
വാഗ്ദാനം ഉയർന്ന പലിശ, ഫോണിലൂടെ ഭീഷണി; ജാമ്യത്തിലിറങ്ങി തട്ടിപ്പ് വ്യാപിപ്പിച്ച് രാഹുൽ ചക്രപാണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ രാഹുൽ ചക്രപാണിയും സംഘവും മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങി കണ്ണൂർ, കാസർകോട് ജില്ലകളിലായി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി നിക്ഷേപകർ. മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കാനറാ ഫിഷ് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി എന്നീ പേരുകളിൽ സ്ഥാപനം ആരംഭിച്ചാണ് രാഹുൽ ചക്രപാണിയും സംഘവും പണം തട്ടിയതെന്ന് നിക്ഷേപകർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
യുവാക്കളെ ജോലിക്കെടുത്ത് അവർ വഴി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പണമാണ് തട്ടിയത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിക്കുന്നത്. അഞ്ച് വർഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളും മാസം തോറും പലിശ നൽകുന്ന നിക്ഷേപങ്ങളുമാണ് സ്വീകരിക്കുന്നത്. ആദ്യഘട്ടത്തിൽ സ്ഥിരമായി പലിശ നൽകിയിരുന്നെങ്കിലും പിന്നീട് നിലച്ചു. 2019ൽ നിക്ഷേപം നടത്തി 2024ൽ കാലാവധി പൂർത്തിയായെങ്കിലും പലർക്കും പണം ലഭിച്ചില്ല. രാഹുൽ ചക്രപാണിക്കെതിരെ ഇതിനകം തന്നെ നിരവധിപേർ പരാതി നൽകുകയും ഇയാൾ ജയിലിലാകുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങി മറ്റു ജില്ലകളിലേക്ക് തട്ടിപ്പ് വ്യാപിപ്പിക്കുകയാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് പുതിയ ഓഫിസുകൾ തുറന്ന് നിക്ഷേപം സ്വീകരിക്കാൻ ആരംഭിച്ചിട്ടുള്ളത്.
പരാതി നൽകിയ ചിലരെ രാഹുൽ ചക്രപാണി ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി. രാഹുൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കുന്നതിനാൽ പൊലീസ് കാര്യമായ നടപടി സ്വീകരിക്കുന്നില്ല. കൂലിപ്പണിക്കാരുൾപ്പെടെയുള്ള നിക്ഷേപകർ ആത്മഹത്യയുടെ വക്കിലാണ്. ഒരു ലക്ഷം രൂപ മുതലാണ് പലർക്കും നഷ്ടമായിരിക്കുന്നത്. പണം നഷ്ടമായവരെ ഒരുമിച്ചുകൂട്ടി സമിതി രൂപീകരിക്കുമെന്നും നിക്ഷേപകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇ.വി.രവീന്ദ്രൻ, എം.പവിത്രൻ, ജിൽബി സ്കറിയ, എം.പി.ഗംഗാധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.