
കോട്ടയം ∙ ദേശീയപാത 183 നെയും 66 നെയും ബന്ധിപ്പിച്ച് കോട്ടയത്തു നിന്ന് ആരംഭിച്ച് കുമരകം – വെച്ചൂർ – വൈക്കം വഴി എറണാകുളത്തേക്ക് പുതിയ ഇടനാഴി നിർമിക്കുന്നത് സംബന്ധിച്ചുള്ള കരട് റിപ്പോർട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിക്ക് സമർപ്പിച്ചതായി ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു. ദേശീയപാത വിഭാഗത്തിലെയും മറ്റ് ഗതാഗത, ടൂറിസം രംഗത്തുമുള്ള വിദഗ്ധരുമായും നടത്തിയ ചർച്ചകൾക്ക് ശേഷം തയാറാക്കിയ റിപ്പോർട്ടാണ് കേന്ദ്രമന്ത്രിക്ക് കൈമാറിയത്.
റിപ്പോർട്ട് പരിശോധിച്ച് വിശദമായ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകിയതായി ഫ്രാൻസിസ് ജോർജ് പറഞ്ഞു. കോട്ടയത്തിനും കൊച്ചിക്കും ഇടയിൽ പ്രതിദിനം 90,000 പിസിയു കടന്നിരിക്കുന്നതിനാൽ പുതിയ റോഡ് നിർമിക്കേണ്ടത് അനിവാര്യമാണന്ന് മന്ത്രി മറുപടിയായി എംപിയെ അറിയിച്ചു.
കോട്ടയം മുളങ്കുഴയിൽ നിന്ന് ആരംഭിച്ച് കാഞ്ഞിരം, കുമരകം, കവണാറ്റിൻകര, കൈപ്പുഴമുട്ട്, തലയാഴം, വൈക്കം, ഉദയനാപുരം, ചെമ്പ്, പൂത്തോട്ട, നടക്കാവ്, തൃപ്പൂണിത്തുറ വഴി അങ്കമാലി- കുണ്ടന്നൂർ ബൈപാസിൽ ചേരുന്ന വിധത്തിലുള്ള റോഡാണ് കരട് റിപ്പോർട്ടിൽ ഉള്ളത്. 60 കിലോമീറ്ററാണ് ദൂരം.
കോട്ടയത്ത് നിന്ന് തലയോലപറമ്പ് പൂത്തോട്ട
വഴിയും കാഞ്ഞിരമറ്റം വഴിയും തൃപ്പൂണിത്തുറയിൽ എത്താൻ 75 കിലോമീറ്റർ ദൂരമാണ് ഉള്ളത്. തിരക്കുള്ള സമയത്ത് ഇത്രയും ദൂരം യാത്ര ചെയ്യാൻ രണ്ടര മണിക്കൂറോളം സമയം എടുക്കും.
പുതിയ റോഡ് വന്നാൽ ഒരു മണിക്കൂർ കൊണ്ട് എത്തിച്ചേരാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള റോഡുകൾ വീതി കൂട്ടുക എന്നത് വളരെ പ്രയാസമാണ്.
പുതിയ റോഡ് പൂർണ്ണമായും പാടശേഖരങ്ങളിലൂടെയും അവികസിത മേഖലകളിലൂടെയും കൂടി കടന്നു പോകുന്നതിനാൽ സ്ഥലം ഏറ്റെടുക്കൽ എളുപ്പത്തിൽ സാധിക്കും.
വികസന രംഗത്ത് പിന്നോക്കമായ വൈക്കം വഴി റോഡ് കടന്ന് പോകുന്നതിനാൽ ഈ പ്രദേശത്തിന് എറണാകുളത്തിന്റെ ഉപഗ്രഹ നഗരമായി വികസിക്കുവാനും പുരോഗതി കൈവരിക്കുവാനും സാധിക്കുന്ന് അദ്ദേഹം പറഞ്ഞു.
കൃഷിയും നീരൊഴുക്കുമുള്ള സ്ഥലങ്ങളിൽ ഉയരപ്പാതയാണ് റിപ്പോർട്ടിൽ നിർദ്ദേശിച്ചിരിക്കുന്നത്. അതിനാൽ കൃഷിക്ക് തടസ്സമുണ്ടാകില്ല.
വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുകയുമില്ല. കോട്ടയം– ആലപ്പുഴ– എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ഇടനാഴി യാഥാർഥ്യമായാൽ മധ്യ കേരളത്തിന്റെ ഗതാഗത, വ്യാപാര, വ്യവസായ രംഗത്തിന് വലിയ സാധ്യതകൾ കൈവരും.
കോട്ടയം, ഇടുക്കി, ആലപ്പുഴ പത്തനംതിട്ട
ജില്ലകളിലെ ആളുകൾക്ക് ഇത് വളരെ പ്രയോജനപ്പെടും. നെടുമ്പാശ്ശേരി വിമാനത്താവളം അടക്കമുള്ള വിവിധ സ്ഥലങ്ങളിലേക്ക് തടസ്സമില്ലാതെ യാത്രാ ചെയ്യാനും ഇതിലൂടെ സാധിക്കും.
ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള കുമരകം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് വിദേശികൾ അടക്കമുള്ള ആളുകൾക്ക് സുഗമമായി യാത്രാ ചെയ്യുവാനും ഈ ഇടനാഴി സഹായിക്കും. കാഞ്ഞിരം, മലരിക്കൽ, വെട്ടിക്കാട് എന്നീ ഉൾനാടൻ ടൂറിസത്തിന് പ്രസക്തിയേറുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]