
കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിലയ്ക്ക് വാങ്ങുന്ന സംഘം കാസർകോട്ടും!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ സ്കൂൾ, കോളജ് വിദ്യാർഥികളുടെ പേരിലെടുത്ത ബാങ്ക് അക്കൗണ്ടുകളിൽ സംശയാസ്പദമായവ കാസർകോട് സൈബർ ഡിവിഷൻ പൊലീസിന്റെ നിരീക്ഷണത്തിൽ. ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്ഡിയുടെ നിർദേശാനുസരണമാണ് നടപടി. കോളജിൽ പഠിക്കുന്ന വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും തട്ടിപ്പ് സംഘങ്ങൾ പണം കൊടുത്ത് സ്വന്തമാക്കി ദുരുപയോഗം ചെയ്യുന്നത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടൽ. ഇത്തരം സംഘങ്ങൾക്ക് വിദ്യാർഥികൾ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡ് പിൻ നമ്പറും ഉൾപ്പെടെയുള്ള കുറ്റകൃത്യത്തിനാണ് എന്നറിയാതെയാണ് വിദ്യാർഥികൾ കൈമാറുന്നത്. ഈ അക്കൗണ്ടിലേക്ക് സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പണം വരികയും ഇവ പൊലീസെത്തി പിടികൂടുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അക്കൗണ്ട് കൈമാറുന്നതു വഴി സ്കൂൾ, കോളജ് വിദ്യാർഥികൾ അറിഞ്ഞും അറിയാതെയും ഈ കുറ്റകൃത്യത്തിന്റെ ഭാഗമാവുന്നു. പോക്കറ്റ് മണിക്ക് വേണ്ടി സംഘങ്ങളുടെ കെണിയിൽപ്പെടുന്ന കുട്ടികളും ധാരാളം ഉണ്ട്.
സ്കൂൾ ആവശ്യത്തിനും മറ്റുമായി രക്ഷിതാവിനോട് ഒന്നിച്ചുള്ള ജോയിന്റ് അക്കൗണ്ടുകളാണ് വിദ്യാർഥികൾക്കായി തുടങ്ങുന്നത്. വിദ്യാർഥികൾക്ക് 18 വയസ്സാകുന്നതോടെ ഈ അക്കൗണ്ട് കുട്ടികളുടെ പേരിലേക്ക് മാറ്റുന്നതിന് സൈബർ തട്ടിപ്പ് സംഘങ്ങൾ പ്രേരിപ്പിക്കും. ശേഷം എടിഎം കാർഡും പിൻ നമ്പറും ഉൾപ്പെടെയുള്ളവ കുട്ടികൾ ഈ സംഘങ്ങൾക്ക് കൈമാറുകയും ചെയ്യും. അക്കൗണ്ടിൽ വരുന്ന പണം എടിഎം കാർഡ് ഉപയോഗിച്ച് തട്ടിപ്പ് സംഘം പിൻവലിക്കുകയും ചെയ്യുന്നു. പ്രതിഫലമായി ഒരു തുക കുട്ടികൾക്ക് സംഘം നൽകുകയും ചെയ്യുന്നു. പ്ലസ് ടു വിദ്യാർഥികൾ ഉൾപ്പെടെ ഇത്തരം തട്ടിപ്പിന് വിധേയരാവുന്നുണ്ട്.
കാസർകോടും തട്ടിപ്പ്
2024ൽ കാസർകോട് ടൗണിലെ ഏതാനും വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ട് 5000 രൂപ വീതം കൊടുത്ത് ഒരു സംഘം കൈവശപ്പെടുത്തിയിരുന്നു. ഇവർക്കെതിരെ നിലവിൽ കാസർകോട് സൈബർ പൊലീസിൽ കേസുണ്ട്. കുട്ടികളുടെ അക്കൗണ്ട് സ്വന്തമാക്കിയ 2 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികൾ വിദേശത്തായതിനാൽ പിടികൂടാനായില്ല. സമാനമായ കേസുകൾ കാസർകോട്ട് ധാരാളമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
അടുത്ത കാലത്തുണ്ടായ തട്ടിപ്പുകൾ
കോഴിക്കോട് ജില്ലയിൽ വടകര, നാദാപുരം, കുറ്റ്യാടി മേഖലകളിൽ വിദ്യാർഥികൾക്ക് 10000 മുതൽ 25000 രൂപ വരെ വാഗ്ദാനം ചെയ്ത് തട്ടിപ്പു സംഘം ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും സ്വന്തമാക്കി. ഇങ്ങനെ 5 വിദ്യാർഥികൾക്ക് തട്ടിപ്പു സംഘങ്ങൾ അക്കൗണ്ട് വിവരം നൽകാൻ പണം കൈമാറിയതറിഞ്ഞ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരം തട്ടിപ്പു സംഘങ്ങൾ വിദ്യാർഥികളെ സമീപിച്ചാൽ പൊലീസിനെ അറിയിക്കുക. ബാങ്ക് ശാഖയ്ക്കും നേരിട്ട് പരാതി നൽകാം.