
മകനെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയ നിലയിൽ; ഞെട്ടലിൽ നാട്ടുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ അച്ഛനെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തതാണെന്നാണു പ്രാഥമിക നിഗമനം. കടപ്പാക്കട അക്ഷയ നഗർ 29ൽ അഭിഭാഷകനായ പി.ശ്രീനിവാസപിളള(79), മകൻ വിഷ്ണു എസ്.പിള്ള (42) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടത്. ഇരുവരുടെയും മൃതദേഹം രണ്ടു മുറികളിലാണു കണ്ടത്. വിഷ്ണു എസ്.പിള്ളയെ കട്ടിലിനോടു ചേർന്ന് നിലത്ത് രക്തം വാർന്ന നിലയിലും ശ്രീനിവാസപിള്ളയെ മറ്റൊരു മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീട്ടിൽ ശ്രീനിവാസപിള്ളയും ഭാര്യ രമയും മകൻ വിഷ്ണുവുമാണ് താമസിക്കുന്നത്. രണ്ടാഴ്ച മുൻപ് രമ ചികിത്സയ്ക്കായി തിരുവനന്തപുരത്തുള്ള മൂത്ത മകൾ വിദ്യയുടെ വീട്ടിൽ പോയിരുന്നു.
ഇന്നലെ രാവിലെ അച്ഛനെയും സഹോദരനെയും വിദ്യ ഒട്ടേറെ തവണ ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് വിദ്യയും ഭർത്താവ് കൃഷ്ണചന്ദ്രനും അമ്മയ്ക്കൊപ്പം ഉച്ചയോടെ കടപ്പാക്കടയിലെ വീട്ടിൽ എത്തുകയായിരുന്നു. വീടിന്റെ വാതിലുകൾ അടച്ചിട്ടിരുന്നതിനാൽ ജനൽ വഴി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന രക്തം പുരണ്ട വെട്ടുകത്തി വിഷ്ണുവിന്റെ മൃതദേഹത്തിനു സമീപം നിന്നു പൊലീസ് കണ്ടെടുത്തു. എസിപി ബിനു ശ്രീധർ, സ്പെഷൽ ബ്രാഞ്ച് എസിപി എ.പ്രദീപ്കുമാർ, ഈസ്റ്റ് എസ്എച്ച്ഒ അനിൽകുമാർ, പള്ളിത്തോട്ടം എസ്എച്ച്ഒ ഷെഫീക്ക് എന്നിവരും ഫൊറൻസിക് വിദഗ്ധരും എത്തി തെളിവെടുപ്പു നടത്തി. ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി. ഈസ്റ്റ് പൊലീസ് കേസെടുത്തു.
അക്ഷയ നഗറിലെ വീട്.
ഞെട്ടലിൽ നാട്ടുകാർ
കൊല്ലം∙അഭിഭാഷകനായ ശ്രീനിവാസപിള്ള മകനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു എന്ന വാർത്ത നാട്ടുകാർ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ അച്ഛൻ മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശ്രീനിവാസപിള്ളയും ഭാര്യയും എല്ലാവരോടും വളരെ സൗമ്യമായാണ് പെരുമാറിയിരുന്നത് എന്നാണ് അയൽക്കാരും നാട്ടുകാരും പറയുന്നത്. എംടെക് ബിരുദധാരിയായ മകൻ വിഷ്ണു എസ്.പിള്ള പഠനത്തിൽ മിടുക്കനായിരുന്നു. എന്നാൽ ആശിച്ച പോലെ ജീവിതത്തിൽ എങ്ങുമെത്താൻ സാധിക്കാത്തിന്റെ നിരാശകൾ വിഷ്ണുവിനെ അലട്ടിയിരുന്നു. 2 വർഷം മുൻപ് വിഷ്ണു വീടിന് മുകളിൽ നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. 10 വർഷം മുൻപ് എസ്ബിഐയിൽ പ്രബേഷനറി ഒാഫിസറായി ജോലി കിട്ടിയ വിഷ്ണു എന്നാൽ ഈ ജോലിയിൽ തൃപ്തനല്ലായിരുന്നു. താമസിയാതെ ജോലി രാജി വച്ചു. അതിനിടെ വിഷ്ണു വിവാഹിതനായെങ്കിലും അധികം വൈകാതെ വിവാഹ ബന്ധം വേർപെടുത്തി.
പിന്നീട് രണ്ടാമത് മറ്റൊരു യുവതിയെ റജിസ്റ്റർ മാര്യേജ് ചെയ്തു. ആ ബന്ധത്തിനും വലിയ ആയുസ്സുണ്ടായില്ല. തുടർന്ന് വീട്ടിൽത്തന്നെ വിവിധ സ്ഥാപനങ്ങൾ ആരംഭിക്കാൻ ഒട്ടേറെ തവണ പണം ചെലവഴിച്ചു. വിഷ്ണു കോളജ് ഒാഫ് സയൻസ് ആൻഡ് എൻജിനീയറിങ്, കൺസൽറ്റൻസി സർവീസ്, ബാങ്കിങ് അക്കാദമി എന്നിവയായിരുന്നു ആരംഭിക്കാനായിരുന്ന വിവിധ സ്ഥാപനങ്ങൾ. വീടിന് മുന്നിൽ ഈ സ്ഥാപനങ്ങളുടെ ബോർഡുകളും സ്ഥാപിച്ചു. എന്നാൽ ഈ സ്ഥാപനങ്ങളൊന്നും പ്രവർത്തിച്ചില്ല. ഒടുവിൽ മാസങ്ങൾക്ക് മുൻപ് വിഎസ്പി റീജൻസ് എന്ന പേരിൽ ഒരു ഹോട്ടൽ ആരംഭിക്കാനായി വലിയ ബോർഡും വീടിന്റെ മൂന്നാം നിലയിൽ സ്ഥാപിച്ചു. ഇതോടൊപ്പം ഗോഡൗണിന് എന്ന പേരിൽ ഇരുമ്പു ഷീറ്റുകളും പൈപ്പുകളും ഒക്കെ ഇറക്കി. അതിന്റെ ഫ്രെയിം വർക്കുകളും നടത്തി. ഇതിനൊക്കെ വലിയ തുകകളാണു ചെലവായത്. ഇതേ ചൊല്ലി വീട്ടിൽ മിക്കപ്പോഴും വാക്ക് തർക്കം ഉണ്ടാകുമായിരുന്നു.