
ഡിജിറ്റൽ കുടുംബകോടതി യാഥാർഥ്യമാകുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശാസ്താംകോട്ട ∙ ശാസ്താംകോട്ടയിൽ ഡിജിറ്റൽ കുടുംബകോടതി യാഥാർഥ്യമാകുന്നു. ഭരണിക്കാവ്– ശാസ്താംകോട്ട റോഡിൽ പഴയ കോടതി മുക്കിനു സമീപത്തെ വാടക കെട്ടിടത്തിലാണ് കോടതി പ്രവർത്തനം തുടങ്ങുന്നത്. ജൂലൈ 19നു ഉദ്ഘാടനം നടക്കും. നാലു പുതിയ തസ്തികകൾ ഉൾപ്പെടെ 11 ജീവനക്കാർ കോടതിയുടെ ഭാഗമാകും. ഫയലിങ് അടക്കമുള്ള നടപടികളെല്ലാം പ്രധാനമായും ഓൺലൈൻ വഴിയാകും. എന്നാൽ ആദ്യഘട്ടത്തിൽ ഓൺലൈൻ, ഓഫ്ലൈൻ രീതികൾ പിന്തുടരാൻ കഴിയുന്ന തരത്തിലുള്ള ഹൈബ്രിഡ് സംവിധാനത്തിലാകും പ്രവർത്തനം. 7 വർഷമായി ആഴ്ചയിൽ ഒരു ദിവസം ശാസ്താംകോട്ടയിൽ കുടുംബക്കോടതി ക്യാംപ് സിറ്റിങ് നടക്കുന്നുണ്ട്.
അടുത്തിടെ വാഹനാപകട നഷ്ടപരിഹാര കോടതി (എംഎസിടി) ക്യാംപ് സിറ്റിങ്ങും തുടങ്ങി. പുതിയ കോടതിയിലേക്ക് രണ്ടായിരത്തോളം കേസുകൾ എത്തുമെന്നാണ് സൂചന. ചവറ കുടുംബക്കോടതിയിൽ നിന്നുള്ള 1400 കേസുകളും നിലവിൽ കൊട്ടാരക്കര കുടുംബകോടതിയുടെ പരിധിയിലുള്ള പുത്തൂർ, പവിത്രേശ്വരം വില്ലേജുകളിലെ കേസുകളും ശാസ്താംകോട്ടയിലേക്കു മാറും. സർക്കാർ തലത്തിലുള്ള നടപടികൾ പൂർത്തിയായെന്നും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്ന പ്രവൃത്തികൾ നടക്കുകയാണെന്നും വർഷങ്ങളായുള്ള പരിശ്രമമാണ് കോടതി യാഥാർഥ്യമാകാൻ കാരണമെന്നും ബാർ അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാർ, സെക്രട്ടറി ആര്യജ കലേഷ് എന്നിവർ പറഞ്ഞു.
സ്ഥലപരിമിതി പരിഹരിക്കണം
ശാസ്താംകോട്ടയിലെ കോടതികൾ നേരിടുന്ന സ്ഥലപരിമിതി പരിഹരിക്കാൻ സർക്കാർ തലത്തിൽ നടപടി ആവശ്യമാണ്. മജിസ്ട്രേട്ട് കോടതി പോലും ഇടുങ്ങിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വാഹനാപകട നഷ്ടപരിഹാര കോടതി, കുടുംബക്കോടതി സിറ്റിങ് എന്നിവ വാടക കെട്ടിടത്തിലാണ് നടക്കുന്നത്. സ്ഥലവും കെട്ടിടവും ഇല്ലാത്തതിനാൽ കോടതികൾ നഷ്ടമാകുമെന്ന സാഹചര്യത്തിൽ ബാർ അസോസിയേഷൻ ഇടപെട്ടാണ് വാടക കെട്ടിടം കണ്ടെത്തി നൽകിയത്. വാടക നൽകുന്നതും ബാർ അസോസിയേഷനാണ്. പുതിയ സിവിൽ സ്റ്റേഷൻ തുറക്കുന്നതോടെ സ്ഥലം ലഭ്യമാകുന്ന പഴയ സിവിൽ സ്റ്റേഷൻ കെട്ടിടം കോടതികൾക്ക് നൽകണമെന്നാണ് ആവശ്യം.