
ജീവനെടുത്ത് മണ്ണ്; വയൽ മണ്ണിട്ട് നികത്തിയത് മൂന്നര കിലോമീറ്ററോളം നീളത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാല ∙ മണ്ണിടിഞ്ഞ് ജാർഖണ്ഡ് സ്വദേശിയായ റോഡ് നിർമാണത്തൊഴിലാളി ബയാസ് ഒറാൺ മരിച്ച ചാലക്കുന്നിൽ ഇനിയും അപകടഭീഷണിയേറെ. കുന്നിടിച്ച് താഴ്ത്തിയാണ് ദേശീയപാതയുടെ പ്രധാന റോഡ് നിർമിക്കുന്നത്. ഇവിടെ മുകളിൽ പാറയും താഴെ ഭാഗത്ത് മണ്ണുമാണ്. എന്നിട്ടും കനത്ത മഴ പെയ്യുമ്പോൾ നിർമാണപ്രവൃത്തി തുടരുന്നത് നാട്ടുകാരിൽ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും പരിസരവാസികൾ പറയുന്നു. ഉദ്യോഗസ്ഥരോട് ഇക്കാര്യങ്ങൾ ഉന്നയിച്ചാൽ കേൾക്കാൻ തയാറാകില്ലെന്നും നാട്ടുകാർ പറയുന്നു. മണ്ണിടിച്ചൽ നടന്നാൽ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്താൻ സംവിധാനമില്ലാതെയാണ് പ്രവൃത്തി നടത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇന്നലെ മണ്ണിനടിയിൽപെട്ട തൊഴിലാളിയെ ഏറെനേരം കഴിഞ്ഞാണ് പുറത്തെടുക്കാനായതെന്നും ഇവർ ചൂണ്ടിക്കാട്ടി.
അപകടം മുൻപും
∙ പ്രദേശത്തെ റെയിൽവേ കട്ടിങ് ഭാഗത്ത് സർവീസ് റോഡിന്റെ അരിക് കഴിഞ്ഞാൽ റെയിൽ പാളം കടന്നുപോകുന്ന കുഴിയാണ്. സർവീസ് റോഡ് ഇടിയുമെന്ന ആശങ്കയുമുണ്ട്. ചാലക്കുന്നിന് സമീപം കിഴുത്തള്ളിയിൽ കഴിഞ്ഞദിവസത്തെ മഴയിൽ കൂറ്റൻ കോൺക്രീറ്റ് ഭിത്തിക്കുള്ളിൽ മണ്ണിട്ട് ഉയർത്തിയ ഭാഗത്തുനിന്ന് മണ്ണിടിഞ്ഞ് സംസ്ഥാനപാതയിലേക്ക് വീണിരുന്നു. ചാല ബൈപാസ് ജംക്ഷന് സമീപത്തു കൂറ്റൻ കോൺക്രീറ്റ് ബ്ലോക്കുകൾ തകർന്ന് റോഡിലേക്ക് വീണിരുന്നു.
കിഴുത്തള്ളി – നടാൽ മേൽപാലം വന്നില്ല; ദുരിതം പലവിധം
∙ ദേശീയപാത നിർമാണം തുടങ്ങുന്നതിനു മുൻപ് കിഴുത്തള്ളി മുതൽ നടാൽ വരെ മേൽപാലമാണ് നിർമിക്കുക എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഉയരത്തിൽ കൂറ്റൻ കോൺക്രീറ്റ് ബ്ലോക്കുകൾ കൊണ്ടുള്ള സംരക്ഷണഭിത്തി കെട്ടി അതിൽ മണ്ണിട്ട് നിറച്ച് റോഡ് നിർമിക്കുകയാണ് ചെയ്തത്. ചാല ജംക്ഷൻ മുതൽ നടാൽ വരെ മൂന്നര കിലോ മീറ്ററോളം വയലാണ് മണ്ണിട്ട് നികത്തിയത്. ഇത് കാരണം ജില്ലയിൽ ഏറ്റവും കൂടുതൽ നെൽക്കൃഷിയും പച്ചക്കറിക്കൃഷിയും നടത്തിയിരുന്ന വയലാണ് നഷ്ടപ്പെട്ടത്. വയലിൽ ഉണ്ടായിരുന്ന തോടിന്റെ വീതി കുറച്ചും നീർചാലുകളും കൈത്തോടുകളും മൂടിയാണ് റോഡ് നിർമാണം നടത്തിയത്. ഭൂരിഭാഗം നീർച്ചാലുകളും പുനഃസ്ഥാപിച്ചിട്ടില്ല. ഇത് കാരണം ചാല മുതൽ നടാൽ വരെ വയൽ പ്രദേശത്ത് മഴക്കാലത്ത് വെള്ളക്കെട്ട് പതിവായിട്ടുണ്ട്.
മേൽപാലമെങ്കിൽ വഴിയും മുടങ്ങില്ല
∙ കിഴുത്തള്ളി മുതൽ നടാൽ വരെ മേൽപാലമായിരുന്നു നിർമിച്ചതെങ്കിൽ ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിലൂടെ ബസുകളടക്കം വലിയ വാഹനങ്ങൾക്ക് തലശ്ശേരി ഭാഗത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുമായിരുന്നില്ല.