
സ്വപ്നം സഫലമാകുന്നു; നടാൽ പുഴയ്ക്കു കുറുകെ പുനർനിർമിച്ച നാറാണത്ത് പാലം തുറക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നടാൽ ∙ നടാൽ–കിഴുന്ന–ഏഴര റോഡിൽ നടാൽ പുഴയ്ക്കു കുറുകെ പുനർ നിർമിച്ച നാറാണത്ത് പാലം തുറക്കുന്നു.നടാൽ, കിഴുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ജൂലൈ ഒന്നിനു നാടിനു സമർപ്പിക്കും. ഒരു പ്രദേശത്തിന്റെ ഏറെക്കാലത്തെ സ്വപ്നമാണ് സഫലമായത്. 33 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് ഒന്നര മീറ്റർ വീതിയിൽ ഇരുഭാഗങ്ങളിൽ നടപ്പാതയുമുണ്ട്. നടാൽ ഭാഗത്തക്ക് 60 മീറ്റർ നീളത്തിലും കിഴുന്ന ഭാഗത്ത് 75 മീറ്റർ നീളത്തിലും അനുബന്ധ റോഡും പണിതു. ഭൂമി ഏറ്റെടുക്കൽ പ്രവൃത്തി അടക്കം 3.45 കോടി രൂപയാണ് ആകെ ചെലവ്.
കാലപ്പഴക്കത്താൽ അപകടാവസ്ഥയിൽ ആയപ്പോഴാണ് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്. ഏഴര, ആലിങ്കീൽ, കിഴുന്ന ഭാഗങ്ങളിലുള്ളവർക്ക് ദേശീയപാതയിൽ നടാൽ ഭാഗത്തേക്ക് എളുപ്പത്തിൽ എത്താൻ ഉപകരിക്കുന്ന പാലമാണിത്. ചെറുവാഹനങ്ങൾ മാത്രം കടന്നു പോയിരുന്ന ഇവിടെ വീതി കൂടിയ പാലം നിർമിച്ചതോടെ ഗതാഗതം സുഗമമാകും.ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ ഏഴര കടപ്പുറം, തോട്ടട കടപ്പുറം തുടങ്ങിയവയെ സ്ഥലങ്ങളിലേക്ക് എളുപ്പം ഇനി എത്തിച്ചേരാം. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലും ടൂറിസ്റ്റുകൾക്ക് എത്താം. നടാൽ റെയിൽവേ ഗേറ്റ് സാങ്കേതിക തകരാർ കാരണമോ മറ്റോ അടഞ്ഞാൽ തലശ്ശേരി ഭാഗത്തേക്കു പുതിയ പാലം വഴി പോകാൻ കഴിയും.