
ദേശീയപാത നിർമാണം: നികത്തിയ പുല്ലൂപ്പി ചതുപ്പിൽ വെള്ളം കയറി; മണ്ണൊലിപ്പ് രൂക്ഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നികത്തിയ പുല്ലൂപ്പി ചതുപ്പിൽ വെള്ളം ഒഴുക്കിക്കളയാനുള്ള കലുങ്കിനു വീതിയില്ലാത്തതിനാൽ ശക്തമായ ജലപ്രവാഹത്തിൽ മണ്ണൊലിപ്പ് തുടരുന്നു. കൂടാതെ സമീപ പ്രദേശങ്ങളിലേക്കു വെള്ളം കയറുന്നുമുണ്ട്. കലുങ്കിനു വീതി വേണമെന്ന് പ്രദേശവാസികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും പുല്ലൂപ്പി മേഖലയിലേക്ക് എത്തുന്ന വെള്ളം മുഴുവൻ ഒഴുകാൻ ഒന്നര മീറ്റർ വീതിയിൽ മാത്രമാണ് ഓട നിർമിച്ചിരിക്കുന്നത്. അതിനാൽ ഡാം തുറന്നു വിടുന്നതു പോലെയാണു മഴ പെയ്താൽ കലുങ്കിലൂടെ വെള്ളം ഒഴുകുന്നത്.
സമീപ പ്രദേശങ്ങളിൽ പെയ്യുന്ന മഴവെള്ളം ഒന്നാകെ പുല്ലൂപ്പിയിലേക്കാണ് ഒഴുകിയെത്തുന്നത്. പുല്ലൂപ്പി മേഖലയിലെ ചതുപ്പു നിറയെ കണ്ടൽക്കാടുകളായിരുന്നു. ആ കണ്ടൽക്കാടുകളെ വേരോടെ പിഴുതെറിഞ്ഞാണ് പുല്ലുപ്പിയിലെ ചതുപ്പിലൂടെ ദേശീയ പാതയുടെ നിർമാണം പുരോഗമിക്കുന്നത്. ഒറ്റ മഴയ്ക്കു തന്നെ സമീപ പ്രദേശങ്ങളിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. കാട്ടാമ്പള്ളി അണക്കെട്ട് തുറന്നാലുള്ള വെള്ളവും ഇവിടേക്ക് ഒഴുകിയെത്തും. അതോടെ പ്രദേശം മുഴുവൻ മുങ്ങുമെന്ന ആശങ്കയാണു ജനങ്ങൾക്കുള്ളത്. വെള്ളം കെട്ടിനിന്നു നെൽവയൽ മൂടുമെന്ന കാരണത്താൽ ഇവിടെ മേൽപാത നിർമിക്കണമെന്ന ആവശ്യം നേരത്തേ ഉയർന്നെങ്കിലും അധികൃതർ കണ്ണടച്ചു.