
ഇരിട്ടിയെ വിരട്ടി ‘ആഫ്രിക്കക്കാരൻ’! നശിപ്പിക്കാൻ ഒരോ ചാക്ക് ഉപ്പ് സൂക്ഷിച്ച് 10 കുടുംബങ്ങൾ; ആശങ്ക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിട്ടി∙ മനുഷ്യർക്കും സസ്യങ്ങൾക്കും ഭീഷണിയായ ആഫ്രിക്കൻ ഒച്ച് ഭീഷണി ഇരിട്ടി നഗര മേഖലയിലും. സംസ്ഥാനാന്തര പാതയിൽ ഇരിട്ടി നഗരസഭയുടെ ടേക്ക് എ ബ്രേക്ക് കെട്ടിടത്തിനു സമീപം പഴശ്ശി പദ്ധതി പ്രദേശത്താണു ആഫ്രിക്കൻ ഒച്ച് ഭീഷണി കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. നേരത്തേ ഇവിടെ മാത്രം ആയിരുന്നെങ്കിൽ, ഇപ്പോൾ ഈ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലേക്കും താമസ സ്ഥലങ്ങളിലേക്കും എത്തി തുടങ്ങി. എഇഒ ഓഫിസിനു സമീപത്തു കൂടി കടന്നുപോകുന്ന നഗരസഭാ കോൺക്രീറ്റ് ബൈപാസ് റോഡിൽ ഉൾപ്പെടെ ആഫ്രിക്കൻ ഒച്ചുകളെ കാണാം. പ്രദേശവാസികൾ ആശങ്കയിലാണ്. ഈ മേഖലയിലെ വീടുകളിലും കൃഷിയിടങ്ങളിലും ഇവയുടെ ശല്യം രൂക്ഷമാണ്.
പഴശ്ശി പദ്ധതിയുടെ 10 ഏക്കറോളം സ്ഥലം ഇവിടെ കാടും മലിനജലവും നിറഞ്ഞ നിലയിലാണ്. മുൻപ് അന്യസംസ്ഥാനങ്ങളിൽ നിന്നു പഴം, പച്ചക്കറി ലോറികളിലോ മറ്റോ എത്തിയ ഇവ പഴശ്ശി സ്ഥലത്തെ മലിന സാഹചര്യത്തിൽ പ്രജനനം നടന്നു പെരുകിയാണു ഇപ്പോൾ വ്യാപകമായതെന്നാണു പ്രദേശവാസികൾ പറയുന്നത്. പഴശ്ശി അണക്കെട്ട് വരെ വെള്ളം ഒഴുകിയെത്തുന്ന പ്രദേശത്ത് ഇവയുടെ സാന്നിധ്യം നാൾക്കുനാൾ വർധിച്ചു വരുന്നതിനാൽ ജലസംഭരണിയെ ആകെ ബാധിച്ചു കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുമോയെന്ന ഭീതിയും ശക്തമാണ്.
നഗരസഭാ ബൈപാസ് റോഡ് മേഖലയിലെ വീട്ടുകാർ ഉപ്പും കുമ്മായവും വിതറിയാണ് ഇവയെ പ്രതിരോധിക്കുന്നത്. ചത്ത ഒച്ചുകൾ ചീയുമ്പോൾ അസഹനീയ ദുർഗന്ധം ഉണ്ടാകുന്നുണ്ട്. കമുക്, കൊക്കോ, കാപ്പി, വാഴ, മഞ്ഞൾ, പൂച്ചെടികൾ, പച്ചക്കറികൾ എന്നിവയെല്ലാം വളരെ വേഗം ഇവ തിന്നു നശിപ്പിക്കുന്നതിനാൽ കർഷകന്റെ ഏറ്റവും വലിയ ശത്രുവായാണു ആഫ്രിക്കൻ ഒച്ചുകളെ കാണുന്നത്.
10 കുടുംബങ്ങൾ ആശങ്കയിൽ
ബൈപാസ് റോഡ് മേഖലയിലെ 10 കുടുംബങ്ങളാണ് ഏറെ ദുരിതം നേരിടുന്നത്. കണ്ണിയത്ത് സുശീലൻ, പുതിയ പറമ്പിൽ മായൻ, കലീഫ, റോഷൻ, സി.സുനിൽകുമാർ, രാജീവൻ, മനോജ് എന്നിവരുടെ വീടുകളിൽ പോലും ഇവയെത്തി. ഈ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലും ആഫ്രിക്കൻ ഒച്ച് ശല്യക്കാരായി മാറി. മിക്ക വീടുകളിലും ഇവയെ നശിപ്പിക്കുന്നതിനായി ഒരോ ചാക്ക് ഉപ്പ് വീതം സൂക്ഷിച്ചിട്ടുണ്ട്.