
ദേശീയപാത: രണ്ടിടത്തുകൂടി മണ്ണിടിഞ്ഞു; തകർന്നു വീണത് മണ്ണിടിച്ചിൽ തടയാനുള്ള സോയിൽ നെയ്ലിങ് ആദ്യ ലെയർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് / ചെറുവത്തൂർ ∙ ജില്ലയിൽ ദേശീയപാത നിർമാണം നടക്കുന്ന രണ്ടിടത്തു കൂടി മണ്ണിടിഞ്ഞു. രണ്ടാം റീച്ചിൽ തെക്കിൽ ചട്ടഞ്ചാൽ ഭാഗത്തും മുൻപ് മണ്ണിടിഞ്ഞു തൊഴിലാളി മരിച്ച പിലിക്കോട് മട്ടലായിക്കുന്നിലുമാണ് മണ്ണിടിഞ്ഞത്. മണ്ണിടിച്ചിൽ തടയാൻ നടത്തുന്ന സോയിൽ നെയ്ലിങ് ആദ്യ ലെയറിന്റെ അടിഭാഗമാണ് തകർന്നു വീണത്. അന്നു തൊഴിലാളി മരിച്ചതിന്റെ സമീപത്തു തന്നെയാണ് ഇന്നലെയും മണ്ണിടിഞ്ഞത്.
ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.ഇവിടെ സുരക്ഷാഭിത്തി നിർമാണവുമായി ബന്ധപ്പെട്ട ജോലി ചെയ്യുമ്പോൾ 12ന് നിർമാണത്തൊഴിലാളിയായ യുവാവ് മണ്ണിടിഞ്ഞ് വീണ് മരിക്കുകയും രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. തൊഴിലാളി മരിച്ചതിനെ തുടർന്ന് ഇവിടെയുള്ള നിർമാണ പ്രവർത്തനം നിർത്തി വയ്ക്കാൻ കരാർ കമ്പനിക്ക് കലക്ടർ നിർദേശം നൽകിയിരുന്നു.അതുകൊണ്ട് തന്നെ മട്ടലായിക്കുന്നിൽ ദേശീയപാത നിർമാണവുമായുള്ള ജോലി നടത്താൻ കഴിയുന്നില്ലെന്ന് കരാർ കമ്പനിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. പണി പൂർത്തിയാക്കാത്തതാണ് വീണ്ടും മണ്ണിടിയാൻ കാരണമെന്നാണ് കമ്പനി അധികൃതർ പറയുന്നത്.
തകർന്നുവീണ സ്ഥലത്ത് താൽക്കാലികമായി കോൺക്രീറ്റ് ഡ്രൈ മിക്സ് ചെയ്ത് ഇനിയുള്ള തകർച്ച തടഞ്ഞിട്ടുണ്ട്.മട്ടലായിൽ മണ്ണിടിഞ്ഞ പ്രദേശം തഹസിൽദാർ ടി.ജയപ്രസാദ്, ഡപ്യൂട്ടി തഹസിൽദാർ തുളസി രാജ് എന്നിവരടങ്ങുന്ന സംഘം സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകിയെന്ന് അധികൃതർ അറിയിച്ചു.തെക്കിൽ ചട്ടഞ്ചാൽ ഭാഗത്ത് പാലത്തിനായി ആഴത്തിൽ കുഴിയെടുത്തതിനു സമീപമാണ് ദേശീയപാതയിൽ റോഡ് ഇടിഞ്ഞു കുഴി രൂപപ്പെട്ടത്. പാലം തുടങ്ങുന്നതിന് ഏതാനും മീറ്ററുകൾ മുൻപാണ് റോഡ് കുഴിഞ്ഞത്.
ഈ ഭാഗത്തെ മണ്ണ് താഴേക്ക് ഇരുന്നു പോയെന്നാണ് സൂചന. ഉച്ചയ്ക്ക് ഒരു മണിയോടെ പെയ്ത കനത്ത മഴയിലാണ് സംഭവം.കരാർ കമ്പനി തൊഴിലാളികൾ എത്തി വൈകിട്ട് മൂന്നരയോടെ കോൺക്രീറ്റ് നിറച്ച് കുഴി മൂടി. മഴവെള്ളം കുത്തിയൊലിച്ച് താഴേക്കു പോകുന്ന ചാലിനു സമീപമാണ് മണ്ണിടിഞ്ഞു കുഴിയുണ്ടായത്. ഇവിടെ തന്നെ പലഭാഗത്തും റോഡിനു ചെറിയ വിള്ളലുകളുമുണ്ട്. നാട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച് വൈകിട്ട് മൂന്നോടെ കലക്ടർ സ്ഥലം സന്ദർശിച്ചു വേണ്ട നിർദേശങ്ങൾ നൽകി. രണ്ടു ദിവസം മുൻപ് ഇത്ര വലുതല്ലെങ്കിലും ചെറിയ കുഴി ഉണ്ടായെന്നും അന്ന് കമ്പനി അധികൃതർ ആരെയും അറിയിക്കാതെ മൂടിയെന്നും നാട്ടുകാർ ആരോപിച്ചു.
അപകടഭീഷണി പ്രദേശങ്ങളിൽ ഡ്രോൺ പരിശോധന
കാസർകോട്∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കുന്നിടിച്ചതിനെ തുടർന്ന് അപകടഭീഷണി നിലനിൽക്കുന്ന മേഖലകളിൽ ഡ്രോൺ പരിശോധന. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. വീരമലക്കുന്ന്, മട്ടലായിക്കുന്ന്, ബേവിഞ്ച എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക. ജിയോളജി, മണ്ണ് പര്യവേഷണം വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത സർവേ നടത്താനും തീരുമാനിച്ചു.
മലമുകളിൽ വിള്ളലുകൾ വീണിട്ടുണ്ടോയെന്ന് പരിശോധിക്കുകയും അപകടം തടയാനുള്ള മുൻകരുതൽ സ്വീകരിക്കുകയുമാണ് ഡ്രോൺ പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്.മഴമാപിനി വാങ്ങുന്നതിനുള്ള അനുമതി നൽകി ഇവിടെ സ്ഥാപിക്കുന്നതിനുള്ള പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ള നിർമാണം ആവശ്യമാണെങ്കിൽ ചെയ്യാൻ ജില്ലാ നിർമിതി കേന്ദ്രത്തെ ചുമതലപ്പെടുത്തും.ഉപകരണങ്ങൾ ഉപയോഗിച്ച് സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ മഴ അളവ് ശേഖരിക്കുന്നുണ്ടെങ്കിൽ വിവരം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിൽ ആണ് വിവരങ്ങൾ നൽകേണ്ടത് (9446601700).
കലക്ടർ കെ.ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഡിഎം പി.അഖിൽ, ഡപ്യൂട്ടി കലക്ടർ എൻഡോസൾഫാൻ സെൽ ലിപു എസ്.ലോറൻസ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ബി.സന്തോഷ്, ജില്ലാ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ബി.രാജ്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ലബീബ് തുടങ്ങിയവർ പങ്കെടുത്തു.
അപേക്ഷ ക്ഷണിച്ചു
∙ ദേശീയപാത നിർമാണ മേഖലയിൽ ജിഐഎസ് സ്റ്റഡി നടത്തുന്നതിന് ജിയോളജി ബിരുദാനന്തര ബിരുദമുള്ള വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കലക്ടറുടെ ഇന്റേൺ ആയി പ്രവർത്തിക്കാം. പ്രതിഫലം നൽകുന്നതല്ല.