വീട്ടുവളപ്പിലെ സംസ്കാരം; മാനദണ്ഡം പാലിച്ചില്ലെങ്കിൽ നടപടി: മേയർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ 25 സെന്റിൽ കുറവ് സ്ഥലമുള്ളവർ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചാൽ പിഴ ചുമത്തുമെന്നു കൗൺസിൽ യോഗത്തിൽ മേയർ ഹണി ബെഞ്ചമിൻ. 3 സെന്റ് ഭൂമിയുള്ളവർ പോലും വീട്ടുവളപ്പിൽ സംസ്കാരം നടത്തുന്നതായി മേയർ പറഞ്ഞു.വൃക്കരോഗികൾക്ക് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് മുടങ്ങുന്നതായി കോർപറേഷൻ കൗൺസിലർമാർ പറഞ്ഞു. ഡയാലിസിസിന് എത്തുന്നവർക്ക് മറ്റൊരു തീയതി കുറിച്ചു നൽകി മടക്കി അയയ്ക്കുകയാണ്. ആഴ്ചയിൽ 2–3 ഡയാലിസിസ് ആവശ്യമായവർക്കാണ് നീണ്ട ദിവസം കഴിഞ്ഞുള്ള തീയതി നൽകുന്നത്. വിഷയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് മേയർ പറഞ്ഞു.
കോർപറേഷന്റെ പാലിയേറ്റീവ് പദ്ധതി പ്രകാരം നൽകിവന്ന സൗജന്യ ഡയാലിസിസ് കിറ്റ് കിളികൊല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം വിതരണം ചെയ്യാതിരുന്നതു ഗുരുതര വീഴ്ചയാണെന്ന് ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ടി.ജി.ഗിരീഷ് പറഞ്ഞു. കിറ്റ് സൂക്ഷിക്കാൻ സ്ഥലമില്ലാത്തതു കൊണ്ടു സ്റ്റോക്ക് ചെയ്തില്ലെന്ന പ്രാഥമികാരോഗ്യകേന്ദ്രം അധികൃതരുടെ പ്രതികരണം സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കിളികൊല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിന് എം. മുകേഷ് എംഎൽഎ ഒരു വർഷം മുൻപു തറക്കല്ല് ഇട്ടെങ്കിലും നിർമാണം തുടങ്ങിയില്ലെന്നു ഗിരീഷ് പറഞ്ഞു.
അങ്കണവാടി വർക്കർമാരുടെയും ഹെൽപർമാരുടെയും ആശാ വർക്കർമാരുടേയും നിയമനത്തിൽ വലിയ അഴിമതിയാണ് നടന്നിട്ടുള്ളത്. പോളയത്തോട് ശ്മശാനത്തിൽ പരമ്പരാഗതരീതിയിലുള്ള സംസ്കാരം നിർത്തലാക്കുമെന്ന് ഉത്തരവിടുന്നതിനു മുൻപു മതിയായ സൗകര്യം ഒരുക്കണം. ഇരുട്ടു മുറിയിൽ തോന്നുന്ന രീതിയിൽ സംസ്കാരം നടത്തുമെന്ന് പ്രഖ്യാപിച്ചാൽ അംഗീകരിക്കില്ലെന്നും ഗ്യാസ് ഉപയോഗിച്ചുള്ള സംസ്കാരം ഉൾപ്പെടെ തിരുവനന്തപുരം ശാന്തികവാടം മാതൃകയിൽ ശ്മശാനം നിർമിക്കണമെന്ന് ആവശ്യം ഉയർന്നു.കിളികൊല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രം കരാറുകാരൻ ഉപേക്ഷിച്ചതിനാലാണ് നിർമാണം വൈകാൻ കാരണമെന്ന് ഡപ്യൂട്ടി മേയർ എസ്.ജയൻ പറഞ്ഞു. 1.30 കോടിയാണ് അനുവദിച്ചത്.
റീ ടെൻഡറിൽ 1.58 കോടി രൂപയാണ് കരാർ തുക. അധികമായി വരുന്ന 28 ലക്ഷം രൂപയ്ക്ക് ധനകാര്യ വകുപ്പിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്.ഓട ശുചീകരണം അടിയന്തരമായി നടത്തണമെന്ന് എം.പുഷ്പാംഗദൻ (ആർഎസ്പി) ആവശ്യപ്പെട്ടു.ഹരിത കർമസേന സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം റോഡിന്റെ വശങ്ങളിൽ കൂട്ടിവയ്ക്കുകയും സമീപവാസികൾ ഇതിനോടൊപ്പം മാലിന്യം തള്ളുകയാണെന്നും എം.എച്ച് നിസാമുദ്ദീൻ (സിപിഎം) പറഞ്ഞു.സ്ഥിരം സമിതി അംഗങ്ങളായ ഗീതാകുമാരി, സജീവ് സോമൻ, കൗൺസിലർമാരായ എസ്.സ്വർണമ്മ, ജി.ഉദയകുമാർ, ബി.സാബു, ദീപു ഗംഗാധരൻ, കുരുവിള ജോസഫ് എന്നിവർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.