
ദേശീയപാതാ നിർമാണത്തിന്റെ മറവിൽ ചാലിങ്കാലിൽ നിന്ന് കടത്തിയത് 2.80 ഏക്കർ സ്ഥലത്തെ മണ്ണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരിയ∙ ദേശീയപാതാ നിർമാണത്തിന്റെ മറവിൽ ചാലിങ്കാലിൽ നിന്ന് തുരന്നെടുത്തത് 2.80 ഏക്കർ സ്ഥലത്തെ മണ്ണ്. എട്ടരമീറ്റർ ആഴം ഇപ്പോൾ വെള്ളക്കെട്ടുള്ള ഉപരിതലത്തിലേക്കുണ്ട്. വെള്ളം കെട്ടിനിൽക്കുന്നതിനാൽ എത്ര ടൺ മണ്ണ് കടത്തിയെന്ന് കൃത്യമായി കണക്കാക്കുന്നത് വൈകും.
ഹൊസ്ദുർഗ് തഹസിൽദാർ ടി.ജയപ്രസാദിന്റെ നിർദേശ പ്രകാരം ഹെഡ് ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസിൽദാർ കെ.ബാബു, താലൂക്ക് സർവേയർ കെ.പി.അജന്തകുമാർ, പുല്ലൂർ വില്ലേജ് ഓഫിസർ ശ്രീജിത്ത്, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ മണ്ണ് ഖനനം ചെയ്ത പ്രദേശം അളന്നത്.
ഇതുസംബന്ധിച്ച് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും കലക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും തഹസിൽദാർ ടി.ജയപ്രസാദ് അറിയിച്ചു. ദേശീയപാത നിർമാണത്തിനായി മണ്ണ് സംഭരിച്ച ചാലിങ്കാലിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്ന്, ഇതിന്റെ മറവിൽ അനധികൃതമായി വൻതോതിൽ മണ്ണ് കടത്തിയതിനെത്തുടർന്ന് ചെങ്കൽപ്പണയിലേതിനു സമാനമായി വെള്ളക്കെട്ട് ഉയർന്നത് അപകട ഭീഷണി ഉയർത്തിയിരുന്നു. പ്രദേശവാസികൾ പ്രതിഷേധിച്ചതോടെയാണ് റവന്യു, ജില്ലാ ജിയോളജി വകുപ്പ് അധികൃതർ സംയുക്തമായി നടപടിയാരംഭിച്ചത്.
മേഘ കമ്പനിക്ക് നോട്ടിസ് നൽകി
ചാലിങ്കാലിൽ അനധികൃത മണ്ണു ഖനനം നടത്തിയതിന് വിശദീകരണം ആവശ്യപ്പെട്ട് ദേശീയപാതാ നിർമാണ കരാറുകാരായ മേഘ കമ്പനിക്ക് നോട്ടിസ് നൽകിയതായി ജില്ലാ ജിയോളജിസ്റ്റ് ഡോ. സൂരജ് പറഞ്ഞു. മറുപടി ലഭ്യമായശേഷം പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.