
പെരിനാട് ഗവ. ആയുർവേദ ആശുപത്രി: പുതിയ കെട്ടിടം തുറക്കുന്നില്ല; ഉപകരണങ്ങൾ നശിക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരിനാട്∙ ഉദ്ഘാടനം കഴിഞ്ഞ 3 വർഷമായിട്ടും പെരിനാട് ഗവ. ആയുർവേദ ആശുപത്രി കെട്ടിടം തുറന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധം ശക്തമാവുന്നു. മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരിക്കുമ്പോൾ 2020ൽ ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച രണ്ട് നില കെട്ടിടമാണ് ഉപയോഗിക്കാതെ നശിക്കുന്നത്. ഒരുകോടി 98 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം നിർമിച്ചത്. 20 ലക്ഷം രൂപയുടെ ഉപകരണങ്ങളും വാങ്ങിയിട്ടുണ്ട്. 2022 നവംബറിൽ മന്ത്രി വി. അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു. 30 രോഗികൾക്ക് കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇതുവരെ കെട്ടിടം ജനങ്ങൾക്കായി തുറന്ന് നൽകിയിട്ടില്ല. ഉപകരണങ്ങൾ പൊടി കയറി നശിക്കുകയാണ്.
മതിയായ ജീവനക്കാരെ നിയമിക്കാത്തതിനാലാണ് കെട്ടിടം തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയാത്തത്. കുറഞ്ഞത് 21 ജീവനക്കാർ ഉണ്ടായാൽ മാത്രമേ ആശുപത്രി പ്രവർത്തിപ്പിക്കാൻ കഴിയൂ. നിലവിൽ ആയുർവേദ ഡിസ്പെൻസറിയിലെ 4 സ്ഥിരം ജീവനക്കാരാണ് ഉള്ളത്. ബാക്കി 17 പേരെ കൂടി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 3 വർഷമായി അപേക്ഷ നൽകുകയാണ്. എന്നാൽ ഇതുവരെ യാതൊരു നടപടിയുമില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ജീവനക്കാരെ നിയമിക്കാത്തത് എന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി.
പ്രതിഷേധിച്ച് ബിജെപി
∙ ആശുപത്രി തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമരം നടത്തി. ആശുപത്രിയിൽ സ്റ്റാഫിനെ നിയമിക്കാൻ കഴിയാത്തത് സർക്കാരിന്റെ പരാജയമാണെന്ന് സമരക്കാർ ആരോപിച്ചു. ധർണ ബിജെപി സംസ്ഥാന സമിതിയംഗം വെള്ളിമൺ ദിലീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി അധ്യക്ഷൻ ഷാജുമോൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇടവട്ടം വിനോദ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം മഠത്തിൽ സുനിൽ, പെരിനാട് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ ശ്രുതി, പഞ്ചായത്തംഗങ്ങളായ വിജയലക്ഷ്മി, സുനിൽ കുമാർ, സ്വപ്ന, രമ്യ എന്നിവർ പ്രസംഗിച്ചു.