
കപ്പൽ മുങ്ങി; താറാവും കോഴിയും പറന്നു: താറാവുമുട്ടയ്ക്കും വൻ ഡിമാൻഡ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചങ്ങനാശേരി ∙ സംസ്ഥാനം പക്ഷിപ്പനി മുക്തമാകുകയും നിയന്ത്രണങ്ങൾ പിൻവലിക്കുകയും ചെയ്തതോടെ പ്രതീക്ഷയിൽ താറാവ് – കോഴി കർഷകർ. പക്ഷിപ്പനി കാരണം 2024 സെപ്റ്റംബർ മുതൽ കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലായിരുന്നു നിയന്ത്രണം. പക്ഷികളെ വളർത്തുന്നതിനും സംഭരിക്കുന്നതിനും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനും നിയന്ത്രണം ഉണ്ടായിരുന്നു. ജില്ലയിൽ 1,89,977 വളർത്തുപക്ഷികളെയാണ് കൊന്നൊടുക്കിയത്.
നൂറുകണക്കിന് കർഷകരും തൊഴിലാളികളും ഫാം ഉടമകളും പ്രതിസന്ധിയിലായി. തമിഴ്നാട്ടിൽനിന്നുള്ള കോഴിക്ക് നിയന്ത്രണമില്ലാത്തതിനാൽ ക്രിസ്മസ് – പുതുവർഷ വിപണി തമിഴ്നാട് കർഷകർക്ക് ലാഭമായി. നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ കടക്കെണിയിൽനിന്നു കരകയറാമെന്ന പ്രതീക്ഷയിലാണു കർഷകർ. പക്ഷിപ്പനിക്ക് പൂർണ പ്രതിരോധ സംവിധാനവും വാക്സീനും കണ്ടെത്തണമെന്നാണു കർഷകരുടെ ആവശ്യം.
നഷ്ടപരിഹാരം പൂർണമായില്ല
കൊന്നൊടുക്കിയ പക്ഷികളുടെ നഷ്ടപരിഹാരം പൂർണമായും ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു. ചങ്ങനാശേരി മൂലേപ്പുതുവൽ സ്വദേശി ഔസേപ്പ് മാത്യുവിന്റെ 14,500 താറാവുകളെയാണ് സെപ്റ്റംബറിൽ കൊന്നൊടുക്കിയത്. നഷ്ടപരിഹാരത്തുകയിൽ 18 ശതമാനം ലഭിക്കാനുണ്ട്. പലർക്കും തുക പൂർണമായും ലഭിച്ചിട്ടില്ല.
കർഷകർക്ക് മാർച്ചിൽ മുഴുവൻ തുകയും കൈമാറുമെന്നായിരുന്നു പ്രഖ്യാപനം. 50 വയസ്സ് പ്രായമായവയ്ക്കു 100 രൂപയും അതിനു മുകളിലുള്ളവയ്ക്ക് 200 രൂപയുമാണ് നഷ്ടപരിഹാരമെന്ന് കർഷകർ പറയുന്നു. എന്നാൽ കോഴിയുടെയും താറാവിന്റെയും പരിപാലനച്ചെലവും വാക്സീൻ – തീറ്റച്ചെലവും തൊഴിലാളിക്കൂലിയും കണക്കിലെടുത്താൽ നഷ്ടപരിഹാരം കൊണ്ട് ഒന്നുമാകില്ലെന്നും കർഷകർ.
കപ്പൽ മുങ്ങി; താറാവും കോഴിയും പറന്നു
കപ്പലപകടത്തിനു ശേഷം മീൻ കച്ചവടത്തിലെ ഇടിവു കോഴി– താറാവ് വിപണി കുതിക്കാൻ മറ്റൊരു കാരണമായി. കൃഷിയിടങ്ങളിൽ നിന്നും ഫാമിൽ നിന്നും താറാവിനെ 250– 275 നിരക്കിലാണ് കടകളിലേക്കു കൊടുക്കുന്നത്. താറാവുമുട്ടയ്ക്കും വലിയ ഡിമാൻഡാണ്. 10 രൂപ മുതൽ വിലയ്ക്കാണു കടകളിലേക്കു മുട്ട കൊടുക്കുന്നത്.120– 122 നിരക്കിലാണ് ഫാമിൽനിന്നു കടകളിലേക്ക് കോഴിയെ നൽകുന്നത്.