെ ഗുരുവായൂർ ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചുള്ള സർവീസും പ്രയോജനപ്പെടുമെന്നും യാത്രക്കാർ പറയുന്നു.