
അംഗഡിമുഗറിൽ വീണ്ടും മണ്ണിടിച്ചിൽ; റോഡ് ഉപരോധിച്ച് സമീപവാസികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അംഗഡിമുഗർ ∙ അംഗഡിമുഗറിൽ ഇന്നലെ വീണ്ടും വ്യാപകമായി മണ്ണിടിച്ചിൽ. മണ്ണിടിഞ്ഞു തുടങ്ങിയതോടെ സമീപത്തെ വീട്ടുകാർ റോഡ് ഉപരോധിച്ചു. മലയോര ഹൈവേയുടെ രണ്ടാം റീച്ച് കടന്നുപോകുന്ന അംഗഡിമുഗറിലും പരിസരത്തുമാണ് മണ്ണിടിയുന്നത്. കഴിഞ്ഞ ദിവസം കുറച്ചുഭാഗത്ത് കുന്നിടിഞ്ഞപ്പോൾതന്നെ പ്രദേശവാസികൾ ആശങ്കയിലായിരുന്നു. ഇന്നലെ കൂടുതൽഭാഗത്ത് കുന്നിടിഞ്ഞ് മണ്ണും ചെളിവെള്ളവും റോഡിലേക്കിറങ്ങി. കുന്നിൻപുറത്തെ മരങ്ങൾ റോഡിലേക്കു മറിഞ്ഞുവീണു. കഴിഞ്ഞവർഷം വിവിധ വകുപ്പധികൃതരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടും നടപടിയുണ്ടാകാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. അശാസ്ത്രീയമായി മണ്ണ് നീക്കിയതാണ് മണ്ണിടിയാൻ കാരണമെന്നാണ് പരാതി.കഴിഞ്ഞ മഴക്കാലത്തും ഇതേ സ്ഥിതിയായിരുന്നു. കുന്നിടിഞ്ഞ് ഓവുചാൽ മൂടി റോഡിലേക്കിറങ്ങുന്ന ചെളിവെള്ളവും ചരലും താഴ്ഭാഗത്തെ വീട്ടിനു സമീപത്തേക്കാണിറങ്ങുന്നത്.
ഈ ഭാഗത്തുള്ള വശത്തെ മണ്ണ് നീങ്ങുന്നതിനാൽ സമീപത്തെ പതിനഞ്ചോളം വീട്ടുകാരും ഭീതിയിലാണ്. ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ ഒരുമണിക്കൂറോളം റോഡ് ഉപരോധിച്ചത്. 3 കിലോമീറ്ററോളം ദൂരത്ത് റോഡ് നവീകരിക്കുന്നതിനു മണ്ണ് നീക്കിയ ഭാഗത്താണ് മണ്ണിടിയുന്നത്. ഇതിന്റെ അടുത്തുള്ള ബാഡൂർ, ഓണിബാഗിലുവിലും മണ്ണിടിഞ്ഞിരുന്നു. ഈ ഭാഗത്ത് റോഡിന്റെ പ്രവൃത്തി ഒരുവർഷം മുൻപേ പൂർത്തിയായിരുന്നു.മണ്ണെടുത്ത അംഗഡിമുഗർ ജിഎച്ച്എസ്എസ് സ്കൂൾ സ്ഥലത്തെ കുന്നും ഇടിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇവിടെ 30 മീറ്ററോളം ഉയരത്തിൽ കുന്നിടിച്ചാണ് മണ്ണ് നീക്കിയിട്ടുള്ളത്. കഴിഞ്ഞ തവണ കുന്നിടിഞ്ഞ ഇവിടെ ഇന്നലെയും കുന്നിടിഞ്ഞു.കുന്നിൻ മുകളിലെ സ്കൂളിന്റെ താഴ്ഭാഗത്തുനിന്നാണ് ഇടിച്ചിട്ടുള്ളത്. ഓണിബാഗിലുവിൽ ഓവുചാലിലാണ് വൈദ്യുതിത്തൂൺ സ്ഥാപിച്ചിട്ടുള്ളത്. ഇതുമൂലം വെള്ളം ഓവുചാലിലുടെ പോകാതെ റോഡിലൂടെ ഒഴുകുകയാണ്. ഇന്നലെ എ.കെ.എം.അഷ്റഫ് എംൽഎയും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു. കുമ്പള പൊലീസും സ്ഥലത്തെത്തി.