
എന്തിനാ ടീച്ചറേ ഞങ്ങളെ വിട്ടുപോയത്..? കണ്ണീരണിഞ്ഞ് കുട്ടികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃക്കോതമംഗലം ∙ എന്തിനാ ടീച്ചറേ ഞങ്ങളെ വിട്ടുപോയത്..? ചീന്തിയെടുത്ത ചാർട്ട് പേപ്പറിൽ കുട്ടികൾ ആരോ എഴുതി. പ്രവേശനോത്സവത്തിന്റെ ആവേശം നിറച്ച് വർണ ബലൂണുകളും റിബണുകളും നിറയേണ്ട തൂണിൽ കണ്ണീരു വീണ ആ കടലാസ് ഒട്ടിച്ചുവച്ചു. കരഞ്ഞു കലങ്ങി തളർന്ന വിദ്യാർഥികളെപ്പോലെ ആ കടലാസ് ഒരു വശത്തേക്ക് ചാഞ്ഞുകിടന്നു. പ്രവേശനോത്സവത്തിന്റെ ആരവം മുഴങ്ങേണ്ടിയിരുന്ന തൃക്കോതമംഗലം വടക്കേക്കര പിഎൻഎൻഎം എൽപി സ്കൂളിലേക്ക് പ്രിയപ്പെട്ട അധ്യാപിക അനുപമ ടീച്ചർ കടന്നുവന്നു. 31 വർഷം വിദ്യാർഥികളെ സ്നേഹംകൊണ്ട് ചേർത്തണച്ചിരുന്ന ടീച്ചർ പക്ഷേ ഒന്നും അറിഞ്ഞില്ല.
ചുറ്റും നിന്നു കരഞ്ഞ വിദ്യാർഥികളുടെ കരച്ചിൽ കേട്ടില്ല. സ്വാഗതം എന്നെഴുതിയ ബാനറിനു താഴെ ടീച്ചർ കിടന്നു. പിന്നെ ആരോടും ഒന്നും പറയാതെ മടങ്ങി.ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ച തൃക്കോതമംഗലം വടക്കേക്കര പിഎൻഎൻഎം എൽപി സ്കൂൾ അധ്യാപിക എസ്.അനുപമയുടെ (53) മൃതദേഹം ഇന്നലെയാണ് പൊതുദർശനത്തിനായി സ്കൂളിൽ എത്തിച്ചത്. കൂരോപ്പട പടിഞ്ഞാറ്റക്കരയിൽ എസ്. അനുപമ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.
ഇന്നലെ ഉച്ചയ്ക്കു 2 മുതൽ 3.45 വരെ സ്കൂളിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ അധ്യാപകരും കുട്ടികളും നിറകണ്ണുകളോടെ ആദരാഞ്ജലികൾ അർപ്പിച്ചു. വാവിട്ടു നിലവിളിച്ച വിദ്യാർഥികളെ സമാധാനിപ്പിക്കാൻ അധ്യാപകരും രക്ഷിതാക്കളും പാടുപെട്ടു. സ്കൂൾ തുറക്കലിന്റെ ആഘോഷങ്ങൾക്കായി അനുപമ ടീച്ചർ ഒരുക്കിവച്ചിരുന്ന കിരീടങ്ങളും സമ്മാനപ്പൊതികളും മൂകസാക്ഷികളായി.നാലാം ക്ലാസിൽ നിന്നു വിജയിച്ച് മറ്റൊരു സ്കൂളിലേക്കു പോയ ഗ്ലെൻ ജോസഫ് എന്ന കുട്ടി പ്രിയപ്പെട്ട ടീച്ചറെ ഒരുനോക്കു കാണാൻ സ്കൂളിലെത്തിയിരുന്നു.
നന്നായി പാട്ടുപാടിയിരുന്ന ഗ്ലെന്നിന്റെ ഓരോ പാട്ടിനും അനുപമ ടീച്ചർ മിഠായി സമ്മാനമായി നൽകിയിരുന്നു. അക്കാര്യം ഓർമിച്ചാണ് ഗ്ലെൻ ഇന്നലെ ഉറക്കെക്കരഞ്ഞത്. ഉപജില്ലാ കലോത്സവത്തിൽ സംസ്കൃത പദ്യം ചൊല്ലലിൽ സ്കൂളിനെ ജേതാക്കളാക്കിയതും അനുപമയുടെ മികവായിരുന്നു. പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ശനിയാഴ്ച അനുപമ സ്കൂളിലെത്തിയിരുന്നു.അന്നു വൈകിട്ട് സ്കൂളിൽ നിന്നിറങ്ങുന്നതിനു മുൻപ് പ്രധാനാധ്യാപികയും സഹപാഠിയും തന്റെ ആത്മാർഥ സുഹൃത്തുമായ എസ്.ഡി.മിനികുമാരിക്ക് അനുപമ ഒരു ഓഫിസ് ചെയർ സമ്മാനിച്ചിരുന്നു.
തകരാറിലായ കസേരയ്ക്ക് പകരമായായിരുന്നു ആ സമ്മാനം. പുതിയ വർഷം ഇതിൽ ഇരുന്നാൽ മതിയെന്നു പറഞ്ഞ് മിനിയെ കസേരയിലിരുത്തി അനുപമ ഒരു ചിത്രവുമെടുത്തു. ഞായറാഴ്ച ഒരുമിച്ച് ക്ഷേത്രദർശനത്തിന് പോയ അനുപമയുടെ വിയോഗ വാർത്ത മിനികുമാരിക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. 1994ൽ ആണ് അനുപമ അധ്യാപികയായി ജോലിയിൽ പ്രവേശിക്കുന്നത്.അനുപമയുടെ സംസ്കാരം ഇന്ന്11ന് കൂരോപ്പട പടിഞ്ഞാറ്റക്കര കുടുംബ ശ്മശാനത്തിൽ നടക്കും.