
മിന്നൽ: നാട് നടുങ്ങി; ‘തീ ഗോളം വീണു, സ്തംഭിച്ചു പോയി’: ഇടിമിന്നലേറ്റ് 11 സ്ത്രീകൾക്കു പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുണ്ടക്കയം ∙ തൊഴിലുറപ്പ് ജോലിക്കിടെ ഇടിമിന്നലേറ്റ് 11 സ്ത്രീകൾക്കു പരുക്കേറ്റതു നാടിന് നടുക്കമായി. പഞ്ചായത്ത് അഞ്ചാം വാർഡ് കീച്ചൻപാറയിൽ ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. തൊഴിലുറപ്പ് മേറ്റായ മേരിക്കുട്ടി വർഗീസ് സംഭവം വിവരിക്കുന്നു.
തീ ഗോളം വീണു, സ്തംഭിച്ചു പോയി
∙രണ്ട് മണി മുതൽ തന്നെ മഴയുടെ സാധ്യത ഉണ്ടായിരുന്നു. മൂന്ന് മണിയോടെ മഴ ചാറി തുടങ്ങി. ഇതോടെ പണിയുന്ന സ്ഥലത്ത് ഉണ്ടായിരുന്ന ചെറിയ ഷെഡിലേക്ക് തൊഴിലാളികൾ എത്തി. 32 ആളുകളാണ് ഉണ്ടായിരുന്നത്. ആളുകൾ കൂടി നിൽക്കുന്ന സമയത്ത് ഇടിമിന്നൽ ഉണ്ടാകുകയും തൊട്ടു പിന്നാലെ ഷെഡിന്റെ മുൻപിലേക്ക് വലിയ തീ ഗോളം വീണു. എല്ലാവരും സ്തംഭിച്ചു പോയ അവസ്ഥ . രണ്ട് പേർക്ക് ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. പലരുടെയും ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്. മിന്നലിന്റെ ആഘാതത്തിൽ ഹൃദയ സംബന്ധമായി രണ്ട് ആളുകൾക്ക് കുഴപ്പമുണ്ടായി .ഇവരെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
കരുതൽ വേണം:ആന്റോ ആന്റണി
∙‘‘ മിന്നലിൽ പരുക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ എത്തി നേരിൽ കണ്ടിരുന്നു. സാധാരണക്കാരായ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെ ഏർപ്പെടുത്തേണ്ടത് സർക്കാരിന്റെ കടമയാണ്. കഴിഞ്ഞ ദിവസം രണ്ട് ആളുകൾക്ക് മുണ്ടക്കയത്ത് തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റിരുന്നു. ജോലി സ്ഥലത്തെ അപകടങ്ങൾക്കുള്ള സഹായം എത്തിക്കുക മാത്രമല്ല. അവർക്കായി കരുതൽ നൽകാനുമുള്ള പദ്ധതി വേണം’’
സൂക്ഷിക്കാം
∙ജില്ലയിൽ 10 ദിവസത്തിനിടെ ഇടിമിന്നലിൽ ഉണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ദിവസം പാലാ പാലയ്ക്കാട്ടുമലയിൽ ഇടിമിന്നലേറ്റ് സഹോദരങ്ങളായ വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു. വേനൽ മഴയിലെ ഇടിമിന്നലിൽ അപകടം ഇല്ലാതാക്കാനുള്ള മുൻകരുതലകൾ ഇവയാണ്.
∙ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
∙ മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
∙ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
∙ ജനലും വാതിലും അടച്ചിടുക.
∙ ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
∙ ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
∙ മിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
∙ കഴിയുന്നത്ര ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
∙ മിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
∙ വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
∙ വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
∙ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങാൻ പാടില്ല.
കരുതാം
∙ഇന്നലെയുണ്ടായ അപകടത്തിൽ 34 ആളുകളുടെ കൂട്ടമാണ് ഉണ്ടായിരുന്നത്. എന്ത് ചെയ്യണം എന്നറിയാതെ തൊഴിലാളികൾ പകച്ചു പോയ നിമിഷങ്ങൾ. മിന്നലേറ്റ ആളെ മരണത്തിൽ നിന്നും രക്ഷിക്കാൻ ചിലപ്പോൾ നിമിഷങ്ങൾ മാത്രമേ വേണ്ടി വരികയുള്ളൂ. മിന്നലിന്റെ ആഘാതത്തിൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച, കേൾവി എന്നിവ നഷ്ടമാകുകയോ ഹൃദയാഘാതമോ സംഭവിക്കാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിർണായക നിമിഷങ്ങളാണ്.