
പാറയ്ക്കാമലയിൽ കാട്ടാനക്കൂട്ടം വീണ്ടും; വ്യാപക കൃഷിനാശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിട്ടി∙ അയ്യൻകുന്ന് പഞ്ചായത്തിലെ പാറയ്ക്കാമല മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ താണ്ഡവം. വ്യാപക കൃഷിനാശം വരുത്തി. ഞായറാഴ്ച രാത്രി കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം ദേവസ്യ ചാമക്കാലായിൽ, ബിജു ചാമക്കാലായിൽ, തോമസ് മേച്ചേരിക്കാലായിൽ, ജോണി ആലംചേരി, ബിജു ആലംചേരി എന്നിവരുടെ കൃഷികൾ നശിപ്പിച്ചു. വാഴ, തെങ്ങ്, കമുക്, മരച്ചീനി എന്നിവ ചവിട്ടി നശിപ്പിച്ചു. കേരള വനത്തിൽ നിന്നു എത്തിയ 6 ആനകൾ അടങ്ങിയ കൂട്ടമാണ് വ്യാപകനാശം വരുത്തിയത്.
രാത്രി 11 ന് എത്തിയ കാട്ടാനക്കൂട്ടം പുലർച്ചെ വരെ കൃഷിവിളകൾ നശിപ്പിച്ചു. 2 ആനകൾ മുടിക്കയം – പാറയ്ക്കാമല – വാണിയപ്പാറ റോഡിലും ഭീഷണിയായി നിലയുറപ്പിച്ചു. കഴിഞ്ഞ രാത്രി പാറയ്ക്കാമലയിൽ കൃഷിനാശം വരുത്തിയ ആനകളിൽ ഒന്നാണു 2 ആഴ്ച മുൻപ് കച്ചേരിക്കടവിൽ ബാരാപുഴത്തീരത്തു സുരിജയെ ആക്രമിച്ചതെന്നു പ്രദേശവാസികൾ പറഞ്ഞു. പാലത്തിൻകടവ് വാണിയപ്പാറ റൂട്ടിൽ 4 കിലോമീറ്റർ സോളർ വേലി നിർമിച്ചു വനം വകുപ്പ് ചാർജ് ചെയ്തിരുന്നു. ഈ സമയം കാട്ടിൽ കയറാതെ ജനവാസ മേഖലയിലെ കാടുകളിൽ ഒളിച്ചിരുന്ന 8 ആനകൾ പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ടെന്നും ഇവയാണു തുടർച്ചയായി നാശം വിതയ്ക്കുന്നതെന്നുമാ ണു ഗ്രാമീണരുടെ പരാതി.
ഇന്നലെ പകൽ വനം വകുപ്പ് സ്ഥലത്ത് എത്തിയപ്പോഴും 2 ആനകൾ ജനവാസ മേഖലയിൽ ഉണ്ടായിരുന്നു. ഇവയെ ഇരിട്ടി സെക്ഷൻ ഫോറസ്റ്റർ സി.സുനിൽകുമാറിന്റെ നേതൃത്വത്തിൽ തുരത്തി.അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പളിക്കുന്നേൽ, സ്ഥിരം സമിതി അധ്യക്ഷരായ ഐസക് ജോസഫ്, സീമ സനോജ് ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി, പഞ്ചായത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടത്തിൽ, സജി മച്ചിത്താന്നി, സെലീന ബിനോയി എന്നിവർ സ്ഥലം സന്ദർശിച്ചു. സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറി കെ.വി.സക്കീർ ഹുസൈൻ, അയ്യൻകുന്ന് ലോക്കൽ സെക്രട്ടറി ദിലീപ് മോഹൻ, ഒ.എ.അബ്രാഹം എന്നിവരും സ്ഥലത്തെത്തിയിരുന്നു.
