
ഓൺലൈൻ ട്രേഡിങ്: 38 ലക്ഷം രൂപ തട്ടിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പരിയാരം ∙ ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനം ചെയ്തു കൈതപ്രം സ്വദേശിയിൽനിന്ന് 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ രാജസ്ഥാൻ സ്വദേശിയെ പിടികൂടി. കണ്ണൂർ റൂറൽ പൊലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തിലുള്ള സംഘമാണു രാജസ്ഥാനിലെത്തി പ്രതി കമലേഷിനെ(20) അറസ്റ്റ് ചെയ്തത്. 8 ദിവസം രാജസ്ഥാനിൽ ക്യാംപ് ചെയ്താണ് അജ്മീറിനു സമീപത്തെ കിഷൻഗഞ്ച് എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത്.
വാട്സാപ് ഗ്രൂപ്പ് വഴി പരിചയപ്പെട്ട വ്യക്തി നിർദേശിച്ചതനുസരിച്ച് 2024 മേയ് 9 മുതൽ ജൂൺ 5 വരെയാണു കൈതപ്രം സ്വദേശി വിവിധ അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിച്ചത്. എന്നാൽ നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ ലഭിക്കാത്തതിനെ തുടർന്നു പരിയാരം പൊലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെൽ എസ്ഐ സൈബുകുമാർ, എഎസ്ഐ മുഹമ്മദ് റഷീദ്, സീനിയർ സിപിഒമാരായ പി.പി.സിയാദ്, സി.പി.ദിൽജിത്ത് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. പയ്യന്നൂർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.