
മഴക്കാല ഒരുക്കങ്ങളില്ല: പയ്യാമ്പലത്ത് വീണ്ടും സംസ്കാരം വൈകി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ കോർപറേഷൻ അധീനതയിലുള്ള പയ്യാമ്പലം പൊതുശ്മശാനത്തിൽ വീണ്ടും മൃതദേഹങ്ങളുടെ സംസ്കാരം വൈകി. മഴ മറയില്ലാത്തതാണു ഇത്തവണ സംസ്കാരം വൈകാൻ ഇടയാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 12ന് ശേഷം മൃതദേഹവുമായി എത്തിയ 3 കുടുംബങ്ങൾക്ക് 4 മണിക്കൂറോളം സംസ്കാരത്തിനായി കാത്തിരിക്കേണ്ടി വന്നു. സംസ്കാരം വൈകിയതോടെ ബന്ധുക്കൾ പ്രതിഷേധിച്ചു. മഴക്കാലത്തിന്റെ പശ്ചാത്തലത്തിൽ മുന്നൊരുക്കം നടത്താത്തതാണ് പ്രശ്നത്തിന് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.പയ്യാമ്പലം ശ്മശാനത്തിൽ മൃതദേഹങ്ങളുടെ സംസ്കാരം നടത്തുന്നതിന് 30 കളമാണുള്ളത്. ദിവസേന ശരാശരി 10 മൃതദേഹങ്ങൾ ഇവിടെ എത്താറുണ്ട്. ഇന്നലെ 9 മൃതദേഹങ്ങളാണ് സംസ്കാരത്തിനായി എത്തിയത്. സംസ്കാരത്തിനായി ആകെയുള്ളത് 6 മഴ മറ മാത്രവും. 9 മൃതദേഹങ്ങൾക്കു 6 മഴമറ മാത്രമായതോടെ സംസ്കാരം തടസ്സപ്പെട്ടു. 6 മൃതദേഹങ്ങളുടെ സംസ്കാരം നടത്തുന്നതിനിടെയാണ് മറ്റ് 3 മൃതദേഹങ്ങളും എത്തിയത്. ഇതോടെ മഴമറയില്ലാത്തതിനാൽ ആംബുലൻസിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാനായില്ല. പൂർണമായും കത്തിതീരും വരെ 3 മൃതദേഹങ്ങളുമായി ബന്ധുക്കൾക്ക് കാത്തിരിക്കേണ്ടി വന്നു. മഴയായതിനാൽ വിറക് കത്താനും സമയമെടുത്തു. കോർപറേഷൻ അധികൃതരുടെ അനാസ്ഥയാണ് പ്രതിസന്ധിക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.