
നടുക്കടലിൽ വലിയ വെളിച്ചമുണ്ടാക്കും, മീനുകളെ വലയിൽ കോരിയെടുക്കും: നിരോധിച്ച രീതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞങ്ങാട് ∙ അതിതീവ്ര വെളിച്ചം ഉപയോഗിച്ചു രാത്രികാലങ്ങളിൽ അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ടു കർണാടക ബോട്ടുകൾ പിടികൂടി 5 ലക്ഷം രൂപ പിഴയീടാക്കി. ഈ വർഷം സംസ്ഥാനത്ത് ഏറ്റവുമധികം പിഴയീടാക്കിയ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ജില്ലയിലേതാണ്. അതിർത്തി ലംഘിച്ചെത്തി അനധികൃത മത്സ്യബന്ധനരീതികൾ പ്രയോഗിക്കുന്ന കർണാടക ബോട്ടുകളാണു സർക്കാരിന് അപ്രതീക്ഷിത ‘വരുമാനം’ നൽകുന്നത്. 82 ലക്ഷം രൂപയാണ് ജില്ലയിൽ നിന്നുമാത്രം ഖജനാവിലേക്ക് ഈയിനത്തിൽ എത്തിയത്.
ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവർ ചേർന്നു നടത്തിയ രാത്രികാല പട്രോളിങ്ങിലാണു ബോട്ടുകൾ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി കാസർകോട്ടു തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ അതിതീവ്ര വെളിച്ചം ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയതിനു കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണു നടപടി. കർണാടകയിൽനിന്നുള്ള അഹാൻ അയാൻ, അൻഷി എന്നീ ബോട്ടുടമകൾക്കെതിരെയാണു ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ.എ.ലബീബ് പിഴ ചുമത്തിയത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എൻ.സോണി രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണു ബോട്ടുകൾ പിടികൂടിയത്. മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങിലെ എസ്സിപിഒ ശരത്കുമാർ, തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്സിപിഒ രതീഷ്, കുമ്പള കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സിപിഒ രതീഷ്, സീ റെസ്ക്യൂ ഗാർഡുമാരായ അജീഷ് കുമാർ, സേതു മാധവൻ, സ്രാങ്ക് ഷൈജു, ഡ്രൈവർ സതീശൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
മീനിനെ കൊതിപ്പിക്കും വെളിച്ചം !
കടലിൽ കൃത്രിമമായി അമിത വെളിച്ചമുണ്ടാക്കി മീൻകൂട്ടങ്ങളെ ആകർഷിച്ചു ഒന്നിച്ചു കോരിയെടുക്കുന്നതു കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിരോധിച്ച മത്സ്യബന്ധനരീതിയാണ്. 12 വാട്സിൽ താഴെ വെളിച്ച സംവിധാനം ഉപയോഗിക്കാനാണ് അനുമതി. ഇതു ലംഘിച്ചു ഇതരസംസ്ഥാന തൊഴിലാളികളെ ഉൾപ്പെടുത്തി 5000 വാട്സ് വരെയുള്ള ലൈറ്റ് ഉപയോഗിച്ചാണു മീൻപിടിത്തം. എൽഇഡി, ഫ്ലൂറസന്റ് ലൈറ്റ് എന്നിവ ബോട്ടിൽ ഘടിപ്പിച്ചു നടുക്കടലിൽ വലിയവെളിച്ചമുണ്ടാക്കും. വെളിച്ചം ആകർഷിച്ചെത്തുന്ന മീൻകൂട്ടത്തെ നേരത്തെ സജ്ജമാക്കിയ വലയിൽ കോരിയെടുക്കുകയാണു ചെയ്യുന്നത്.