
ഊരാക്കുടുക്കായി കൊട്ടിയൂരിലെ ഗതാഗതം: 20 കിലോമീറ്റർ നീളുന്ന കുരുക്ക്; റോഡുകൾ സ്തംഭിച്ച നിലയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേളകം ∙ ഊരാക്കുടുക്കായി കൊട്ടിയൂരിലെ ഗതാഗതം. നിലവിൽ 6 മണിക്കൂറായി കൊട്ടിയൂരിലേക്കുള്ള റോഡുകൾ സ്തംഭിച്ച നിലയിലാണ്. ശനിയാഴ്ച 15 കിലോമീറ്ററിൽ അധികമായിരുന്നെങ്കിൽ ഇന്ന് 20 കിലോമീറ്റർ നീളുന്ന കുരുക്കാണ് രൂപപ്പെട്ടിട്ടുള്ളത്. കണിച്ചാർ മുതൽ പാൽച്ചുരം ബോയ്സ് ടൗൺ വരെ നീണ്ട ഗതാഗത കുരുക്കാണ് മലയോര ഹൈവേയിൽ ഉണ്ടായിട്ടുള്ളത്. പത്ത് കിലോമീറ്ററിലധികം ദൂരം നടന്നാണ് ഇപ്പോൾ ഭക്തർ സന്നിധാത്തിൽ എത്തുന്നത്. നാല് മണി മുതൽ ഭക്തജനങ്ങൾ കൊട്ടിയൂരിലേക്ക് എത്തി തുടങ്ങിയിരുന്നു. കൊട്ടിയൂർ സമാന്തര പാതയിലൂടെ ഗതാഗതം തിരിച്ചു വിട്ടതോടെ അവിടെയും കുരുക്കായി.
വലിയ വാഹനങ്ങൾ കൊട്ടിയൂരിന്റെ സമീപ പ്രദേശങ്ങളിൽ ഭക്തജനങ്ങളെ ഇറക്കിയ ശേഷം പാർക്ക് ചെയ്യുകയാണ്. കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം റോഡിലൂടെ ചെറു വാഹനങ്ങൾ മാത്രമാണ് കടത്തി വിടുന്നത് അഞ്ച് കിലോമീറ്ററുകൾക്ക് അപ്പുറം വാഹനം പാർക്ക് ചെയ്ത ശേഷം കാൽനടയായി ഭക്ത ജനങ്ങൾ കൊട്ടിയൂരിലേക്ക് പോകേണ്ടതായി വരുന്നു. കനത്ത മഴയും തുടരുകയാണ്. പാർക്കിങ് ഏരിയകൾ മുഴുവൻ നിറഞ്ഞു കഴിഞ്ഞു. രണ്ടാം ശനിയാഴ്ച ആയിരുന്നതിനാൽ ഇന്നലെ തിരക്ക് വർധിച്ചെങ്കിൽ ആദ്യ ആരാധനാ ദിനവും ഞായറാഴ്ചയും കൂടി ആയതോടെയാണ് ഭക്തജനങ്ങൾ കൂട്ടത്തോടെ എത്താൻ കാരണമായത്. ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്.
കൊട്ടിയൂർ യാത്രക്കാർ വലഞ്ഞു
ഗതാഗതക്കുരുക്കിൽ പെട്ട് കൊട്ടിയൂർ യാത്രക്കാർ വലഞ്ഞു. എല്ലാ വർഷത്തെയുംപോലെ ഇത്തവണയും മലയോര ഹൈവേയിലെ കണിച്ചാർ മുതൽ പാൽചുരം വരെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലായി. ഇന്നലെ രാവിലെ നാല് മണി മുതൽ ഭക്തർ കൊട്ടിയൂരിലെത്തി തുടങ്ങിയിരുന്നു. ആറ് മണിയോടെ ഗതാഗതക്കുരുക്ക് 5 കിലോമീറ്ററിലധികം നീണ്ടു. 10 മണിയോടെ 15 കിലോമീറ്ററിലധികം ദൂരം ഗതാഗതക്കുരുക്കിലായി. വൈകുന്നേരം 6 മണി വരെ സമാനമായ സ്ഥിതിയായിരുന്നു. കൊട്ടിയൂർ സമാന്തരപാതയിലൂടെ ഗതാഗതം തിരിച്ചുവിട്ടിട്ടും കുരുക്കിന് കാര്യമായ ശമനമുണ്ടായില്ല.
