
കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ഇനി പുതിയ മുഖം: രൂപരേഖ റെഡി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലായ കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള രൂപരേഖകൾ തയാറായി. താലൂക്ക് ഒാഫിസ് ജംക്ഷനിലെ കെഎസ്ആർടിസി ഗാരേജിലാണ് ഇനി ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് സ്റ്റാൻഡ് നിർമിക്കുന്നത്. നിലവിലെ ബസ് സ്റ്റാൻഡ് പൊളിച്ചു നീക്കി അവിടെ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ സംരംഭം ആലോചിക്കാനാണ് ഉദ്ദേശിക്കുന്നത്. വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട സംരംഭം ആരംഭിക്കാനാണ് മുൻഗണന. എം.മുകേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടും സർക്കാർ ഫണ്ടും വിനിയോഗിച്ചാണ് ബസ് സ്റ്റാൻഡിനായി പുതിയ കെട്ടിടം നിർമിക്കുന്നത്. നേരത്തേ തയാറാക്കിയ രൂപരേഖ മാറ്റിയിരുന്നു. കൂടിയാലോചനകൾക്കു ശേഷം പുതിയ രൂപരേഖകൾ തയാറായി. ഇനി ഭരണാനുമതിക്കായുള്ള കാത്തിരിപ്പാണ്. പൊതുമരാമത്ത് വകുപ്പാണ് കെട്ടിടത്തിന്റെ രൂപ രേഖ തയാറാക്കിയത്. റോഡിന്റെ സുരക്ഷ, ബസ് സ്റ്റാൻഡിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം, പുറത്തേക്കുള്ള വഴി, ഇന്ധനം നിറയ്ക്കാനുള്ള പമ്പ്, താലൂക്ക് ജംക്ഷനിലെ ട്രാഫിക് സിഗ്നൽ ക്രമീകരണം എന്നിവ കൂടി പരിഗണിച്ചാണ് മന്ത്രി, എംഎൽഎ, പൊതുമരാമത്ത്, കെഎസ്ആർടിസി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിനു ശേഷം പുതിയ രൂപ രേഖ തയാറാക്കിയതെന്ന് കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കർ പറഞ്ഞു.കൊല്ലത്തു പ്രവർത്തിച്ചിരുന്ന ജില്ലാ ഒാഫിസ് ഇപ്പോൾ കൊട്ടാരക്കയിലാണ്. ജില്ലാ ഒാഫിസ് എന്ന സംവിധാനം മാറുകയും കൊല്ലം, കൊട്ടാരക്കര, ചടയമംഗലം എന്നിവിടങ്ങളിൽ ഡിടിഒ ഒാഫിസും പുനലൂർ, പത്തനാപുരം എന്നിവിടങ്ങളിൽ ഡിടിഒ ഒാഫിസുമാണ് നിലവിൽ ഉളളത്.
പുതിയ ബസ് സ്റ്റാൻഡ് ഇങ്ങനെ:
∙അടങ്കൽ തുക– 10 കോടി രൂപ.
∙കെട്ടിടം – 3 നിലകൾ.
∙താഴത്തെ നില– ഗാരിജ്.
∙ഒന്നാം നില–ബസ് സ്റ്റാൻഡ്, ഒാഫിസുകൾ.
∙രണ്ടാം നില– ജീവനക്കാരുടെ വിശ്രമ കേന്ദ്രം.
∙ നിർമാണ ചുമതല– പൊതുമരാമത്ത് വകുപ്പ്