
ടാറ്റ ആശുപത്രിയിലെ കരുത്തൻ ജനറേറ്റർ ഇനി ജനറൽ കാസർകോട് ആശുപത്രിയിൽ; എത്തിച്ചത് 10 ലക്ഷം രൂപാ ചെലവിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ പ്രവർത്തനം നിലച്ച തെക്കിൽ ടാറ്റ ആശുപത്രിയിൽ ഉപയോഗിക്കാതെ കിടക്കുന്ന 400 എംവിഎ ജനറേറ്റർ ക്രെയിൻ മുഖേന കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ച് സ്ഥാപിച്ചു. ജനറൽ ആശുപത്രിയിൽ പ്രത്യേക സജ്ജീകരണം ഒരുക്കി സ്ഥാപിച്ച ജനറേറ്ററിൽ ഇനി കണക്ഷൻ കൂടി നൽകിയാൽ പ്രവർത്തനക്ഷമമാവും. അന്തിമ ജോലികൾ പൂർത്തിയാക്കി ഉടൻ ചാർജ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ആശുപത്രിയിലെ സ്വന്തം ജനറേറ്റർ പ്രവർത്തനം നിലച്ച മാർച്ച് മുതൽ മൂന്നു മാസമായി ദിവസവും നാലായിരം രൂപ വാടക നൽകി ജനറേറ്റർ പുറമേ നിന്ന് എത്തിച്ചാണ് ഉപയോഗിക്കുന്നത്. ജനറൽ ആശുപത്രിയിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള തെക്കിൽ ടാറ്റാ ആശുപത്രിയിലെ ജനറേറ്റർ ഇവിടെ എത്തിക്കുന്നതിന് 10 ലക്ഷത്തോളം രൂപയാണ് ചെലവ്. 75,000 രൂപ ചെലവിൽ ഒരുക്കിയ ഫൗണ്ടേഷനിലാണ് ജനറേറ്റർ സ്ഥാപിച്ചിട്ടുള്ളത്.
വൈദ്യുതി മുടങ്ങിയാൽ സിടി സ്കാൻ ഉൾപ്പെടെ സൗകര്യം ലഭ്യമല്ലാത്ത അവസ്ഥയിലാണ് ജനറൽ ആശുപത്രി. ഇതു പരിഹരിക്കാൻ കൂടുതൽ ശേഷിയുള്ള ജനറേറ്റർ ടാറ്റാ ആശുപത്രിയിൽ നിന്ന് കൊണ്ടു വരുന്നതിനു 8 മാസം മുൻപ് കലക്ടർ അനുമതി നൽകിയിരുന്നു. എന്നാൽ ഇത് കൊണ്ടുവരുന്നതിനുള്ള ചെലവ് 10 ലക്ഷത്തോളം രൂപ അനുവദിക്കാത്തത് തടസ്സമായി. നഗരസഭ ഈ തുക പ്രത്യേക പദ്ധതിയിൽ അനുവദിച്ചപ്പോൾ ജനറേറ്റർ സ്ഥാപിക്കുന്നതിനുള്ള ഫൗണ്ടേഷൻ ഒരുക്കാൻ പണമില്ലെന്നതായി തടസ്സം.
ഈ കടമ്പയും കടന്നായിരുന്നു ആശുപത്രി വികസനസമിതിയുടെ ഫണ്ട് ഉപയോഗപ്പെടുത്തി ഫൗണ്ടേഷൻ ഒരുക്കി ജനറേറ്റർ സ്ഥാപിച്ചത്. ഇതു കമ്മിഷൻ ചെയ്യുന്നതോടെ ജനറേറ്ററിനു വേണ്ടിയുള്ള മാസങ്ങളുടെ കാത്തിരിപ്പിന് വിരാമമാകും.