
കാക്കണം, കോട്ടമതിൽ: ബേക്കൽ കോട്ടയുടെ മതിൽ ഓരോ വർഷവും പലയിടങ്ങളിലായി തകരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബേക്കൽ ∙ രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ടയുടെ ഇടിഞ്ഞ മതിൽ പുനർനിർമിക്കുന്നതു വൈകും. മഴ തീർത്തും മാറാതെ പുനർനിർമാണം നടത്താൻ കഴിയാത്ത സാഹചര്യമാണ്. മഴ ഉള്ളിൽ ഊർന്നിറങ്ങാതിരിക്കാൻ ഇടിഞ്ഞ ഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടിയിട്ടുണ്ട്. എന്നാൽ ശക്തമായ കാറ്റും മഴയും തുടർന്നാൽ ഇത് പ്രായോഗികമല്ലെന്നാണ് അധികൃതർ പറയുന്നത്.മൂന്നുഭാഗവും കടൽകൊണ്ട് ചുറ്റപ്പെട്ട കോട്ടയിൽ തെക്കുകിഴക്കു ഭാഗത്തുള്ള അഞ്ചാം നമ്പർ കോട്ടമതിലിന്റെ 10 മീറ്റർ നീളവും 10 മീറ്ററോളം വീതിയുമുള്ള ഭാഗമാണ് ഇടിഞ്ഞത്.
മൂന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ചുവപ്പുമണ്ണ് കുഴച്ച് കല്ലിൽകെട്ടിയ കോട്ടമതിൽ. കാറ്റും മഴയും ശക്തമായി തുടർന്നാൽ വീണ്ടും ഇടിയാനുള്ള സാധ്യതയുണ്ട്. വെള്ളം മതിലിൽ ഊർന്നിറങ്ങുന്ന സാഹചര്യം തുടർന്നാൽ ബലക്ഷയമുണ്ടായി ഇടിയുമെന്നാണ് അധികൃതർ പറയുന്നത്. പ്രവേശനകവാടത്തിനു സമീപത്തെ പുതിയ നടപ്പാതയിൽ ചില കല്ലുകളും ഇടിഞ്ഞുവീണിട്ടുണ്ട്. അതിനിടെ 38 ഏക്കർ നീണ്ടുകിടക്കുന്ന കോട്ടമതിൽ പലയിടങ്ങളിലായി വർഷംതോറും തകർന്നുവീഴുന്നത് കേന്ദ്ര പുരാവസ്തു വകുപ്പ് അധികൃതർക്ക് തലവേദനയും സന്ദർശകർക്ക് അപകട ഭീഷണിയുമായി. മഴവെള്ളം ഇറങ്ങുന്നതിന് ഇടയാക്കാതെ ഇത് സംരക്ഷിക്കുന്നതിന് 38 ഏക്കറിലെ കോട്ട മതിലിൽ പ്ലാസ്റ്റിക് ഷീറ്റ് മുകളിൽ ഇടുകയെന്നത് പ്രായോഗികമല്ല.
പുനർനിർമാണം പൂർത്തിയാകാൻ 4 വർഷം
കോട്ടയുടെ കിഴക്കുഭാഗത്ത് 14 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമുള്ള കോട്ടമതിൽ 2019 ൽ തകർന്നിരുന്നു. അത് നിലവിലെസൈസിലുള്ള പുതിയ കല്ലുകൂടി ചേർത്താണ് 2023ൽ പുനർനിർമിച്ചത്. ഇതേ സ്ഥിതിയെങ്കിൽ കഴിഞ്ഞ ദിവസം തകർന്ന കോട്ടമതിൽ പുനർനിർമിക്കാൻ വർഷങ്ങളെടുക്കും. പുനർനിർമിച്ച കോട്ടമതിലിൽനിന്നു 150 മീറ്റർ അകലെയുള്ള മതിലാണ് കഴിഞ്ഞ ദിവസം തകർന്നത്.
അനാഥം, ബംഗ്ലാവ്
കോട്ടയിൽ 123 വർഷം മുൻപ് പണിത ബംഗ്ലാവ് ഇപ്പോൾ അനാഥമായിക്കിടക്കുകയാണ്. ഓടുകൾ പലതും നിലംപൊത്തി. പലരും സാഹിത്യവും ചരിത്രവും കഥയും കവിതയും എഴുതാനും ചലച്ചിത്ര ആവിഷ്കാരം നടത്താനും ഉൾപ്പെടെ ഒത്തുകൂടിയ ബംഗ്ലാവ് ഇന്ന് അറ്റകുറ്റപ്പണിപോലും നടത്താതെ കിടക്കുന്നു. ദക്ഷിണ കർണാടക ജില്ലയിലായിരിക്കെ ഇത് സർക്കീറ്റ് ഹൗസ് എന്ന പേരിലാണ് അറിയപ്പെട്ടത്. 2007–2008 വർഷം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ബേക്കൽ റിസോർട്ട് ഡവലപ്മെന്റ് കോർപറേഷനു നടത്തിപ്പിനായി വിട്ടുകൊടുത്തു.
