ഇരിട്ടി ∙ തകർന്ന് അടിത്തറ പോലുമില്ലാതായ മാക്കൂട്ടം ചുരം പാതയിൽ റോഡ് നവീകരണം പുനരാരംഭിച്ചു. കാലവർഷം ആരംഭിക്കും മുൻപ് തുടങ്ങിയെങ്കിലും മഴ നേരത്തേ എത്തിയതോടെ നവീകരണം പാതിവഴിയിൽ നിർത്തിയ കൂട്ടുപുഴ – മാക്കൂട്ടം 1.3 കിലോമീറ്റർ റീച്ചിലാണു പ്രവൃത്തി പുനരാരംഭിച്ചത്. മഴ മാറി റോഡ് നന്നായി ഉണങ്ങിയാൽ ഉടൻ ടാറിങ് നടത്തുമെന്നു നേരത്തേ ഇടക്കാല അറ്റകുറ്റപ്പണിക്കായി കരാർ എടുത്ത വിരാജ്പേട്ട
എൻബിഎൻ കൺസ്ട്രക്ഷൻസ് ഉടമ നാമേര ബല്യപ്പ നവീൻ അറിയിച്ചിരുന്നു.
7 മീറ്റർ വീതിയിൽ മെക്കാഡം ടാറിങ്ങും ഓവുചാലും ഉൾപ്പെടെ 2.8 കോടി രൂപയ്ക്ക് നവീകരിക്കുന്നതാണു പ്രവൃത്തി. നിലവിലുണ്ടായിരുന്ന റോഡ് ടാറിങ് കിളച്ചുമാറ്റിയ ശേഷം പണി നിർത്തിയ ഈ ഭാഗം അപകടാവസ്ഥയിലായിരുന്നു. മാക്കൂട്ടം ചുരം റോഡ് 19 കിലോമീറ്ററാണ്.
ഈ ദൂരമത്രയും കർണാടകയിലെ വനത്തിലൂടെയാണു കടന്നുപോകുന്നത്.
ഇതിൽ മേമനക്കൊല്ലി മുതൽ മുമ്മടക്ക് വളവ് വരെ 4 കിലോമീറ്റർ ദൂരം നവീകരിക്കുന്ന പ്രവൃത്തി മഴയ്ക്ക് മുൻപ് തന്നെ പൂർത്തിയായിരുന്നു. കുടകിലേക്കുള്ള പാതാളം എന്ന പേരിൽ മലയാള മനോരമ മാക്കൂട്ടം ചുരത്തിലെ റോഡ് തകർച്ച സംബന്ധിച്ച് നേരത്തേ വാർത്താ പരമ്പര ചെയ്തിരുന്നു. ഇതുചൂണ്ടിക്കാട്ടി എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവർ കർണാടക സർക്കാരിൽ നിവേദനങ്ങൾ നൽകിയിരുന്നു.
ദുരിതം ഒഴിയുന്നില്ല
പെരുമ്പാടി മുതൽ കേരള റൂട്ട് വരെ 2.3 കിലോമീറ്റർ ദൂരം 5.5 കോടി രൂപയ്ക്ക് നവീകരിക്കുന്ന പ്രവൃത്തിയും മഴയെത്തുടർന്നു നിർത്തിവച്ചിരുന്നു.
ഇവിടെ പ്രവൃത്തി പുനരാരംഭിച്ചിട്ടില്ല. ഡിസംബർ 15ന് അകം ഈ ഭാഗം ടാറിങ് പൂർത്തീകരിക്കുമെന്നാണ് വിരാജ്പേട്ട
നഗരസഭാ കൗൺസിലർ സി.കെ.പൃത്വിനാഥിനെ മരാമത്ത് വിഭാഗം അറിയിച്ചിട്ടുണ്ട്.
ഇതിന്റെ തുടർച്ചയായുള്ള 5 കിലോമീറ്ററോളം ദൂരത്തെ റോഡ് നവീകരിക്കാൻ വിവിധ പദ്ധതികളിൽ കരാർ തയാറായിട്ടുണ്ട്. എന്നാൽ, അവശേഷിച്ച 6.55 കിലോമീറ്റർ ദൂരവും പെരുമ്പാടി – ബിട്ടംകാല റൂട്ടിൽ 4.100 കിലോമീറ്റർ ദൂരവും ഉൾപ്പെടെ 12.5 കിലോമീറ്റർ ദൂരം നവീകരിക്കാൻ 31 കോടി രൂപയ്ക്ക് മരാമത്ത് വകുപ്പ് നൽകിയ ശുപാർശകൂടി സർക്കാർ അംഗീകരിച്ചാൽ മാത്രമേ മാക്കൂട്ടം ചുരംപാത നവീകരണം പൂർണമാകൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

