
കോണത്താറ്റ് താൽക്കാലിക റോഡിൽ യാത്രാക്ലേശം; കണ്ടെയ്നർ ലോറികൾക്ക് പോകാം; ബസിന് പറ്റില്ലേ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമരകം ∙ കോട്ടയം– കുമരകം റോഡിലെ കോണത്താറ്റ് പാലത്തിനു പകരം നിർമിച്ച താൽക്കാലിക റോഡിലൂടെ ഭാരവും കയറ്റി കണ്ടെയ്നർ ലോറികൾക്കും മറ്റ് ഭാരവാഹനങ്ങൾക്കും പോകാം. എന്നാൽ നാട്ടുകാർക്കു സഞ്ചരിക്കാനുള്ള ചെറിയ ബസിന് ഇതുവഴി പോകാൻ അനുമതിയില്ല.പാലത്തിനു പകരമുള്ള റോഡിലൂടെ ചെറിയ ബസുകൾ കടത്തി വിട്ടാൽ കുമരകത്തെ യാത്രാക്ലേശത്തിനു പരിഹാരമാകുമെന്നിരിക്കെ അതിനു വേണ്ട നടപടി എടുക്കാതിരിക്കുകയും കണ്ടെയ്നർ ഉൾപ്പെടെ ഉള്ള വലിയ വാഹനങ്ങൾ കടന്നു പോകുന്ന സമയത്ത് കണ്ണടച്ചിരിക്കുകയാണ് അധികൃതർ.
പാലം പണിയെത്തുടർന്നു കോട്ടയം ഭാഗത്തുനിന്നും ചേർത്തല, വൈക്കം ഭാഗത്തുനിന്നും വരുന്ന ബസുകൾ ഇരുകരകളിലും യാത്ര അവസാനിപ്പിക്കുകയാണ്. അതാണ് യാത്രാക്ലേശത്തിനു കാരണം. തെക്കൻ മേഖലയിലേക്ക് നിലവിലുണ്ടായിരുന്ന ബസുകൾ ഒന്നും സർവീസ് നടത്തുന്നില്ല.
രാത്രി ഭാരവാഹനങ്ങളും ഒപ്പം കുരുക്കും
രാത്രി കാലങ്ങളിലാണ് കണ്ടെയ്നർ ഉൾപ്പെടെ ഉള്ള വാഹനങ്ങൾ കോണത്താറ്റ് താൽക്കാലിക റോഡിലുടെ വന്നു ഗുരുമന്ദിരം ഭാഗത്തു കൂടി പോകുന്നത്. കുമരകം ഭാഗത്ത് നിന്നും വാഹനങ്ങൾ ഗുരുമന്ദിരം റോഡിലൂടെ വന്നു താൽക്കാലിക റോഡിലൂടെ പോകുന്നു. ഇതുമൂലം ഗതാഗതക്കുരുക്കും ഉണ്ടാകുന്നു. പാലം നിർമാണത്തിന്റെ ഭാഗമായി രണ്ടര വർഷമായി നാട്ടുകാർ യാത്രാദുരിതത്തിൽ വലയുകയാണ്. ഇത് കാണാൻ ജനപ്രതിനിധികൾക്കോ അധികൃതർക്കോ കഴിയുന്നില്ല.
സ്കൂൾ തുറന്നതോടെ കുട്ടികളും ദുരിതത്തിൽ
ഭാരമേറിയ സ്കൂൾ ബാഗും തൂക്കി ഒരു ബസിൽ നിന്ന് നടന്ന് മറ്റൊരു ബസിൽ കയറിയുള്ള വിദ്യാർഥികളുടെ യാത്ര ദയനീയമാണ്. മഴ കൂടി പെയ്താൽ പിന്നെ യാത്ര ദുഷ്കരമാകും. യാത്രാദുരിതം പരിഹരിക്കാൻ രാവിലെയും വൈകിട്ടും താൽക്കാലിക റോഡിലൂടെ ബസുകൾ സമയബന്ധിതമായി കടത്തിവിടണമെന്ന നാട്ടുകാരുടെ ആവശ്യം പോലും അധികൃതർ ചെവിക്കൊള്ളുന്നില്ല.
ഈ സമയമെങ്കിലും ബസുകൾ കടത്തി വിടൂ
സ്കൂൾ സമയം കണക്കാക്കി രാവിലെ 6.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയും ബസുകൾ കടത്തി വിടണം. നിലവിൽ 2 ഹോം ഗാർഡുകൾ പാലത്തിന്റെ ഇരുവശത്തും ഉണ്ട്. കിഴക്ക് നിന്നു വരുന്ന ചെറുവാഹനങ്ങൾ വൺവേ സംവിധാനത്തിൽ കടന്ന് പോകുകയും ബസുകൾ വരുമ്പോൾ മാത്രം ഇരുവശത്തും നിയന്ത്രണം ഏർപ്പെടുത്തി ഗതാഗത തടസ്സമില്ലാതെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയും.
ബസ് ഉടമകൾ തയാർ
കുമരകത്തിന്റെ തെക്കൻ മേഖലയിലേക്കുള്ള ചെറിയ ബസുകൾ കടത്തി വിട്ടാൽ അട്ടിപ്പീടിക , കൊഞ്ചുമട പ്രദേശങ്ങളിലെ യാത്രാ ദുരിതത്തിനു പരിഹാരമാകും. താൽക്കാലിക റോഡിലൂടെ പോകുന്നതിനു അനുമതി ലഭിച്ചാൽ സമയബന്ധിതമായി സർവീസ് നടത്താൻ തയാറാണെന്നു ബസ് ഉടമകൾ പറഞ്ഞു.