
മോഹൻലാൽ അമൃതപുരി ആശ്രമം സന്ദർശിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ നടൻ മോഹൻലാൽ കൊല്ലം വള്ളിക്കാവിലെ അമൃതാനന്ദമയി ദേവിയുടെ ആശ്രമത്തിൽ എത്തി. അന്തരിച്ച അമ്മാവൻ ഗോപിനാഥൻ നായരുടെ കുടുംബത്തെ കാണാനായിട്ടാണ് മോഹൻലാൽ എത്തിയത്. അമ്മാവന്റെ മരണ സമയത്ത് വിദേശത്തായിരുന്നു മോഹൻലാൽ. നാട്ടിലെത്തിയ ഉടനെ ബന്ധുക്കളെ കാണാനായിട്ട് ആശ്രമത്തിൽ എത്തുകയായിരുന്നു. അമൃതപുരി ആശ്രമത്തിലെ മുതിർന്ന അന്തേവാസികൾ ഒരാളായിരുന്നു അന്തരിച്ച ഗോപിനാഥൻ നായർ. കഴിഞ്ഞ ഏഴാം തീയതി പുലർച്ചെയായിരുന്നു നടൻ മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനായ ഗോപിനാഥൻ നായർ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കൊല്ലം അമൃതപുരി ആശ്രമത്തിൽ വച്ച് മരണപ്പെട്ടത്.
ആശ്രമത്തിലെത്തിയ പ്രിയ ശിഷ്യനെ ആശ്രമത്തിലെ മുതിർന്ന സന്യാസിമാർ ചേർന്ന് സ്വീകരിച്ചു. ചലച്ചിത്ര നിർമാതാവും നടനും കൂടിയായ ആന്റണി പെരുമ്പാവൂരും ഒപ്പം ഉണ്ടായിരുന്നു. ഗോപിനാഥൻ നായരുടെ ഭാര്യ രാധാ ഭായി, മകൾ ഗായത്രി, മരുമകൻ രാജേഷ്, ചെറുമകൾ ദേവിക എന്നിവരെ നേരിൽകണ്ട് അനുശോചനം അറിയിച്ചു. ഗോപിനാഥൻ നായർ ആയിരുന്നു സഹോദരി ശാന്തകുമാരിയുടെ മകന് മോഹൻലാൽ എന്ന പേര് നൽകിയത്. മോഹൻലാലിനെ ചെറുപ്പകാലത്ത് തന്നെ അമ്മയുടെ അടുത്തേക്ക് എത്തിച്ചതും അദ്ദേഹമായിരുന്നു.
കുടുംബത്തോടൊപ്പം ചെലവഴിച്ച മോഹൻലാൽ അതിനുശേഷം മാതാ അമൃതാനന്ദമയി ദേവിയെ കണ്ടു അനുഗ്രഹം വാങ്ങി. ഏറെ സമയം അമ്മയോടൊപ്പം ചെലവഴിച്ചു. അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയുമായും മോഹൻലാൽ വിശേഷങ്ങൾ പങ്കുവച്ചു. തനിക്ക് ഏറെ പ്രിയപ്പെട്ട ഇടം എന്ന് മോഹൻലാൽ തന്നെ പറഞ്ഞിട്ടുള്ള അമൃതപുരിയിലേക്ക് വീണ്ടും എത്തുമെന്ന് പറഞ്ഞായിരുന്നു ആശ്രമത്തിൽ നിന്നുള്ള മടക്കയാത്ര.