കോട്ടയിലെത്തുന്നവർക്കും ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ വിശ്രമിക്കാനും തങ്ങാനുമുള്ള ഇടമായിരുന്നു അത്. 2010–12 വർഷം ബംഗ്ലാവ് ബേക്കൽ റിസോർട്ട് ഡവലപ്മെന്റ് കോർപറേഷൻ നവീകരിച്ചു. കമേഴ്സ്യൽ ആവശ്യത്തിന് ഉപയോഗിക്കാൻ ബിആർഡിസി അനുമതി തേടിയതോടെ പിന്നീട് ഒന്നിനും ഉപയോഗിച്ചില്ല. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അനുമതി നൽകാത്തതാണ് കാരണം. ബംഗ്ലാവിലേക്ക് കേബിൾ വഴിയുള്ള വൈദ്യുതി ഉപയോഗം കട്ടായി. കെട്ടിടം തന്നെ ഇല്ലാതാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ.
മ്യൂസിയം
ബംഗ്ലാവ് വിട്ടുകിട്ടാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വർഷങ്ങൾക്ക് മുൻപ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും ചീഫ് സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. അതിൽ തീരുമാനം അനിശ്ചിതമായി നീണ്ടുപോകുന്നു. കോട്ടയിൽനിന്നു ഖനനം ചെയ്ത വസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ പ്രദർശന മ്യൂസിയമായി ഉപയോഗിക്കാനുള്ള ആവശ്യത്തിനായിരുന്നു ബംഗ്ലാവ് ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിന്റെ കയ്യിലുള്ള സ്ഥലം വിട്ടുകിട്ടാൻ ആവശ്യപ്പെട്ടത്.
ബംഗ്ലാവ് ഉൾക്കൊള്ളുന്ന അരയേക്കർ സ്ഥലം പൊതുമരാമത്ത് വകുപ്പ് ധാരണ പ്രകാരം ബിആർഡിസിയുടെ കയ്യിലാണ്. കോട്ടയിലെ മൂന്നര ഏക്കർ സ്ഥലം പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലാണ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പും കേന്ദ്ര പുരാവസ്തു വകുപ്പും തമ്മിൽ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുത്തില്ലെങ്കിൽ ഈ ബംഗ്ലാവും താമസിയാതെ തകരും.
രാത്രികാല കാഴ്ച കാണാനാകാത്ത കോട്ട
പകൽ രാവിലെ ആറര മുതൽ വൈകിട്ട് ആറരവരെ മാത്രമാണ് കോട്ടയ്ക്കകത്തു സന്ദർശനാനുമതി. കോട്ടയും കോട്ടയിൽ നിന്നുള്ള കടലും ആകാശവും പുഴയും ഉൾപ്പെടെ രാത്രിയിൽകൂടി കാണാനുള്ള സൗകര്യം അനുവദിക്കണമെന്ന ആവശ്യം പരക്കെ ഉയരുന്നുണ്ടെങ്കിലും തുടർ നടപടികളുണ്ടാകുന്നില്ല. ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി പകലെന്നപോലെ രാത്രിയിലും സന്ദർശനം അനുവദിച്ചു ബേക്കൽ കോട്ട സജീവമാക്കാനുള്ള നടപടികളുണ്ടാവണം.
ലൈറ്റ് ആൻഡ് സൗണ്ട് ഷോ
വർഷങ്ങൾക്കു മുൻപ് ലക്ഷങ്ങൾ മുടക്കിയാണ് കോട്ടയുടെ ചരിത്രവും കാസർകോടിന്റെ സാംസ്കാരിക ചരിത്രവും ഉൾപ്പെടെ ചേർത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പരിപാടി ഒരുക്കിയത്. ഏതാനും ദിവസങ്ങൾ മാത്രം നടത്തി അതും ഇല്ലാതായി. കോട്ടയിൽ രാത്രി ഏഴരവരെയെങ്കിലും സന്ദർശകർക്ക് തങ്ങാനുള്ള അവസരമായിരുന്നു അത്. ഇതിന് ഒരുക്കിയ ജനറേറ്റർവരെ വർഷങ്ങളായി പൊടിപിടിച്ചു കിടക്കുകയാണ്.