
ദേശീയപാത 66 മേൽപാലത്തിൽ നിന്ന് കാസർകോട് നഗരത്തിലേക്ക് എക്സിറ്റ്; സാധ്യത പരിശോധിക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ യാത്രക്കാർക്ക് നഗരത്തിലും സമീപ പ്രദേശങ്ങളിലും എത്തുന്നതിനുള്ള തടസ്സം പരിഹരിക്കുന്നതിന് കാസർകോട് മേൽപാലം കഴിഞ്ഞ് ദേശീയപാതയിൽ എക്സിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ദേശീയപാത അതോറിറ്റി നിർദേശം നൽകി. ഇതു സംബന്ധിച്ച് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ കലക്ടർക്കും ദേശീയപാത അധികൃതർക്കും നിവേദനം നൽകിയിരുന്നു. കുമ്പള ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് കാസർകോട് ഫ്ലൈ ഓവർ കഴിഞ്ഞാൽ സന്തോഷ് നഗറിലാണ് എക്സിറ്റ്. അണങ്കൂറിലും വിദ്യാനഗർ ബിസി റോഡിലും ഉള്ളത് ദേശീയപാതയിലേക്ക് കടക്കാനുള്ള എൻട്രി പോയിന്റ് ആണ്.
ഇക്കാരണം കൊണ്ട് കാസർകോട്, നുള്ളിപ്പാടി, അണങ്കൂർ, വിദ്യാനഗർ, വിദ്യാനഗറിൽ സിവിൽ സ്റ്റേഷനിൽ ഉൾപ്പെടെ പോകണമെങ്കിൽ അടുക്കത്ത് ബയൽ ദേശീയപാതയിൽ നിന്നു പുറത്തിറങ്ങി സർവീസ് റോഡിലേക്ക് കടക്കണം. അല്ലെങ്കിൽ സന്തോഷ് നഗറിൽ പോയി തിരിച്ചു വരണം. പ്രശ്നം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട കൺസൽറ്റന്റിനെ നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് ദേശീയപാത അതോറിറ്റിക്ക് നൽകി ഒരു മാസത്തിനകം പരിഹാര നിർദേശം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ദേശീയപാതയിൽ എൻട്രി, എക്സിറ്റ് പോയിന്റുകളിൽ നിന്ന് ഒരേ പോലെ സർവീസ് റോഡിലേക്കും തിരിച്ചും ഇരു ചക്രവാഹനങ്ങൾ ഉൾപ്പെടെ ദേശീയപാതയിൽ കടന്നു പോകുന്നുണ്ട്.
‘ദേശീയപാതയിൽ നൽകിയ എക്സിറ്റ്, എൻട്രി പോയിന്റ് അശാസ്ത്രീയം’
കാസർകോട് ∙ ദേശീയപാതയിൽ നൽകിയ എക്സിറ്റ്, എൻട്രി പോയിന്റ് അശാസ്ത്രീയമെന്ന് പരാതി ഉയർന്നു. അണങ്കൂർ ദേശീയപാതയിൽ കാസർകോട് കാസർകോട് മേൽപാലത്തിനു ശേഷം നൽകിയ മെർജിങ് പോയിന്റ് നിലവിലുള്ള സാഹചര്യത്തിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ തിരക്ക് കൂട്ടുമെന്ന് നഗരസഭ അംഗം മജീദ് കൊല്ലമ്പാടി കലക്ടർക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചു. കുമ്പള ഭാഗത്തു നിന്നു വരുന്ന വാഹനത്തിന് മേൽപാലത്തിനു ശേഷം സന്തോഷ് നഗറിനു സമീപം എക്സിറ്റ് പോയിന്റിലാണ് പുറത്തു കടക്കാൻ കഴിയുക. ഇതിനിടയ്ക്ക് അണങ്കൂറിലും ബിസി റോഡിലും മെർജ് പോയിന്റ് ഉണ്ടെങ്കിലും അത് രണ്ടും ദേശീയപാതയിൽ കയറാനുള്ള എൻട്രി മാത്രമാണ്.
ഇതു കാരണം അണങ്കൂർ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് മാത്രമല്ല സീതാംഗോളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും വലിയ ചരക്കു വാഹനങ്ങളും സിവിൽ സ്റ്റേഷൻ, കോടതി, ജില്ലാ പഞ്ചായത്ത് തുടങ്ങിയ ഓഫിസുകളിലേക്ക് പോകാനുള്ള വാഹനങ്ങളും അടുക്കത്ത്ബയൽ ദേശീയപാത പുറത്തു കടന്നു ഇറങ്ങി പുതിയ ബസ് സ്റ്റാൻഡ് വഴി വരണം. അല്ലെങ്കിൽ സന്തോഷ് നഗർ പോയി തിരിച്ചു വരേണ്ട സ്ഥിതിയാകും.ഇതിനു പകരം അണങ്കൂരിൽ എക്സിറ്റ് പോയിന്റ് നൽകിയാൽ കൂടുതൽ സൗകര്യമാകുമെന്ന് നിവേദനത്തിൽ അറിയിച്ചു.