
എസ്ഐയെ കടിച്ചു, സിപിഒയെ നായയെ വിട്ടു കടിപ്പിച്ചു: പ്രതി പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുണ്ടറ ∙ ആക്രമണക്കേസ് അന്വേഷിക്കാനെത്തിയ എസ്ഐയെ കടിക്കുകയും സിപിഒയെ വളർത്തുനായയെ വിട്ടു കടിപ്പിക്കുകയും ചെയ്തയാൾ പിടിയിൽ. വ്യാഴം രാത്രി 9 നു പടപ്പക്കര നെല്ലിമുക്കിനു സമീപമായിരുന്നു സംഭവം. പന്ത്രണ്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായ പടപ്പക്കര നെല്ലിമുക്ക് ജിജോ സദനത്തിൽ ജിജേഷി (40)നെയാണു പിടികൂടിയത്. കുണ്ടറ സ്റ്റേഷനിലെ എസ്ഐ പി.സച്ചിൻ ലാൽ, സിപിഒ എസ്. ശ്രീജിത്ത് എന്നിവർക്കാണു പരുക്കേറ്റത്. ജിജേഷ് മർദിച്ചെന്നു പ്രദേശവാസി സ്റ്റേഷനിൽ വിളിച്ചു പരാതി പറഞ്ഞതിനെത്തുടർന്നാണു പൊലീസ് സ്ഥലത്തെത്തിയത്. വീടിനു സമീപം കായൽക്കരയിൽ ഇരുന്നു മദ്യപിക്കുകയായിരുന്ന ജിജേഷ് അസഭ്യം പറഞ്ഞുകൊണ്ടു പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും എസ്ഐയുടെ കാലിൽ കടിക്കുകയുമായിരുന്നു.
തടയാനെത്തിയ സിപിഒ ശ്രീജിത്തിനെ ബന്ധുവിന്റെ വളർത്തുനായയെ കൊണ്ടു കടിപ്പിച്ചു. പേരു വിളിച്ചു കടിക്കാൻ ആവശ്യപ്പെട്ടപ്പോഴാണു നായ ശ്രീജിത്തിനെ കടിച്ചതെന്ന് എസ്ഐ സച്ചിൻ ലാൽ പറഞ്ഞു. കൂടുതൽ പൊലീസെത്തിയാണു പ്രതിയെ പിടികൂടിയത്. ജീപ്പിൽ കയറിയ ജിജേഷ് സീറ്റ് വലിച്ചുകീറുകയും പിന്നിലെ ഗ്ലാസ് ചവിട്ടിപ്പൊട്ടിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു. എസ്ഐയും സിപിഒയും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.