
മകൾ യൂണിഫോമിൽ മുന്നിൽ എത്തിയാൽ അച്ഛൻ സല്യൂട്ട് ചെയ്യും; : എസ്ഐയുടെ മകൾ കരസേനയിൽ ലഫ്റ്റനന്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ മകൾ യൂണിഫോമിൽ മുന്നിൽ എത്തിയാൽ അച്ഛൻ സല്യൂട്ട് ചെയ്യും ! ഗാന്ധിനഗർ എസ്ഐ വള്ളിക്കുന്നം സാരംഗം വീട്ടിൽ വി.പ്രദീപ് ലാലിന്റെ മകൾ അഞ്ജു പ്രദീപിനു കരസേനയിൽ ലഫ്റ്റനന്റായി നേരിട്ട് നിയമനം. അച്ഛനും മകളും സംസ്ഥാന – കേന്ദ്ര സർവീസുകളിലാണെങ്കിലും ഉയർന്ന റാങ്കിലാണ് അഞ്ജു.രാജ്യത്തിന്റെ പ്രധാന ദൗത്യസേനയിലേക്ക് എല്ലാ കടമ്പകളും കടന്നു ജയിക്കുന്നതിന് എല്ലാ ഘട്ടത്തിലും ധൈര്യം പകർന്ന് ഏക മകളുടെ ഒപ്പം നിൽക്കുകയാണ് ചെയ്തതെന്നു പ്രദീപ് ലാൽ. തന്റെ ‘കരിയർ ഗുരു’ അച്ഛനാണെന്ന് അഞ്ജു. ഓപ്പറേഷൻ സിന്ദൂറിൽ പങ്കാളിയായി അഞ്ജുവിന്റെ ആദ്യ ദൗത്യം. ഇപ്പോൾ ലഡാക്കിലാണ്.
യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ, ആറര ലക്ഷം പേർ എഴുതിയ കംബൈൻഡ് ഡിഫെൻസ് സർവീസ് (സിഡിസി) പരീക്ഷയിൽ ജയിച്ച് ഇത്തവണ ജോലി നേടിയ കേരളത്തിലെ ഏക വനിതയെന്ന പ്രത്യേകതയുമുണ്ട്. പുതിയതായി നിയമനം കിട്ടിയ 17 വനിതകളിൽ കരസേനയിൽ ഏവിയേഷൻ കോറിലേക്ക് നിയമിക്കപ്പെട്ട ഒരേയൊരു വനിത അഞ്ജുവാണ്. കരുനാഗപ്പള്ളി ശ്രീബുദ്ധ സെൻട്രൽ സ്കൂളിലെ അധ്യാപികയായ അമ്മ ഉഷാകുമാരി പഠിച്ചത് അഹമ്മദാബാദിലെ സൈനിക സ്കൂളിലാണ്.
പട്ടാളത്തിലായിരുന്ന, ഉഷാകുമാരിയുടെ അച്ഛൻ കെ.സുകുമാരൻ, മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) ചീഫ് എക്സിക്യൂട്ടീവായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫിൽ അംഗമായിരുന്നു. ചെന്നൈയിലെ പാസിങ് ഔട്ട് പരേഡ് കാണാൻ പ്രദീപും ഉഷയും പോയിരുന്നു. അഞ്ജു ഓണത്തിനു വീട്ടിലെത്തും. അച്ഛൻ മകളെ സല്യൂട്ട് ചെയ്യുന്ന അഭിമാനനിമിഷത്തിനു കാത്തിരിക്കുകയാണെന്നു ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പ്രദീപിന്റെ സഹപ്രവർത്തകർ.