സോളർ തൂക്കുവേലി പ്രവൃത്തിയിൽ ‘കെൽ’ അനാസ്ഥ
അയ്യൻകുന്ന് പഞ്ചായത്തിന് 46 കിലോമീറ്റർ വനാതിർത്തി ഉണ്ട്. മുടിക്കയം, കച്ചേരിക്കടവ്, പാലത്തിൻകടവ്, പാറയ്ക്കാമല ഗ്രാമങ്ങളുടെ ഒരുവശം കർണാടക വനവും മറുവശം കേരള വനവും ആണ്. 2 വനമേഖലകളിൽ നിന്ന് ആനക്കൂട്ടം എത്തി നാശം വിതയ്ക്കും. കർണാടക അതിർത്തിയിൽ കേരള വനംവകുപ്പ് നേതൃത്വത്തിൽ കച്ചേരിക്കടവ് മുതൽ പാലത്തിൻകടവ് വരെ 6.5 കിലോമീറ്റർ ദൂരം 53.8 ലക്ഷം രൂപ ചെലവിൽ തൂക്കുവേലി നിർമിക്കുന്ന പ്രവൃത്തി മുടിക്കയം വരെ 3 കിലോമീറ്റർ പൂർത്തിയായി. അവശേഷിച്ച ഭാഗം പ്രവൃത്തി നടക്കുന്നുണ്ട്. കർണാടക അതിർത്തിയിൽ അവശേഷിക്കുന്ന ബാരാപോൾ മുതൽ പൊട്ടിച്ചപ്പാറ വരെ 1.5 കിലോമീറ്റർ ദൂരം തൂക്കുവേലി നിർമിക്കാൻ പഞ്ചായത്ത് വിഹിതം 3 ലക്ഷം രൂപ അടച്ചെങ്കിലും ടെൻഡർ നടപടികളിലാണു ഇപ്പോഴും.
പാലത്തുംകടവ് മുതൽ കരി വരെ 5 കിലോമീറ്റർ നിലവിലുള്ള സോളർ തൂക്കുവേലി വനം വകുപ്പ് അറ്റകുറ്റപ്പണി നടത്തി ചാർജ് ചെയ്തെങ്കിലും കെൽ ഏറ്റെടുത്ത കേരള അതിർത്തി മേഖലയിലെ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടില്ല. മുടിക്കയം – പാറയ്ക്കാമല – വാണിയപ്പാറ റൂട്ടിൽ 4 കിലോമീറ്റർ മാത്രം ആണു കെൽ പൂർത്തിയാക്കിയത്. നാട്ടുകാർ അടിക്കാട് തെളിച്ചു കൊടുത്ത ഭാഗത്ത് പോലും പ്രവൃത്തി തുടങ്ങിയിട്ടില്ല.
പൊട്ടിച്ചപ്പാറ – കരി, കരി – പാറയ്ക്കാമല എന്നിങ്ങനെ 2 റീച്ചുകളിലായി സോളർ തൂക്കുവേലി പണിയാൻ കെൽ 70 ലക്ഷത്തോളം രൂപയ്ക്ക് കരാർ ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തീകരിക്കുകയും ബാരാപോൾ ട്രഞ്ച് വീയർ മുതൽ കുളത്തിനാൽ ജോൺസന്റെ കൃഷിയിടം വരെയുള്ള 2 കിലോമീറ്റർ പ്രതിരോധം ഒന്നും ഇല്ലാതെ അവശേഷിക്കുന്ന ഭാഗം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തി പൂർത്തിയാക്കുകയും ചെയ്താൽ മാത്രമേ ഈ പ്രദേശങ്ങൾ കാട്ടാന ശല്യത്തിൽ നിന്നു വിമുക്തമാകുകയുള്ളൂ.
ആറളം ഫാമിൽ നിന്നു തുരത്തിയ ആനകൾ?
അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളുടെ വനാതിർത്തി ഗ്രാമങ്ങളിൽ ഇപ്പോൾ തുടർച്ചയായി എത്തി നാശം വിതയ്ക്കുന്നത് ആറളം ഫാമിൽ നിന്നു തുരത്തിയ കാട്ടാനകളെന്ന് പ്രദേശവാസികൾ. ഈ പ്രദേശങ്ങളിൽ നേരത്തേ കാട്ടാന ശല്യം ഉണ്ടെങ്കിലും അടുത്ത കാലത്ത് വർധിച്ചിട്ടുണ്ട്. ആറളത്തു നിന്നു തുരത്തുന്ന ആനകൾ വയനാടൻ കാടുകളിലേക്കു പോയില്ലെങ്കിൽ അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളുടെ വനാതിർത്തി ഗ്രാമങ്ങളിൽ എത്താൻ സാധ്യത ഉണ്ടെന്നു അധികൃതർ തന്നെ ആശങ്ക മുൻകൂട്ടി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പഞ്ചായത്തുകളുടെ വനാതിർത്തി ഗ്രാമങ്ങളിൽ പൂർണമായും കാട്ടാന പ്രതിരോധം ഏർപ്പെടുത്തിയില്ലെങ്കിൽ ആറളത്തെ ആനമതിൽ പണി കൂടി പൂർത്തിയാകുന്നതോടെ ഭീഷണി ശക്തമാകും.