
കൂത്തുപറമ്പിലെ ഗതാഗത പരിഷ്കരണം; യോഗതീരുമാനങ്ങൾ നടപ്പായില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂത്തുപറമ്പ് ∙ വിദ്യാലയങ്ങൾ തുറക്കുന്നതോടെ നഗരത്തിലുണ്ടാകുന്ന വാഹനത്തിരക്കും കൊട്ടിയൂർ ഉത്സവവും പരിഗണിച്ച് നഗരത്തിലെ ട്രാഫിക് സംവിധാനം മെച്ചപ്പെടുത്താൻ വിളിച്ചു ചേർത്ത ട്രാഫിക് പരിപാലന കമ്മിറ്റി യോഗത്തിന്റെ തീരുമാനം വൃഥാവിലായി. ആഴ്ച രണ്ട് പിന്നിട്ടെങ്കിലും തീരുമാനങ്ങളിൽ ഒന്നുപോലും പാലിക്കപ്പെട്ടില്ല. നഗരമധ്യത്തിലെ അനധികൃത ഇരുചക്ര വാഹന പാർക്കിങ് ഒഴിവാക്കാനും ഇരുചക്ര വാഹനങ്ങൾക്ക് വൈദ്യുതി ഓഫിസിന് മുൻപിൽ സ്റ്റേഡിയത്തിന്റെ ഒരു വശത്തെ ഒഴിഞ്ഞ ഭാഗം താൽക്കാലികമായി പാർക്കിങ്ങിന് അനുവദിക്കാനും തീരുമാനിച്ചിരുന്നു.
ഗേറ്റ് തുറന്ന് വച്ചെങ്കിലും ഒറ്റ വാഹനം പോലും മൈതാനത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റിയിട്ടില്ല. ഗേറ്റിന് മുൻവശം നിറയെ ഇരുചക്ര വാഹനങ്ങളാണ്. മാറോളിഘട്ടിന് മുൻപിൽനിന്ന് ട്രഷറി റോഡിലേക്ക് വാഹനങ്ങൾ കടന്നു പോകാനും തിരിച്ച് നഗരത്തിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കാനും വൺവേ സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചിരുന്നു. ഒന്നും നടന്നില്ല. നഗരസഭാ നമ്പറുമായി നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷകളുടെ പരിശോധന നടത്തുന്നതിന് മോട്ടർ വാഹന വകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും നടപ്പായില്ല.
പൂക്കോട് ടൗണിൽ റോഡ് മുറിച്ചു കടക്കുന്നതിന് സീബ്രാ ലൈൻ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും അതും പ്രാവർത്തികമായില്ല. ബസ് ഉടമസ്ഥ സംഘം പ്രതിനിധികളും ഓട്ടോ ഡ്രൈവർമാരുടെ സംഘടന പ്രതിനിധികളും പൊലീസ് ഇൻസ്പെക്ടറും ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി പ്രതിനിധികളും വ്യാപാരികളും പങ്കെടുത്ത യോഗത്തിലെ തീരുമാനമാണ് ഇത്രയും ദിവസമായിട്ടും നടപ്പാകാത്തത്.