
ദേശീയപാതയ്ക്ക് മണ്ണെടുത്തു; കാവനാട്ട് ചെളിക്കുളം; നാട്ടുകാർ കരാർ കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ ദേശീയപാത നിർമാണത്തിനായി അഷ്ടമുടിക്കായലിൽ നിന്നു മണ്ണെടുത്ത ഭാഗം ചെളിക്കുളമായി. സമീപത്തെ പാതയിലൂടെ കാൽനട യാത്ര പോലും അസാധ്യമായതോടെ പ്രദേശവാസികൾ കരാർ കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞിട്ടു. കാവനാട് കുരീപ്പുഴ പാലത്തിനു താഴെ മാലിന്യ കൂമ്പാരമായതോടെയാണു പാലത്തിന്റെ പാർശ്വ ഭാഗത്തുള്ള പാത ചെളിക്കുളമായത്. ദേശീയ പാത നിർമാണത്തിനായി കായലിൽ നിന്നു മണ്ണ് ഡ്രജ് ചെയ്തെടുത്തപ്പോൾ ഇതിന്റെ അവശിഷ്ടവും കോൺക്രീറ്റ് പാളികളും വീണു തൂണുകൾക്കിടയിൽ കായൽ നികന്നു.
അഷ്ടമുടിക്കായലിൽ മത്സ്യബന്ധനം നടത്തുന്നവർ വള്ളം കെട്ടിയിട്ടിരുന്നത് ഇവിടെയാണ് മാലിന്യവും മണ്ണും നിറഞ്ഞതോടെ വള്ളം അടുപ്പിക്കാൻ കഴിയാത്ത അവസ്ഥയായി. കെട്ടിയിട്ടിരുന്ന വള്ളം പോലും ഇവിടെ നിന്നു മാറ്റാനായില്ല. കായൽ നികന്നതോടെ മാലിന്യം മുഴുവൻ ഇവിടെയാണ് അടിയുന്നത്. ഇതിനപ്പുറത്ത് അറവു മാലിന്യവും മറ്റും പിക്അപ് ഓട്ടോറിക്ഷയിൽ കൊണ്ടുവന്നു പാലത്തിൽ നിന്നു കായലിലേക്കു തള്ളുകയാണ്. ഇവ ചീഞ്ഞഴുകി അസഹ്യമായ ദുർഗന്ധമാണ് ഉയരുന്നത്.
തെരുവു നായ്ക്കൾ ഇവിടെ കേന്ദ്രീകരിക്കുന്നത് സമീപവാസികൾക്ക് ഭീഷണി ഉയർത്തുന്നു. പാലത്തിന്റെ അടിയിലുള്ള സ്ഥലത്ത് ദേശീയപാത നിർമാണത്തിനുള്ള റീ ഇൻഫോഴ്സ്ഡ് എർത്ത് (ആർഇ) പാനലും മറ്റും നിർമിക്കുന്നുണ്ട്. ലോറി, ക്രെയിൻ തുടങ്ങിയവ ചെമ്മൺപാതയിലൂടെയാണ് പാലത്തിന്റെ അടിയിലുള്ള നിർമാണ സ്ഥലത്തേക്കു പോകുന്നത്.
വലിയ വാഹനങ്ങൾ കടന്നു പോകുന്ന ചെമ്മൺപാത കാൽനട യാത്ര പോലും സാധ്യമല്ലാത്ത വിധത്തിൽ ചെളിക്കളമായി മാറി. കുട്ടികൾക്ക് വിദ്യാലയങ്ങളിൽ പോകാൻ കഴിയുന്നില്ല. സമീപത്തെ ട്യൂഷൻ സെന്റർ അടച്ചു. കുട്ടികളുമായി ഇരുചക്രവാഹനത്തിൽ ഇതുവഴി പോകാൻ ശ്രമിച്ചവർ തെന്നിവീണു പരുക്കേറ്റു. മഴ കനത്തതോടെയാണ് റോഡ് കൂടുതൽ ദുരിതത്തിലായത്. അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികൾ കരാർ സ്ഥാപനത്തിന്റെ വാഹനങ്ങൾ തടഞ്ഞത്. പാലത്തിന്റെ അടിയിൽ മണ്ണിട്ടു നികത്തിയ സ്ഥലം ഡ്രജ് ചെയ്തു പൂർവ സ്ഥിതിയിലാക്കണമെന്നും ആവശ്യം ഉയരുന്നു.