
ബാരാപോൾ കനാൽ തകർച്ച: താൽക്കാലിക പ്രതിരോധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിട്ടി ∙ ബാരാപോൾ ചെറുകിട ജലവൈദ്യുത പദ്ധതി കനാലിൽ വൻചോർച്ചയും വലിയതോതിൽ വെള്ളം ഭൂമിക്കടിയിലേക്കു ഒഴുകിപ്പോകുന്ന ഗർത്തവും കണ്ടെത്തിയ സംഭവത്തിൽ താൽക്കാലിക പ്രതിരോധം ഏർപ്പെടുത്തി. കനാൽ ഭിത്തി തകർന്നത് ഉൾപ്പെടെ പരിഹരിക്കുന്നതിനുള്ള പ്രവൃത്തി നിശ്ചയിക്കുന്നതിനായി വിദഗ്ധസംഘം അടുത്തയാഴ്ച സ്ഥലം സന്ദർശിക്കും. ഗർത്തത്തിനു ചുറ്റും മണൽച്ചാക്ക് അടുക്കി നീരൊഴുക്ക് തടയുന്നതിനുള്ള പ്രവൃത്തിയാണു താൽക്കാലിക പ്രതിരോധമായി കെഎസ്ഇബി സിവിൽ വിഭാഗം നടത്തിയത്.
വൈദ്യുതി ഉൽപാദനം പൂർണമായും നിർത്തി കനാലിലേക്കു വെള്ളം ഒഴുക്കുന്നില്ലെങ്കിലും മഴയിലെത്തുന്ന നീരൊഴുക്ക് അപകടം തീർക്കാതിരിക്കാനാണിത്. ഗർത്തം കണ്ടെത്തിയ സ്ഥലവും അപകടാവസ്ഥയിലായ കനാലും സമീപത്തെ വീടുകളും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യനും അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേലും ജനപ്രതിനിധികളും സന്ദർശിച്ചു. ഇന്നലെ നടത്തിയ പരിശോധനയിൽ ഗർത്തത്തിന് 5 മീറ്ററിലധികം താഴ്ച കണ്ടെത്താനായി. കനാൽ ഭിത്തി തകർന്നു ഗർത്തവും ചോർച്ചയും കണ്ടെത്തിയ ഇലവുങ്കൽ പടി മുതൽ ഫോർബേ ടാങ്ക് വരെ 1.400 കിലോമീറ്റർ ദൂരം കനാലിന്റെ താഴ്വാരത്ത് 18 കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
കനാൽ ചോർച്ചഉദ്ഘാടനം മുതൽ
മഴ നേരത്തേ ലഭിച്ചതിനാൽ ഈ മാസം 4നു വൈദ്യുതി ഉൽപാദനം തുടങ്ങിയിരുന്നു. ബുധനാഴ്ച വരെ 5.6 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനായി. പ്രദേശവാസികൾക്കു ഭീഷണിയായ കനാൽ ചോർച്ചയും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ കെഎസ്ഇബിയുടെ അവഗണന ആരോപണമുണ്ട്. 2016ൽ ഉദ്ഘാടനം ചെയ്തപ്പോൾ മുതൽ ഉയരുന്നതാണ് കനാൽ ചോർച്ച പരാതി.
3 കിലോമീറ്റർ കനാൽ ശൃംഖലയിൽ ഇലവുങ്കൽ ജംക്ഷൻ മുതൽ പവർഹൗസ് വരെയുള്ള 1.400 കിലോമീറ്റർ അരികുവശം കരിങ്കൽകെട്ടിൽ ഇരുമ്പുവല വച്ചു കോൺക്രീറ്റ് നടത്തി നിർമാണം നടത്തിയ ഭാഗത്താണ് ആദ്യം മുതൽ ചോർച്ച ഉണ്ടാകുന്നത്. കഴിഞ്ഞദിവസം ഗർത്തം കണ്ടെത്തിയതും ഈ കനാലിലാണ്. ചോർച്ച പരിഹരിക്കാൻ 3 ഘട്ടങ്ങളിലായി 2 കോടി രൂപയിലധികം ചെലവഴിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല.
സീസണിൽ20 കോടി രൂപ വരുമാനം
ശരാശരി 20 കോടി രൂപയാണ് ഒരു സീസണിലെ വരുമാനം. കെഎസ്ഇബിയുടെ ചെറുകിട വൈദ്യുത പദ്ധതികളിൽ ഏറ്റവും ലാഭത്തിലെന്നു കണ്ടെത്തിയ ബാരാപോളിൽ കഴിഞ്ഞ വർഷത്തെ ഉൽപാദനം വച്ചു കണക്കാക്കുമ്പോൾ ശരാശരി 12 പൈസയിൽ താഴെയാണു യൂണിറ്റ് ഒന്നിനു ചെലവായിട്ടുള്ളത്. ഈ പദ്ധതിയാണു കനാൽ ചോർച്ച ശാശ്വതമായി പരിഹരിക്കുന്നതിൽ കെഎസ്ഇബി മെല്ലെപ്പോക്ക് നയം സ്വീകരിച്ചതിലൂടെ പ്രതിസന്ധിയിലായത്.