
ദേശീയപാത 66ലെ മണ്ണിടിച്ചിൽ: കോൺക്രീറ്റ് മിശ്രിതം നിറച്ച മണൽ ചാക്കുകൾ നിരത്തി സുരക്ഷ കൂട്ടാൻ ശ്രമം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തളിപ്പറമ്പ് ∙ മണ്ണിടിച്ചിൽമൂലം അടഞ്ഞുകിടക്കുന്ന കുപ്പം കപ്പണത്തട്ട് ദേശീയപാതയിലെ സുരക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ കോൺക്രീറ്റ് മിശ്രിതം നിറച്ച് മണൽ ചാക്കുകൾ നിരത്തുന്ന ജോലി പുരോഗമിക്കുകയാണ്. ഏതാനും ഭാഗങ്ങളിൽ കൂടി സുരക്ഷാ പ്രവർത്തനങ്ങൾ പൂർത്തിയായാൽ അടുത്തദിവസം ഗതാഗതത്തിനു തുറന്നുകൊടുക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. തളിപ്പറമ്പ് ആർഡിഒയുടെ ചുമതലയുള്ള അസി.കലക്ടർ എഹ്തെദ മുസഫിർ കപ്പണത്തട്ടിലെത്തി. 2 ദിവസമായി മഴ മാറി നിൽക്കുന്നത് നിർമാണ പ്രവർത്തനങ്ങൾക്കു ഗുണകരമായിട്ടുണ്ട്.
വിദ്യാലയങ്ങൾ തുറന്നതോടെ, റോഡ് അടച്ചത് കൂടുതൽ ദുരിതമായിട്ടുണ്ട്. ചുടല മുതൽ പരിയാരം വരെ ആവശ്യത്തിന് ബസുകൾ ഓടാത്തത് ഏറെ പ്രയാസകരമായിരിക്കുകയാണ്. തളിപ്പറമ്പ് പട്ടുവം റോഡിലെ കണികുന്നിൽ മണ്ണിടിച്ചിൽ നിമിത്തം അടച്ചിട്ട റോഡിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. തളിപ്പറമ്പ് തഹസിൽദാർ പി.സജീവന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മണ്ണിടിയുന്നതിന്റെ എതിർഭാഗത്ത് വീതികൂട്ടി ടാറിങ് നടത്താനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ 2 ദിവസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കി റോഡ് തുറന്ന് കൊടുക്കാമെന്നാണ് പ്രതീക്ഷ.