
ദേശീയപാത 66നായി അനധികൃത മണ്ണുഖനനം: കരാർ കമ്പനി മേഘയിൽനിന്ന് അഞ്ചിരട്ടി പിഴ ഈടാക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരിയ ∙ ദേശീയപാത നിർമാണത്തിനായി അനധികൃതമായി മണ്ണെടുത്തതിനെത്തുടർന്ന് കരാറുകാരായ മേഘ കമ്പനിക്ക് വൻ പിഴ ചുമത്താനൊരുങ്ങി ജിയോളജി വകുപ്പ്. നിർമാണത്തിനായി മണ്ണ് സംഭരിച്ച ചാലിങ്കാലിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്ന്, ഇതിന്റെ മറവിൽ അനധികൃതമായി മണ്ണ് കടത്തിയതിനെത്തുടർന്ന് ചെങ്കൽപ്പണയിലേതിനു സമാനമായി വെള്ളക്കെട്ട് ഉയർന്നത് അപകടഭീഷണി ഉയർത്തിയിരുന്നു. പ്രദേശവാസികൾ പ്രതിഷേധമുയർത്തിയതോടെ റവന്യു, ജില്ലാ ജിയോളജി വകുപ്പധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഹൊസ്ദുർഗ് തഹസിൽദാർ ടി.ജയപ്രസാദ്, ഡപ്യൂട്ടി തഹസിൽദാർ തുളസിരാജ്, ജില്ലാ ജിയോളജിസ്റ്റ് ഡോ. സൂരജ്, പുല്ലൂർ വില്ലേജ് ഓഫിസർ ശ്രീജിത്ത് എന്നിവരാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. കരാറുകാരായ മേഘ കമ്പനി പ്രതിനിധികളെയും വിളിപ്പിച്ചു വിശദീകരണം തേടി. ദേശീയപാതയിൽ ചാലിങ്കാൽ – രാവണീശ്വരം റോഡ് ജംക്ഷനു സമീപത്തു നിന്നു 100 മീറ്റർ അകലെയാണ് പുറത്തു നിന്നെത്തിക്കുന്ന മണ്ണു സംഭരിക്കുന്നതിന്റെ മറവിൽ അധികൃതരെയും നാട്ടുകാരെയും അറിയിക്കാതെ വൻതോതിൽ മണ്ണു ഖനനം നടന്നത്.
റോയൽറ്റിയുടെ അഞ്ചിരട്ടി പിഴ ചുമത്തും
അനുമതിയില്ലാതെയാണ് മണ്ണ് കടത്തിയതെന്ന് വ്യക്തമായെന്നും കരാർ കമ്പനി സ്ഥലമുടമയ്ക്കു നൽകിയ റോയൽറ്റിയുടെ അഞ്ചിരട്ടി പിഴ ഈടാക്കുമെന്നും സ്ഥലത്തെത്തിയ ജില്ലാ ജിയോളജിസ്റ്റ് ഡോ. സൂരജ് അറിയിച്ചു. വർക്ക് യാർഡെന്ന പേരിൽ പ്രവൃത്തി നടത്തിയതിനാലാണ് ഇത് ശ്രദ്ധയിൽപ്പെടാത്തത്. ആഴത്തിൽ മണ്ണെടുത്തതായി വ്യക്തമായി. താലൂക്ക് സർവേയരെക്കൊണ്ട് അളന്ന് വ്യക്തമായ കണക്ക് തയാറാക്കുമെന്ന് തഹസിൽദാർ ടി.ജയപ്രസാദ് പറഞ്ഞു.
പ്രതിഷേധവുമായി നാട്ടുകാർ
മണ്ണെടുത്ത പ്രദേശം പൂർവസ്ഥിതിയിലാക്കാതെ കമ്പനിയുടെ പ്രവൃത്തി ഇവിടെ അനുവദിക്കില്ലെന്ന് സ്ഥലത്തെത്തിയ നാട്ടുകാർ പറഞ്ഞു. കരാർ കമ്പനിയുടെ ഉദ്യോഗസ്ഥനെത്തിയ വാഹനം നാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചു. നിർമാണ പ്രവൃത്തിക്കെത്തിയ വാഹനങ്ങളും തടഞ്ഞു. ഇതിനിടെ പ്രദേശവാസികളുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്ന റവന്യു ഉദ്യോഗസ്ഥരിലൊരാളുടെ പരാമർശം ബഹളത്തിനു കാരണമായി. കമ്പനിയിൽ നിന്ന് വൻതുക പിഴ ഈടാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.