ഏറ്റുമാനൂർ ∙ കാണക്കാരി ജെസി വധക്കേസിലെ പ്രതി ഭർത്താവ് സാം കെ.ജോർജിന്റെ വനിതാ സുഹൃത്തുക്കളിലേക്കും അന്വേഷണം എത്തും. ജെസിയുമായുള്ള വിവാഹത്തിനുമുൻപ് സാമിന്റെ പങ്കാളിയായിരുന്ന സ്ത്രീയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വിവാഹശേഷം ജെസിയും സാമും താമസിക്കുന്ന വീട്ടിൽ ഇവർ എത്തിയെന്നും സാമുമായുള്ള ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഏൽപിച്ച് മടങ്ങിയെന്നുമാണ് സാമിന്റെ മൊഴി. ഇവർ മറ്റൊരു വിവാഹം കഴിച്ചുവെന്നും തമിഴ്നാട്ടിൽ താമസിക്കുന്നുണ്ടെന്നും സാം പറഞ്ഞെങ്കിലും അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല.
വിയറ്റ്നാം, ഫിലിപ്പീൻസ്, ഇറാൻ, യുഎഇ എന്നിവിടങ്ങളിലെ സ്ത്രീകളുമായി സാമിന് ബന്ധങ്ങളുണ്ടായിരുന്നുവെന്നു ജെസിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇവരിൽ ആരെയെങ്കിലും അപായപ്പെടുത്താൻ ഇയാൾ മുൻപ് ശ്രമിച്ചിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയിൽ വരും.
ജെസിയുടെ ഫോൺ കിട്ടി
കോട്ടയം ∙ കാണക്കാരി ജെസി വധക്കേസിലെ പ്രതി ഭർത്താവ് സാം കെ.ജോർജ് എംജി യൂണിവേഴ്സിറ്റി ക്യാംപസിലെ പാറക്കുളത്തിൽ എറിഞ്ഞ ജെസിയുടെ ഫോൺ കണ്ടെടുത്തു.
ടീം എമർജൻസി കേരള എന്ന മുങ്ങൽ വിദഗ്ധരുടെ സംഘമാണ് പാറക്കുളത്തിന്റെ 40 അടി താഴ്ചയിൽ നിന്ന് ഫോൺ മുങ്ങിയെടുത്തത്. സാമിനെതിരെയുള്ള പ്രധാന തെളിവുകൾ ഫോണിൽനിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ജെസി ഉപയോഗിച്ചിരുന്ന 2 ഫോണുകൾ കുളത്തിൽ എറിഞ്ഞെന്നാണ് സാം പൊലീസിന് നൽകിയ മൊഴി. 6 പേരടങ്ങിയ തിരച്ചിൽ സംഘം ഇന്നലെ ഒന്നര മണിക്കൂർ തിരഞ്ഞ് ഒരു ഫോൺ കണ്ടെത്തി.
ആഴവും കടുത്ത തണുപ്പും കാരണം മുങ്ങൽ വിദഗ്ധർ തിരച്ചിൽ ഉച്ചയോടെ നിർത്തി. പല ഭാഗങ്ങളിലും 60 അടിയിലേറെ താഴ്ച കുളത്തിനുണ്ട്.
26ന് രാത്രി കാണക്കാരിയിലെ വീട്ടിൽ ജെസിയെ ശ്വാസംമുട്ടിച്ചു കൊന്നതിന് ശേഷം ജെസിയുടെയും തന്റെയും ഫോണുകൾ സാം സ്വിച്ച് ഓഫ് ചെയ്ത് കയ്യിൽ കരുതിയിരുന്നു.
ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂപോയിന്റിൽ മൃതദേഹം ഉപേക്ഷിച്ച് തിരികെവരുന്ന വഴി 27ന് പകൽ ക്യാംപസിലെത്തി ജെസിയുടെ ഫോണുകൾ മാത്രം കുളത്തിൽ എറിഞ്ഞതായാണ് മൊഴി. 2 ഫോണുകളും എടുത്ത് ജെസി മറ്റെവിടേക്കെങ്കിലും പോയതാകാമെന്ന് വരുത്തിത്തീർക്കാനായിരുന്നു തന്റെ ശ്രമമെന്ന് സാം പറയുന്നുണ്ടെങ്കിലും അന്വേഷണ സംഘം അതു മുഖവിലയ്ക്കെടുത്തിട്ടില്ല.
കാണക്കാരിയിലെ വീടിന്റെ ഒന്നാംനിലയിൽ മുൻപ് സാമിനൊപ്പം താമസിച്ചിരുന്ന വിയറ്റ്നാം യുവതി ജെസിയുമായി നടത്തിയ വാട്സാപ് ചാറ്റിലെ വിവരങ്ങൾ കേസിൽ നിർണായകമാണ്.
ജെസിയെയും ഇളയമകനെയും കൊല്ലാൻ സാം ലക്ഷ്യമിടുന്നുണ്ടെന്ന വെളിപ്പെടുത്തലും ഇതിലുണ്ട്. ഈ ചാറ്റുകൾക്ക് പുറമെ സ്വത്തിന്റെ ഉടമസ്ഥത, സാമിന്റെ മറ്റു ബന്ധങ്ങൾ എന്നിവയിലേക്കും ഈ ഫോണുകളിലെ വിവരങ്ങൾ നിർണായകമാണ്.
കസ്റ്റഡി കാലാവധി അവസാനിച്ചതോടെ സാമിനെ ഇന്നു കോടതിയിൽ ഹാജരാക്കും. പ്രാഥമിക തെളിവുകൾ ലഭിച്ചതിനാൽ കസ്റ്റഡി ആവശ്യം അന്വേഷണ സംഘം ഉന്നയിക്കില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]