വലിയ വാഹനങ്ങൾ കൊട്ടിയൂരിന്റെ സമീപ പ്രദേശങ്ങളിൽ ഭക്തരെ ഇറക്കി പാർക്ക് ചെയ്തു. അഞ്ച് കിലോമീറ്ററിലേറെ കാൽനടയായി ഭക്തർക്കു കൊട്ടിയൂരിലേക്ക് പോകേണ്ടിവന്നു. കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം റോഡിലൂടെ ചെറുവാഹനങ്ങൾ മാത്രമാണ് കടത്തിവിട്ടത്. പാർക്കിങ് ഏരിയകൾ മുഴുവൻ നിറഞ്ഞതോടെയാണ് കുരുക്ക് രൂപപ്പെട്ട് തുടങ്ങിയത്. വീടുകളുടെ മുറ്റത്തും ഇടവഴികളിലും വരെ വാഹനങ്ങൾ പാർക്ക് ചെയ്താണു ഭക്തർ നടന്നു പോയത്. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും അവധി ദിനങ്ങളായതിനാൽ ഭക്തജനങ്ങൾ കൊട്ടിയൂരിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
കുരുക്കിന് പലകാരണം
∙ മലയോര ഹൈവേയിൽ ടാറിങ്ങിനോട് ചേർന്ന് ശുദ്ധജല പദ്ധതിക്കു പൈപ്പിടുന്നതിനായി എടുത്ത കുഴികളുള്ളതിനാൽ വലിയ വാഹനങ്ങൾക്ക് വശം കൊടുക്കാൻ സാധിക്കാതെ വരുന്നു. മഴക്കാലത്തിന് തൊട്ടു മുൻപ് മൂടിയ ഈ കുഴികളിലെ ചെളിയിൽ ചക്രങ്ങൾ താഴ്ന്ന് വാഹനങ്ങൾ കുടുങ്ങുന്നുമുണ്ട്.
∙ വാഹനങ്ങളിൽ നിന്നിറങ്ങി ഭക്തർ നടന്നു പോകാൻ തുടങ്ങിയതും ഗതാഗതക്കുരുക്ക് വർധിപ്പിച്ചു. മലയോര ഹൈവേ നിർമിച്ച് 10 വർഷം പിന്നിട്ടിട്ടും നടപ്പാത നിർമിച്ചിട്ടില്ല. 12 മീറ്റർ വീതിയിൽ റോഡ് നിർമിക്കാൻ സ്ഥലം ഏറ്റെടുത്തിട്ടും 5.6 മീറ്റർ വരെയാണ് ടാറിങ്ങിന് വീതിയുള്ളത്. മണത്തണ മുതൽ അമ്പായത്തോട് വരെ ഒരിടത്തു പോലും നാടപ്പാതയും ഡ്രയ്നേജും നിർമിച്ചില്ല. ഫുട്പാത്ത് നിർമിക്കാനുള്ള ഭാഗം കാടു മൂടി കിടക്കുകയാണ്. റോഡിലേക്ക് മഴവെള്ളം ഒഴുകിയെത്തുന്നത് തടയാനും നടപടി സ്വീകരിച്ചിട്ടില്ല. അതിനാൽ തന്നെ നടന്നു പോകാനും ഏറെ ബുദ്ധിമുട്ടാണ്.
∙ സമാന്തര പാതയുടെ സ്ഥിതിയും ഭിന്നമല്ല. 8 മീറ്റർ വീതിയുണ്ടെങ്കിലും ടാറിങ്ങിന് 3.75 മീറ്റർ മാത്രമാണ് വീതി. നടപ്പാതയോ ഡ്രയ്നേജോ ഇല്ല. ഇതിനാൽ നടന്നു പോകാൻ പ്രയാസമാണ്. രണ്ട് വാഹനങ്ങൾക്ക് വശം കൊടുക്കാൻ പോലും സാധിക്കില്ല.
∙ ഉത്സവത്തിന് നാല് മാസം മുൻപ് മുതൽ ജില്ലാ കലക്ടർ, പൊലീസ്, പഞ്ചായത്ത് എന്നിവർ എല്ലാം വിവിധ വകുപ്പുകളെ വിളിച്ചു ചേർത്ത് ആലോചനാ യോഗങ്ങളും ചർച്ചകളും നടത്താറുണ്ട്. എന്നാൽ, മരാമത്ത് വകുപ്പ് യോഗത്തിൽനിന്നു വിട്ടുനിൽക്കുകയാണ് പതിവ്. നിർദേശങ്ങൾ അറിയിക്കാറുണ്ടെങ്കിലും ആവശ്യമായ സൗകര്യം ഒരുക്കാറില്ല. ഒട്ടേറെപ്പേർ ആചാരങ്ങൾ പാലിച്ച് കാൽനടയായി വരുന്ന റോഡായിട്ടും ഗതാഗതസൗകര്യം ഒരുക്കാൻ മരാമത്ത് വകുപ്പ് ശ്രദ്ധിക്കാറില്ല. 3 വർഷമായി മലയോര ഹൈവേയുടെ മണത്തണ മുതൽ അമ്പായത്തോട് വരെയുള്ള ഭാഗം റോഡ് ഫണ്ട് ബോർഡിന്റെ കൈവശമാണ് ഉള്ളത്.
∙ ദർശനത്തിന് എത്തിയവർ സന്നിധാനത്തിൽ കൂടുതൽ സമയം തങ്ങിയതും തിരക്ക് വർധിക്കാൻ കാരണമായി. ആദ്യമെത്തിയ വാഹനങ്ങൾ മടങ്ങാൻ വൈകിയതോടെ പാർക്കിങ് സൗകര്യം കുറഞ്ഞു.