
ആറളം ഫാമിൽ സ്കൂളിനു സമീപവും കാട്ടാനക്കൂട്ടം ; ആശങ്കയുടെ നിഴലിൽ അധ്യയനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിട്ടി∙ ആനമതിൽ തീരാത്ത പ്രതിസന്ധികൾക്കിടെ ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം വരെ എത്തി കാട്ടാനക്കൂട്ടം. തിങ്കളാഴ്ച രാത്രി 12 ആനകളുടെയും ഇന്നലെ രാവിലെ 4 ആനകളുടെയും സാന്നിധ്യം കണ്ടെത്തിയതോടെ ആറളം ആർആർടിയുടെ നേതൃത്വത്തിൽ വനപാലക സംഘം കാവൽ ഏർപ്പെടുത്തി. സ്കൂളിനു സമീപത്ത് നിന്നു ആനകളെ പടക്കം പൊട്ടിച്ചും യന്ത്ര അറക്കവാൾ പ്രവർത്തിച്ചും താൽക്കാലികമായി ദൂരേക്കു മാറ്റി. ജനങ്ങൾക്കു മുന്നറിയിപ്പ് നൽകി വനത്തിലേക്കു തുരത്തും. കടുത്ത ആശങ്കയുടെ നിഴലിലാണ് സ്കൂൾ പ്രവർത്തനം.ചുറ്റുമതിൽ ഉണ്ടെങ്കിലും സമീപം കാടുനിറഞ്ഞു വനതുല്യമായി ഫാം കൃഷിയിടത്തിന്റെ ഭാഗമായ പ്രദേശമാണ്. കാട് പിടിച്ചു കിടക്കുന്നതാണ് ആനസാന്നിധ്യത്തിനു വഴിയൊരുക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി വളയംചാലിലെ രാജൻ – ബിന്ദു ദമ്പതികളുടെ വീടിന്റെ അടുക്കള ഷെഡ് കാട്ടാന തകർത്തിരുന്നു. 3 പിഞ്ചുകുട്ടികൾ അടക്കം വീട്ടിൽ ഉണ്ടായിരുന്ന 8 പേർ അത്ഭുതകരമായാണു രക്ഷപ്പെട്ടത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, അംഗം കെ.ശോഭ എന്നിവർ സന്ദർശിച്ചു. കഴിഞ്ഞ രാത്രി ആന എത്തിയതും രാജനും മകനും നേരെ പാഞ്ഞടുത്തതും വിശദീകരിച്ച രാജന്റെ ഭാര്യ ബിന്ദു ഭയം മൂലം ഉറങ്ങാൻ കഴിയുന്നില്ലെന്നു പറഞ്ഞു.
ജീവഭയത്തിൽ 2000 കുടുംബങ്ങൾ
ആനമതിൽ നിർമാണവും നിലച്ചതോടെ രാപകലില്ലാതെ 60 ഓളം കാട്ടാനകൾ വിഹരിക്കുന്നതിനിടയിൽ ജീവഭയവുമായി കഴിയാൻ വിധിക്കപ്പെട്ടു 2000 ത്തോളം ആദിവാസി കുടുംബങ്ങളും ഫാം ജീവനക്കാരും തൊഴിലാളികളും. ഇവർക്കു പുറമേ രാവിലെ എത്തി ജോലി ആരംഭിക്കുന്ന നൂറോളം തെങ്ങു ചെത്തുതൊഴിലാളികളും ആശങ്കയുടെ നിഴലിലാണ്. സമ്പൂർണ ഭവന പദ്ധതി പൂർത്തിയാകാത്തതിനാൽ കെട്ടുറപ്പില്ലാത്തതും പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞതുമായ വീടുകളിലാണു ആയിരക്കണക്കിനു ആദിവാസികൾ കഴിയുന്നത്.3375 കുടുംബങ്ങൾക്ക് ഭൂമി വിതരണം ചെയ്തിട്ടുണ്ടെങ്കിലും ആന ഭീഷണിയുള്ളതിനാൽ 1600 കുടുംബങ്ങൾ മാത്രം ആണു സ്ഥലത്ത് താമസം. ഇവരുടെ ഉപകുടുംബങ്ങൾ ഉൾപ്പെടെ 1812 കുടുംബങ്ങളാണു ഫാമിൽ ഉള്ളത്. ഫെബ്രുവരി 23ന് വെള്ളി – ലീല ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്നു ഉയർന്ന സമാനതകളില്ലാത്ത പ്രതിഷേധം ശമിപ്പിക്കാൻ സ്ഥലത്തെത്തിയ മന്ത്രിമാർ മുതൽ ഉന്നത അധികൃതരെല്ലാം വാഗ്ദാനങ്ങൾ വാരിക്കോരി നൽകിയിരുന്നു.ആനമതിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞിടത്ത് 4 മാസം കൊണ്ടു ഒരു പുരോഗതിയും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഈ സമയത്തിനിടെ മാത്രം 11 വീടുകൾ ആന പൊളിച്ചു. കുടുംബാംഗങ്ങൾ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.കാട്ടാനക്കൂട്ടത്തിന്റെ ഭീഷണിയിൽ നിന്ന് ‘ഏഷ്യയിലെ ഏറ്റവും വലിയ മാതൃക പുനരധിവാസ കേന്ദ്രം’ പ്രാണരക്ഷ തേടുകയാണ്.