
കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം പുനഃസ്ഥാപിച്ചില്ല: സുരക്ഷ ഒരുക്കുന്നത് തുടരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തളിപ്പറമ്പ്∙ കുപ്പം കപ്പണത്തട്ടിൽ ഇന്നലെയും മണ്ണിടിച്ചിലുണ്ടായതോടെ ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചില്ല. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് മണ്ണിടിഞ്ഞത്. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് വീഴാറായി നിന്നിരുന്ന വൈദ്യുതത്തൂണുകളും കമ്പികളും ഇന്നലെ നിലംപതിച്ചു. നേരത്തേ മണ്ണിടിഞ്ഞ മൺതിട്ടക്ക് താഴെ കോൺക്രീറ്റ് മിശ്രിതം നിറച്ച് അതിന് മുകളിൽ മണൽ ചാക്കുകൾ ഉപയോഗിച്ച് സംരക്ഷണം നൽകുന്ന പ്രവൃത്തി തുടരുകയാണ്.
മണ്ണിടിച്ചിൽ തുടരുന്നതിനാൽ ഇതു പൂർത്തിയായാൽ മാത്രമേ ഇതുവഴി വാഹന ഗതാഗതം അനുവദിക്കാൻ സാധിക്കുകയുള്ളൂവെന്ന് റവന്യു അധികൃതർ വ്യക്തമാക്കി. തളിപ്പറമ്പിൽ നിന്ന് ഏഴോം പഴയങ്ങാടി വഴിയും ചുടലയിൽ നിന്ന് മുക്കുന്ന് വഴി കുപ്പത്തേക്കുമാണ് ദിവസങ്ങളായി ദേശീയപാതയിലെ ഗതാഗതം വഴി തിരിച്ച് വിട്ടിരിക്കുന്നത്.
അന്വേഷണത്തിന് ഉത്തരവ്
കണ്ണൂർ ∙ ദേശീയപാതാ നിർമാണമേഖലയായ കുപ്പം കപ്പണത്തട്ടിൽ മണ്ണിടിച്ചിലുണ്ടായതു കാരണം ജീവിതം ദുസ്സഹമായെന്ന പരാതിയിൽ ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ ഉടൻ അന്വേഷണം നടത്തി വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ഉത്തരവിട്ടു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂൺ 21ന് കണ്ണൂർ ഗവ. ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. കലക്ടറും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ദേശീയപാതയ്ക്കായി കുന്നിടിച്ച് നിർമാണം നടത്തിയ ഭാഗമാണ് ഇടിഞ്ഞത്.