
കൊടുംവളവും അശ്രദ്ധമായ ഡ്രൈവിങ്ങും; അപകടവഴിയായി മലയോര പാത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുപുഴ ∙ ചെറിയൊരു ഇടവേളക്ക് ശേഷം മലയോരപാതയിൽ വീണ്ടും അപകടങ്ങൾ പെരുകുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പെരിങ്ങാല ഇറക്കത്തിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ചെറുപുഴ മേലെ ബസാറിലെ ഓട്ടോറിക്ഷാ ഡ്രൈവർ താന്നിച്ചാലിലെ മഞ്ഞത്താന്നത്ത് ശശികുമാർ (58) മരിച്ചതാണ് മലയോര പാതയിൽ ഏറ്റവും ഒടുവിൽ നടന്ന അപകടം.വാണിയംകുന്ന്, പാക്കഞ്ഞിക്കാട്, മഞ്ഞക്കാട്, കല്ലംങ്കോട്, പെരിങ്ങാല, കൂടപ്രം ഭാഗങ്ങളിലാണ് കൂടുതൽ അപകടങ്ങൾ. കൊടുംവളവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണു പല അപകടങ്ങൾക്കും കാരണം.
റോഡിന്റെ ഇരുവശങ്ങളിലും വളർന്നു നിൽക്കുന്ന കാടുകളും ഓവുചാലിൽ മണ്ണടിഞ്ഞു മഴവെള്ളം റോഡിലൂടെ ഒഴുകുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. മലയോരപാതയുടെ അരികിൽ നടക്കുന്ന നിർമാണ പ്രവൃത്തിക്ക് വേണ്ടി ഓവുചാൽ മണ്ണിട്ടു മൂടുന്നത് പതിവാണ്.എന്നാൽ നിർമാണ പ്രവൃത്തി പൂർത്തിയായ ശേഷം ഓവുചാലിൽ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യാൻ പലരും തയാറാകില്ല. ഇത് ഓവുചാലിലൂടെ മഴവെള്ളം ഒഴുകുന്നതിന് തടസ്സമായി മാറുന്നു.
മലയോരപാതയിൽ സ്ഥാപിച്ച പല അപകട മുന്നറിയിപ്പ് ബോർഡുകളും വാഹനം ഇടിച്ചു തകർത്ത നിലയിലാണ്. പുതിയ ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.ഇതും ദൂരെ ദിക്കിൽ നിന്നുവരുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നതിനു കാരണമാകുന്നു. മലയോരപാതയുടെ ചെറുപുഴ മുതൽ അരങ്ങം വരെയുള്ള ഭാഗങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ ഇതിനകം ഒട്ടേറെ ജീവനുകൾ പൊലിഞ്ഞു.ഇനിയെങ്കിലും അപകടങ്ങൾ ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.