
പയ്യാവൂർ ∙പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ വാർഡുകൾ മാറി വോട്ടർമാർ ഉൾപ്പെട്ടത് തിരുത്തുന്നതിന് വേണ്ടി പഞ്ചായത്ത് സ്വമേധയാ നടത്തുന്ന പ്രക്രിയയുടെ മറവിൽ വ്യാപകമായി ക്രമക്കേട് നടത്താനുള്ള ശ്രമം നടക്കുന്നതായി പ്രതിപക്ഷ പഞ്ചായത്ത് അംഗങ്ങൾ ആരോപിച്ചു.ഡീലിമിറ്റേഷൻ കമ്മിഷൻ നടത്തിയ വാർഡ് വിഭജനത്തിൽ തന്നെ വ്യാപകമായ ക്രമക്കേടുകളും നിയമവിരുദ്ധ പ്രവർത്തനങ്ങളുമാണ് ഭരണസമിതിയുടെ നിർദേശത്തെ തുടർന്ന് ചുമതലയുള്ള ഉദ്യോഗസ്ഥർ നടത്തിയത്.
ആയതിനു ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ വോട്ടർമാർ തെറ്റായി വാർഡ് മാറി ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ ആയത് സ്വമേധയാ തിരുത്താം എന്നുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തിന്റെ മറവിലാണ് സിപിഎമ്മിന്റെയും ഭരണസമിതിയും നേതൃത്വത്തിന്റെയും നിർദേശത്തെ തുടർന്ന് പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്രമക്കേടിനു ശ്രമിക്കുന്നത്.
ഇടതുപക്ഷത്തിന് ജയസാധ്യത കുറഞ്ഞ വാർഡുകളിൽ നിന്ന് യുഡിഎഫ് അനുകൂല വോട്ടർമാരെ കൂട്ടത്തോടെ മറ്റു വാർഡുകളിലേക്കു മാറ്റി ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.വ്യാപകമായി വോട്ടർമാരെ പട്ടികയിൽനിന്ന് നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നാട്ടിൽ ഉള്ളവരുടെ വരെ വോട്ട് തള്ളിക്കാനുള്ള നടപടികൾ നടക്കുന്നു. പഞ്ചായത്തിൽ നിയമിക്കപ്പെട്ട
സിപിഎം അനുകൂല താൽക്കാലിക കരാർ ജീവനക്കാരാണ് ഇത്തരത്തിൽ ക്രമക്കേടുകൾക്ക് നേതൃത്വം നൽകുന്നത്.
ഡീലിമിറ്റേഷൻ പ്രവർത്തനങ്ങളും വോട്ടർപട്ടിക പ്രവർത്തനങ്ങളും സുതാര്യമായും നിയമപരമായും നടത്തണമെന്നിരിക്കെ നിയമവിരുദ്ധമായി പാർട്ടി താൽപര്യം സംരക്ഷിക്കാൻ വേണ്ടി നിയമിക്കപ്പെട്ട താൽക്കാലിക ഉദ്യോഗസ്ഥരെ കൊണ്ടും മറ്റും ഇത്തരം ചുമതലകൾ ചെയ്യിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.
ഇത്തരത്തിൽ ആരെങ്കിലും ഉണ്ടാക്കുന്ന തെറ്റായ പട്ടികയുടെയും അന്വേഷണം റിപ്പോർട്ടുകളുടെയും താഴെ ഒപ്പിട്ടു കൊടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.
വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ക്രമക്കേടിനെതിരെ നിലവിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
വോട്ടർ പട്ടികയിലും ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടാൽ വീണ്ടും നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും, പഞ്ചായത്ത് അംഗങ്ങളായ ടെൻസൺ ജോർജ്, ടിപി അഷ്റഫ്, ജിത്തു തോമസ്, ആനീസ് നെട്ടനാനിക്കൽ, സിന്ധു ബെന്നി, സിജി ഒഴാങ്കൽ എന്നിവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]