
കാസർഗോഡിനെ ഞെട്ടിച്ച് അപകടപരമ്പര; വിവിധ ഭാഗങ്ങളിൽ നടന്നത് ഒട്ടേറെ അപകടങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രണ്ട് കാറുകൾ മറിഞ്ഞു;7 പേർക്ക് പരുക്ക്
ശാന്തിപള്ളം∙ കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡിൽ ഭാസ്കര നഗറിൽ മണിക്കൂറുകൾക്കിടെ രണ്ട് കാറുകൾ നിയന്ത്രണംവിട്ടു മറിഞ്ഞു. 7 പേർക്ക് പരുക്കേറ്റു. 29ന് രാത്രി 10നും 30ന് 12.30ക്കുമാണ് അപകടം നടന്നത്. മംഗളുരു എയർപോർട്ടിൽ പോയിമടങ്ങുകയായിരുന്ന കളത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് ആദ്യം മറിഞ്ഞത്. കാറിലുണ്ടായിരുന്ന 4 പേർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. 12.30ന് ഇതിനു സമീപത്താണ് രണ്ടാമത്തെ അപകടമുണ്ടായത്. ഇതിൽ പരുക്കേറ്റ ചിത്ര(32),ബേബി(40),ശിവരാമ(22),ഭവ്യ(19),ദിവ്യ(19),ആദർശ്(4),അശ്വിത്(2)എന്നിവരെ മംഗളുരു,കുമ്പള എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവശിപ്പിച്ചു.പേരാലിൽ ഗൃഹപ്രവേശനം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവർ. നാട്ടുകാരും നവോദയ ക്ലബ് പ്രവർത്തകരുമാണ് കാറിലുള്ളവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
നിയന്ത്രണം വിട്ടുമറിഞ്ഞ കാർ.
കടയിലേക്ക് കാർ ഇടിച്ചുകയറി
കാഞ്ഞങ്ങാട് ∙ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി. കടയുടമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട്ടെ മാൾ ഓഫ് ഇന്ത്യയിൽ പ്രവർത്തിക്കുന്ന വസ്ത്രാലയത്തിലേക്കാണ് കാർ ഇടിച്ചുകയറിയത്.ഈ സമയത്ത് കടയിലുണ്ടായിരുന്ന ഉടമ ബല്ലാ കടപ്പുറത്തെ കെ.ഇ.അബ്ദുൽ ലത്തീഫ് ആണ് അപകടത്തിൽപെടാതെ രക്ഷപ്പെട്ടത്. അപകടത്തിൽ കടയുടെ ഗ്ലാസ് പൂർണമായി തകർന്നു. കടയുടെ കൗണ്ടർ ഭാഗത്തേക്കാണ് കാർ ഇടിച്ച് കയറിയത്. ഈ സ്ഥലത്തു നിന്നു ലത്തീഫ് മാറിനിന്നതാണ് രക്ഷയായത്. സംഭവ സ്ഥലം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സി.കെ.ആസിഫ് സന്ദർശിച്ചു.
റോഡ് നിർമാണത്തിനായി മണ്ണുനീക്കിയ കുഴിയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞു
പെരിയ∙ ദേശീയപാത സർവീസ് റോഡ് നിർമാണത്തിന്റെ ഭാഗമായി മണ്ണുനീക്കിയ വലിയ കുഴിയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. പെരിയ ടൗണിൽ അടിപ്പാതയുടെ സമീപം പടിഞ്ഞാറ് ഭാഗത്തെ കുഴിയിലാണ് ഓട്ടോറിക്ഷ മറിഞ്ഞത്. കുഴിക്ക് സുരക്ഷാവേലി സ്ഥാപിക്കാത്തതാണ് അപകടകാരണമെന്ന് ടൗണിലെ ഡ്രൈവർമാർ കുറ്റപ്പെടുത്തി. അപകടത്തെത്തുടർന്ന് ദീർഘനേരം ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്നാണ് ഓട്ടോറിക്ഷ കുഴിയിൽ നിന്ന് പുറത്തെടുത്തത്.വീതി കുറഞ്ഞ സർവീസ് റോഡിൽ നിർമാണം നടക്കുന്നതിനാൽ ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നു പോകാനുള്ള സ്ഥലമേയുള്ളൂ. വാഹനത്തിരക്കുമൂലം ഇതുവഴി കാൽനടയാത്രയും ദുഷ്കരമാണ്. അപകടസൂചനാ ബോർഡുകളില്ലാത്തതിനാൽ രാത്രിയാത്ര കൂടുതൽ അപകടകരമാണെന്ന് ഡ്രൈവർമാർ പറഞ്ഞു.
മുള്ളേരിയ സബ് സ്റ്റേഷനിൽ തീപിടിത്തം
മുള്ളേരിയ∙ കെഎസ്ഇബിയുടെ മുള്ളേരിയ 110 കെവി സബ് സ്റ്റേഷനിൽ തീപിടിത്തം. സബ് സ്റ്റേഷനിലെത്തുന്ന വൈദ്യുതിയുടെ അളവ് കണക്കാക്കുവാനും ലൈനിന്റെ സംരക്ഷണത്തിനും ഉപയോഗിക്കുന്ന പൊട്ടൻഷ്യൽ ട്രാൻസ്ഫോമർ കത്തിനശിച്ചു.ഇന്നലെ പുലർച്ചെ മൂന്നരയ്ക്കാണ് സംഭവം. ജീവനക്കാർക്ക് തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കാതെ വന്നതോടെ കാസർകോട് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് അണച്ചത്. ഇതേത്തുടർന്ന് പെർല, ബദിയടുക്ക 33 കെവി സബ് സ്റ്റേഷനുകളിലേക്കും ബെള്ളൂർ, പഞ്ചിക്കൽ, അഡൂർ, എരിഞ്ഞിപ്പുഴ, ബോവിക്കാനം, മുള്ളേരിയ ടൗൺ ഫീഡറുകളിലും വൈദ്യുതി മുടങ്ങി. 2 മണിക്കൂറിനു ശേഷമാണ് പുനഃസ്ഥാപിച്ചത്.വിദ്യാനഗറിൽ നിന്ന് മുള്ളേരിയ സബ് സ്റ്റേഷനിലേക്ക് രണ്ട് 110 കെവി ലൈനുകൾ ഉള്ളതിനാൽ രണ്ടാമത്തെ ലൈനിലൂടെ വൈദ്യുതി എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. തീപിടിത്തത്തിനുള്ള കാരണം പരിശോധനകൾക്ക് ശേഷമേ വ്യക്തമാവുകയുള്ളൂയെന്ന് കെഎസ്ഇബി വ്യക്തമാക്കി.